തിരുവനന്തപുരം: മദ്യക്കച്ചവടവുമായി ബന്ധപ്പെട്ടു പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസ് അടക്കമുള്ളയിടങ്ങളിൽ നടന്ന അഴിമതിയിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അടക്കം 14 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
റെയ്ഡിൽ വിജിലൻസ് ലക്ഷക്കണക്കിനു രൂപ അടക്കം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ നിർദേശിച്ചതിനെത്തുടർന്നാണ് കൂട്ട സസ്പെൻഷൻ ഉത്തരവിൽ എക്സൈസ് കമ്മീഷണർ ഒപ്പുവച്ചത്.
പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം.എം. നാസർ, ഇഇ ആൻഡ് എഎൻഎസ്എസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സജീവ്, ചിറ്റൂർ ഇസിഒ സർക്കിൾ ഇൻസ്പെക്ടർ കെ. അജയൻ, ചിറ്റൂർ ഇആർഒ ഇൻസ്പെക്ടർ എ.ഇ. രമേഷ്, പാലക്കാട് ഇഐ ആൻഡ് ഐബി എഇഐ സെന്തിൽകുമാർ, പാലക്കാട് ഡിവിഷൻ ഓഫീസ് അറ്റൻഡന്റ് നൂറുദ്ദീൻ, പാലക്കാട് ഡിവിഷൻ പ്രിവന്റീവ് ഓഫീസർ എ.എസ്. പ്രവീണ്കുമാർ, സ്പെഷൽ ഡ്യൂട്ടി ഡിവിഷൻ ഓഫീസ് സിഇഒ സൂരജ്, ഡിവിഷൻ ഓഫീസ് എഇഐ (ജി) പി. സന്തോഷ് കുമാർ, സ്പെഷൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ(ജി) മൻസൂർ അലി, ചിറ്റൂർ സിവിൽ എക്സൈസ് ഓഫിസർ വിനായകൻ, ചിറ്റൂർ ഇആർഒ സിവിൽ എക്സൈസ് ഓഫീസർ ശശികുമാർ, ചിറ്റൂർ ഇഐ ആൻഡ് ഐബി പ്രിവന്റീവ് ഓഫീസർ പി. ഷാജി, ചിറ്റൂർ റേഞ്ച് ഓഫീസ് പ്രിവന്റീവ് ഓഫീസർ ശ്യാംജിത്ത് എന്നിവരെയാണ് സസ്പെപൻഡ് ചെയ്തത്.
പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിൽ എക്സൈസ് ഡിവിഷൻ ഓഫീസിലെ അറ്റൻഡന്റായ നൂറുദ്ദീനിൽ നിന്ന് 2.24 ലക്ഷം രൂപ വിജിലൻസ് കണ്ടെടുത്തിരുന്നു.
ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ജോയിന്റ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെയും വിജിലൻസിൽനിന്നു ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് മന്ത്രി ശിക്ഷാ നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചത്. കള്ളുഷാപ്പ് കരാറുകാരിൽനിന്നു തുക വാങ്ങുന്നതിനിടെയാണ് നൂറുദ്ദീൻ പിടിയിലായത്. കള്ളുഷാപ്പ് കരാറുകാർ ഉപയോഗിച്ച വാഹനത്തിൽനിന്ന് 7.99 ലക്ഷം രൂപയും കണ്ടെടുത്തു.
പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസ്, സ്പെഷൽ സ്ക്വാഡ് ഓഫീസ്, പാലക്കാട് ഇഐ ആൻഡ് ഐബി ഓഫീസ്, പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ, ചിറ്റൂർ എക്സൈസ് ഇൻസ്പെക്ടർ, ചിറ്റൂർ റേഞ്ച് എന്നിവിടങ്ങളിൽ പണം നൽകിയതിന്റെ വിശദാംശങ്ങളടങ്ങിയ പട്ടികയും കണ്ടെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.