കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയ കേസില്‍ കൂടുതൽ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോണ്‍ വിളികളുമായി ബന്ധപ്പെട്ട രേഖകളുടെ ഒറിജിനല്‍ വിളിച്ചുവരുത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.
നിലവിലുള്ള സാക്ഷികൾക്കു പുറമേ ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍ സത്യമൂര്‍ത്തി, നിലീഷ, കണ്ണദാസന്, ഡി. സുരേഷ്, ഉഷ എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യമാണ് അനുവദിച്ചത്.
കേസിലെ പ്രതികളായ മണികണ്ഠന്, വി.പി. വിജീഷ്, ചാര്‍ളി തോമസ്, വടിവാള്‍ സലിം എന്നിവര്‍ യഥാക്രമം നിലീഷ, കണ്ണദാസന്, ഡി. സുരേഷ്, ഉഷ എന്നിവരുടെ പേരിലുള്ള മൊബൈലുകളാണ് ഉപയോഗിച്ചിരുന്നത്.
പുതിയ സാക്ഷികളുടെ വിസ്താരവും അധികത്തെളിവുകള് ഹാജരാക്കലും പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചതിനാല്‍ പത്തു ദിവസത്തിനകം പുതിയ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തേ, ഈ ആവശ്യങ്ങള്‍ വിചാരണക്കോടതി പൂര്‍ണമായും തള്ളിയതിനെതിരേ പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ തീരുമാനം. അതേസമയം, ചലച്ചിത്ര നിര്‍മാതാവ് ആന്റോ ജോസഫ്, വാസുദേവന്‍, റഷീദ് എന്ന മനു എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തള്ളി.
നടിയെ ആക്രമിച്ചതറിഞ്ഞ് ആദ്യമെത്തിയവരില്‍ ഒരാളാണ് ആന്റോ ജോസഫ്. തൃശൂരിലെ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെ നടന് ദിലീപിനെ പള്‍സര്‍ സുനി വന്നു കണ്ടതിന് സാക്ഷിയാണ് വാസുദേവന്‍. പള്‍സര്‍ സുനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സാക്ഷിയാണ് റഷീദ്.
ഇവരെ വിസ്തരിച്ച് ഒരു വര്‍ഷത്തിനുശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത്രയും വൈകി വീണ്ടും വിസ്തരിക്കുന്നതിനു കാരണമെന്താണെന്നു വ്യക്തമാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്.
പ്രോസിക്യൂഷനെ പിന്തുണച്ചവരാണ് ഇവര്‍. മുഴുവന്‍ വിവരങ്ങളും പുറത്തു കൊണ്ടുവരാനായില്ലെന്ന പേരില്‍ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തേ, വിസ്തരിച്ച ഒമ്പതു സാക്ഷികളും ഏഴ് പുതിയ സാക്ഷികളുമുള്പ്പെടെ 16 പേരെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയില്‍ നാലുപേരെ വിസ്തരിക്കാന്‍ വിചാരണക്കോടതി അനുമതി നല്‍കിയിരുന്നു. മറ്റുള്ള അപേക്ഷകള്‍ നിഷേധിച്ചതിനെ ചോദ്യം ചെയ്താണ് പ്രോസിക്യൂഷന് ഹര്‍ജി നല്‍കിയത്.
പ്രതികളുടെ ഫോണ്‍ വിളികളുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ് വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നത്. ഇത് അനുവദിക്കരുതെന്ന് പ്രതിഭാഗം വാദിച്ചതോടെയാണ് ഒറിജിനല്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി കൂടി പ്രോസിക്യൂഷന് നല്‍കിയത്. ഇതും അനുവദിച്ചു.
ദിലീപിന്റെ ഹര്‍ജി ഇന്നു പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റീസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ഹര്‍ജികള്‍ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.