തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക് പരീക്ഷയിൽ 51.86% വിജയം .സർവകലാശാലയ്ക്ക് കീഴിലുള്ള 144 എൻജിനിയറിംഗ് കോളജുകളിലായി 28424 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ഇതിൽ 14743 പേർ വിജയിച്ചു. വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചു ശതമാനം ഉയർന്നു. സർക്കാർ കോളജുകളിൽ 68.08 ശതമാനവും സർക്കാർ എയ്ഡഡ് കോളജുകളിൽ 72.77 ശതമാനവും സർക്കാർ നിയന്ത്രിത സ്വാശ്ര യകോളജുകളിൽ 55.46 ശതമാനവും സ്വാശ്രയ കോളജുകളിൽ 46.02 ശതമാനവുമാണു വിജയം. തിരുവനന്തപുരം സർക്കാർ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളായ അഭിഷേക് മനോഹരൻ (കംപ്യൂട്ടർ സയൻസ്) എസ്. ഹരികൃഷ്ണൻ (മെക്കാനിക്കൽ), തിരുവനന്തപുരം ബാർട്ടൻഹിൽ കോളജിലെ ജി. ആദിത്യ (മെക്കാനിക്കൽ) എന്നിവർ ഏറ്റവും ഉയർന്ന സ്കോർ ആയ 9.98 നേടി. പാരിപ്പള്ളി യു.കെ.എഫിലെ സി. വിഷ്ണുപ്രിയ (കംപ്യൂട്ടർ സയൻസ്) 9.97 ഉം, കൊല്ലം ടി.കെ.എമ്മിലെ വിദ്യാർഥികളായ വി.ജോർജ് സക്കറിയ (കംപ്യൂട്ടർ സയൻസ്) 9.96 ഉം, അശ്വിൻ പ്രദീപ് (ഇലക്ട്രോണിക്സ്) 9.95 ഉം, മോഡൽ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളായ കെ.സി. മേഘ (കംപ്യൂട്ടർ സയൻസ്), കെ.ഇസഡ് . ഹസ്ന പ്രവീണ്‍ (ഇലക്ട്രോണിക്സ്), ടി.കെ.എം. വിദ്യാർഥികളായ ഇ.എം.അയോന (സിവിൽ), എസ്.ആർ.ശ്രീരാജ് (മെക്കാനിക്കൽ) എന്നിവർ 9.94 ഉം നേടി മുന്നിലെത്തി.
പ്രധാന ബ്രാഞ്ചുകളിൽ ഇലക്ട്രോണിക്സിലാണ് ഉയർന്ന വിജയശതമാനം 53.40. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ 49.38, 37.20, 42.68, 52.50 ആണ് വിജയശതമാനം.
പെണ്‍കുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. 11186 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 7335 പേരും വിജയിച്ചു. വിജയശതമാനം 65.57. ആണ്‍കുട്ടികളുടെ വിജയശതമാനം 42.97 മാണ്. . പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ 939 വിദ്യാർത്ഥികളിൽ 262 പേരും (27.9%) ലാറ്ററൽ എൻട്രി വിഭാഗത്തിലെ 1914 വിദ്യാർഥികളിൽ 570 പേരും (29.78%) വിജയികളായി. എൻ.ബി.എ. അക്രെഡിറ്റേഷനുള്ള 38 കോളജുകളിൽ പരീക്ഷയെഴുതിയ 15242 വിദ്യാർഥികളിൽ 9508 പേർ വിജയിച്ചു. വിജയശതമാനം 62.38.
എട്ട് സെമെസ്റ്ററുകളിലായി 182 ക്രെഡിറ്റുകൾ നേടുന്നവർക്കാണ് ബിടെക് ബിരുദം ലഭിക്കുന്നത്. എന്നാൽ നാലാം സെമെസ്റ്റർവരെ എട്ടിനുമുകളിൽ ഗ്രേഡ് ലഭിക്കുകയും, തുടർന്ന് എട്ടാം സെമസ്റ്റർ വരെ ഒരു വിഷയവും തോൽക്കാതെ, രണ്ട് ഓണ്‍ലൈൻ കോഴ്സുകൾ ഉൾപ്പെടെ നാല് വിഷയങ്ങൾ കൂടുതലായി പഠിച്ച് 12 ക്രെഡിറ്റുകൾ കൂടി നേടുന്ന വിദ്യാർത്ഥികൾക്കാണ് ബിടെക് ഹോണേഴ്സ് ബിരുദം ലഭിക്കുന്നത്. ഇത്തവണ വിജയിച്ച 14743 പേരിൽ 3008 വിദ്യാർഥികൾ (20.4%) ബിടെക് ഓണേഴ്സ് ബിരുദത്തിന് അർഹരായി.
കൊല്ലം ടി.കെ.എമ്മിൽ നിന്നും 350 പേരും, കോതമംഗലം എം.എ. കോളജിൽ നിന്നും 117 പേരും, രാജഗിരി കോളജിൽ നിന്നും 116 പേരും, കാഞ്ഞിരപ്പള്ളി അമൽജ്യോതിയിൽ നിന്നും 113 വിദ്യാർഥികളും , തൃശൂർ സർക്കാർ കോളജിൽ നിന്നും 104 പേരും ബിടെക് ഓണേഴ്സ് ബിരുദം നേടി.
വിജയികളായ വിദ്യാർഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഡിജിറ്റൽ മാതൃകയിൽ, പരീക്ഷാ കോണ്‍ട്രോളറുടെ ഇ-ഒപ്പോടെ ഈ മാസം ഒൻപതിന് മുന്‍പ് വിദ്യാർഥികളുടെ പോർട്ടലിൽ ലഭ്യമാക്കും. വിദ്യാർഥികൾക്ക് സ്വന്തം പോർട്ടലിൽ നിന്നും ഈ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഡൗണ്‍ലോഡ് ചെയ്യുവാൻ കഴിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.