കൊച്ചി: ബാങ്ക് എടിഎം മെഷീനുകളില്‍ കൃത്രിമം കാട്ടി പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യന്‍ സംഘത്തെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന് ആല്‍വാര്‍ സ്വദേശികളായ ആഷിഫ് അലി സര്‍ദാരി (26), ഷാഹിദ് ഖാന് (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബര്‍ 25, 26 തീയതികളില്‍ ഇടപ്പള്ളി, പോണേക്കര ഭാഗങ്ങളിലുള്ള എസ്ബിഐ എടിഎമ്മുകളില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനിടെയാണ് അറസ്റ്റ്.
രണ്ടോ മൂന്നോ പേരുള്ള സംഘങ്ങളായി എടിഎം കൗണ്ടറുകളിലെത്തി മെഷീനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ് സംഘത്തിന്റെ തട്ടിപ്പ്. വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചശേഷം ബാങ്കുമായി ഇ-മെയില്‍ വഴി പരാതിപ്പെട്ട് പണം തിരിച്ച് അക്കൗണ്ടില്‍ വരുത്തുന്നതാണ് ഇവരുടെ രീതി.
കൊച്ചിയിലെ വിവിധ എടിഎമ്മുകളില്‍നിന്നു പ്രതികള്‍ ഈവിധം പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ടെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു. കുര്യാക്കോസ് പറഞ്ഞു.
എളമക്കരയിലും വൈപ്പിനിലും സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. എസ്ബിഐ പോണേക്കര ബ്രാഞ്ച് മാനേജരുടെ പരാതിപ്രകാരം ചേരാനല്ലൂര്‍ പോലീസ് അന്വേഷണം നടത്തിവരവേ, തട്ടിപ്പു സംഘം ഡല്‍ഹിയില്‍നിന്നു വിമാനമാര്‍ഗം കൊച്ചിയിലെത്തിയെന്ന വിവരം ലഭിക്കുകയും കുസാറ്റ് ഭാഗത്തുവച്ച് കളമശേരി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികളുടെ പക്കല്‍നിന്നു വിവിധ ബാങ്കുകളുടെ 44 എടിഎം കാര്‍ഡുകളും ആധാര്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
കവര്‍ച്ചയ്ക്കായി ട്രെയിനില്‍ എത്തി മോഷണം നടത്തിയശേഷം ഫ്ളൈറ്റില്‍ മടങ്ങുന്നതാണ് പ്രതികളുടെ പതിവ്. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിസിപി പറഞ്ഞു. സെന്‍ട്രല്‍ എസി സി. ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ചേരാനല്ലൂര്‍ പോലീസ് സബ് ഇൻസ്പെക്ടര്‍മാരായ ആര്.എസ്. വിപിന്‍, ടി.എക്സ്. ജയിംസ്, എ.കെ. എല്‍ദോ, എഎസ്ഐമാരായ കെ.ബി. ബിനു, വിജയകുമാര്‍, ഷിബു ജോര്‍ജ്, സിപിഒമാരായ രാംദാസ്, അനീഷ്, നിതിന്‍ കെ. ജോണ്‍ എന്നിവരുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.