സംഗീത സചിത് ഓർമയായി
സ്വന്തം ലേഖകൻ
Monday, May 23, 2022 1:28 AM IST
തിരുവനന്തപുരം: മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമാ പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായിരുന്ന സംഗീത സചിത് (45) ഓർമയായി. വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ തിരുവനന്തപുരം തിരുമല റോയൽ ഗാർഡൻസിലെ സഹോദരിയുടെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളിൽ പാടിയ സംഗീത സചിത് തമിഴ് സിനിമയായ നാളൈതീർപ്പിലൂടെയാണ് സിനിമയിൽ പാടിത്തുടങ്ങിയത്. എ.ആർ. റഹ്മാന്റെ സംഗീത സംവിധാനത്തിൽ മിസ്റ്റർ റോമിയോയിൽ പാടിയ ‘തണ്ണീരും കാതലിക്കും’ എന്ന പാട്ട് ഹിറ്റായതോടെ സംഗീത തമിഴ് സിനിമയുടെ അഭിഭാജ്യഘടകമായി. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ ‘അന്പിളിപൂവട്ടം പൊന്നുരുളി ’എന്ന ഗാനമാണ് സംഗീത മലയാളത്തിൽ ആദ്യമായി പാടിയത്.
കോട്ടയം നാഗന്പടം ഈരയിൽ പരേതനായ വി.ജി. സചിത്തിന്റെയും രാജമ്മയുടെയും മകളാണ് സംഗീത. ഏറെ നാളായി ചെന്നൈയിലായിരുന്നു സ്ഥിരതാമസം. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജിലെ ബികോം വിദ്യാർഥിനിയായ അപർണ ഏക മകളാണ്. സഹോദരങ്ങൾ: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ.