പ്രധാന നദികളിൽനിന്നു നീക്കം ചെയ്തത് 10 മുതൽ 20 ശതമാനം വരെ എക്കലും ചെളിയും
തോമസ് വർഗീസ്
Tuesday, May 24, 2022 3:53 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന നദികളിൽ അടിഞ്ഞുകൂടിയ മാലിന്യം ഉൾപ്പെടെയുള്ള എക്കലിലും ചെളിയിലും ഇതുവരെ നീക്കം ചെയ്തത് ആകെ അടിഞ്ഞുകൂടിയതിന്റെ 10 മുതൽ 20 ശതമാനം വരെ. കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കേ നദികളിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നത് വേഗത്തിലാക്കി. നദികളുടെ വലുപ്പം അനുസരിച്ച് എ, ബി, സി, ഡി എന്നീ കാറ്റഗറി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. സംസ്ഥാനത്തെ 44 നദികളിൽ ഏറ്റവും വലിയ ആറു നദികളായ അച്ചൻകോവിൽ, മീനച്ചിൽ, പന്പ, മൂവാറ്റുപുഴ, മണിമല, പെരിയാർ എന്നിവയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതിൽ ഏറ്റവുമധികം മണ്ണും എക്കലും നീക്കം ചെയ്യേണ്ടത് മണിമലയാറിൽനിന്നാണ്. 28932 30.835 ക്യുബിക് മീറ്റർ എക്കലും ചെളിയുമാണ് ഈ നദിയിൽ അടിഞ്ഞു കൂടിയിട്ടുള്ളത.് മീനച്ചിലാറിൽ നിന്ന് 1529727 ക്യുബിക് മീറ്ററും അച്ചൻകോവിലിൽ നിന്നും 940325.3 ഉം പന്പയിൽ നിന്ന് 1327307.4 ളം മൂവാറ്റുപുഴിൽനിന്ന് 1028340.12 ഉം പെരിയാറിൽനിന്ന് 18364269.83 ക്യുബിക് മീറ്റർ മണ്ണും എക്കലുമാണ് നീക്കം ചെയ്യാനായുള്ളതെന്നു ജലവിഭവമന്ത്രി നിയമസഭയിൽ നല്കിയ ഉത്തരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അച്ചൻകോവിലാറിൽനിന്ന് 20 ശതമാനത്തോളം എക്കൽ നീക്കം ചെയ്തു. പെരിയാർ ഒഴികെയുള്ള എ കാറ്റഗറിയിലെ മറ്റു നദികളിൽനിന്ന് 10 ശതമാനത്തിലധികം ചെളിയും എക്കലും നീക്കം ചെയ്തു കഴിഞ്ഞു.
ബി കാറ്റഗറിയിൽ പെട്ട 12 നദികളിൽ നിന്നും നീക്കം ചെയ്യേണ്ട 37.92 ലക്ഷം ചതുരശ്ര മീറ്ററിൽ ഇതിനോടകം 13 ലക്ഷം ചതുരശ്രമീറ്റർ എക്കൽ നീക്കി. ഒൻപത് നദികൾ ഉൾപ്പെടുന്ന സി കാറ്റഗറിയിലെ എക്കൽ നീക്കം അതിവേഗമാണ് നടത്തുന്നത്. ഇതിനോടകം 71 ശതമാനത്തോളം ചെളിയും എക്കലുമാണ് നീക്കിയത്.
ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന നാലു നദികളിലെ ഒരു ലക്ഷം എക്കലിൽ 76,000 ചതുരശ്രമീറ്റർ നീക്കം ചെയ്തു. ആകെ എക്കലിന്റെ എഴുപത് ശതമാനമാണിത്. ഇ കാറ്റഗറിയിലെ 14 നദികളിലെ 100 ശതമാനം എക്കൽ മാറ്റവും പൂർത്തിയാക്കി. ഈ ആഴ്ചയോടെ ഏഴുനദികളിലെ എക്കൽ നീക്കം 100 ശതമാനത്തിലെത്തും. ഇതോടെ 21 നദികളിൽ 100 ശതമാനം എക്കലും ചെളിയും നീക്കുന്ന നടപടി പൂർത്തിയാകും. മണ്സൂണ് ആരംഭിക്കുന്നതിന് മുന്പ് പരമാവധി ചെളി നദികളിൽനിന്ന് നീക്കം ചെയ്യണമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിരുന്നു.