തിരുവനന്തപുരം: കെ-റെയിൽ പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിലും ധർണയിലും ആയിരങ്ങൾ പങ്കെടുത്തു.
പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്ന 11 ജില്ലകളിൽ നിന്നുള്ളവർ സമരത്തിൽ പങ്കാളികളായി. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ധർണ ഉദ്ഘാടനം ചെയ്തു.
കെ-റയിൽ സിൽവർലൈൻ കേരളത്തെ കൊള്ളയടിക്കുകയും കൊലയ്ക്ക് കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണ്.
പ്രളയങ്ങളിലൂടെ പ്രകൃതി മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് കൊള്ളമുതലിലെ താത്പര്യം കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പദ്ധതിക്കുവേണ്ട രണ്ടുലക്ഷം കോടി രൂപയ്ക്കായി കേരളം മുഴുവൻ വിറ്റാലും ഈ കടം വീട്ടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമര സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ. ശൈവപ്രസാദ് സിൽവർലൈൻ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊടിക്കുന്നിൽ സുരേഷ് എം പി, എംഎൽഎമാരായ മോൻസ് ജോസഫ്, എം.കെ. മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.കെ. രമ, അനൂപ് ജേക്കബ്, എൻ.എ. നെല്ലിക്കുന്ന്, കുറുക്കോളി മൊയ്ദീൻ, കെ.പി.എ. മജീദ്, നജീബ് കാന്തപുരം, മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, എ.എൻ. രാജൻബാബു, കുട്ടി അഹമ്മദ് കുട്ടി, സി.ആർ. നീലകണ്ഠൻ, ജോസഫ് എം. പുതുശേരി, ജി. ദേവരാജൻ, തന്പാൻ തോമസ്, കുസുമം ജോസഫ്, മിർസാദ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
പാളയം ആശാൻ സ്ക്വയറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.