തിരുവനന്തപുരം: സ്വർണക്കടത്തു കേസായാലും കുഴൽപ്പണ കേസായാലും പറഞ്ഞു വരുന്പോൾ ബിജെപി ധാരണയിലേക്കാണ് ചർച്ചകൾ ചെന്നെത്തുക. സർക്കാരും ബിജെപിയും തമ്മിൽ ധാരണയെന്നു പ്രതിപക്ഷം പറയുന്പോൾ യുഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിയെന്നു മുഖ്യമന്ത്രി പറയും. ഈ തർക്കത്തിനു പരിഹാരം കാണണമെങ്കിൽ പ്രത്യേക അന്വേഷണം നടത്തേണ്ട നിലയിലാണിപ്പോൾ കാര്യങ്ങൾ.
കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ സൂത്രധാരൻ എന്നു വിശേഷിപ്പിച്ചിരുന്ന ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതിയാകാതെ സാക്ഷിയായി മാറിയതിന്റെ സൂത്രമെന്തെന്ന് അന്വേഷിക്കുകയായിരുന്നു ഈ വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ച റോജി എം. ജോണ്. ഭരണപക്ഷവും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമെന്നു തങ്ങൾ നേരത്തെ സംശയിച്ചത് ഇപ്പോൾ ബോധ്യമായെന്നാണ് റോജിയുടെ പക്ഷം. കുഴൽപ്പണം പിടിച്ച കേസിൽ അന്വേഷണത്തിനു കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെടാതിരിക്കുന്നതും അന്തർധാരയുടെ തെളിവായി റോജി ചൂണ്ടിക്കാട്ടുന്നു.
കൊടകര കുഴൽപ്പണ കേസ് കേന്ദ്ര ഏജൻസികളെ ഏൽപിക്കാതെ അവസാനിപ്പിക്കുന്ന വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്.
മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മയവുമില്ലാതെ പതിപക്ഷത്തെ കടന്നാക്രമിച്ചു. ബിജെപിയുടെ വോട്ട് നാണമില്ലാതെ വാങ്ങിയവർ എന്നാണു മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിശേഷിപ്പിച്ചത്. കേന്ദ്ര ഏജൻസികളെ ആശ്രയിക്കുന്ന, വിശ്വസിക്കുന്ന സമീപനം ഏതാനും മാസങ്ങളായി കേരളത്തിലെ യുഡിഎഫ് സ്വീകരിച്ചു വരികയാണ്. സ്വർണക്കടത്ത്, ലൈഫ് മിഷൻ അന്വേഷണങ്ങളുടെ കഥ പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ശബ്ദം ഉയർന്നു. കുഴൽപ്പണ കേസ് സംസ്ഥാന പോലീസ് അന്വേഷിക്കേണ്ട, കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെ എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്നും പിണറായി ആരോപിച്ചു. ഇപ്പോൾ സാക്ഷികളായ ബിജെപി നേതാക്കൾ കൂടുതൽ അന്വേഷണത്തിൽ പ്രതികളായേക്കാം. തങ്ങൾക്കു ബിജെപിയുമായി ഒരു തരത്തിലുള്ള ഒത്തുകളിയുമില്ലെന്നും ഒത്തുകളിച്ചു ശീലിച്ചവർക്ക് അങ്ങനെ തോന്നിയതാകാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളാരെങ്കിലും സിബിഐയുടെ കാര്യം പറഞ്ഞോ എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. പശുവിനേക്കുറിച്ചു പറഞ്ഞാൽ മുഖ്യമന്ത്രി പശുവിനെ കെട്ടിയിരിക്കുന്ന തെങ്ങിനേക്കുറിച്ചു പറയും. കുഴൽപ്പണ കേസ് കേരള പോലീസ് അന്വേഷിക്കേണ്ട എന്നു താൻ പറഞ്ഞതായി വസ്തുതാവിരുദ്ധമായ പ്രസ്താവനയാണു മുഖ്യമന്ത്രി നടത്തിയതെന്നു പറഞ്ഞ് തന്റെ മുൻ പ്രസംഗം വി.ഡി. സതീശൻ വീണ്ടും ഉദ്ധരിച്ചു. ഞങ്ങൾക്കു സംഘിപ്പട്ടം ചുമത്തിത്തരാൻ മുഖ്യമന്ത്രി നോക്കേണ്ട. ഒരു പിണറായി അല്ല, ആയിരം പിണറായിമാർ വന്നാലും അതു നടക്കില്ല സതീശൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നുമുന്പു താൻ പറഞ്ഞപ്പോൾ ബിജെപിക്കു വേണ്ടി പറയുന്നു എന്ന് ആക്ഷേപിച്ചു. ഇപ്പോൾ മുഖ്യമന്ത്രി പറയുന്നു, കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടതെന്ന്. ലൈഫ് മിഷനിലേക്ക് 20 കോടി വന്നതിൽ ഒന്പതര കോടി അടിച്ചു മാറ്റിയെന്നു സതീശൻ പറഞ്ഞു. കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ രക്ഷിക്കുന്നതിനുള്ള ശ്രമമാണു നടക്കുന്നത്. അതോടെ നിങ്ങൾക്കെതിരായ കേസുകളും ഇല്ലാതാകും.
കേന്ദ്ര ഏജൻസികൾ കെ. സുരേന്ദ്രനെ പ്രതിയാക്കുമോ എന്നും സതീശൻ ചോദിച്ചു. ഏതായാലും സഭ നിർത്തി വച്ചുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ധനാഭ്യർഥന ചർച്ച പോലീസ്, ജയിൽ വകുപ്പുകളേക്കുറിച്ചായതിനാൽ ചർച്ചയിലും നിറഞ്ഞു നിന്നത് കുഴൽപ്പണവും സ്വർണക്കടത്തുമെല്ലാം തന്നെ. കേരളത്തിലിപ്പോൾ രണ്ടു ജയിൽ ഡിജിപിമാരുണ്ടെന്നാണു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പക്ഷം. ഒന്ന് സർക്കാർ നിയമിച്ച ഡിജിപി, രണ്ടാമത്തേത് കൊടി സുനി. കെ.കെ. രമയെയും മകനെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അവരെയെങ്കിലും വെറുതേ വിടണമെന്നു തിരുവഞ്ചൂർ പറഞ്ഞു.
ലൈഫ് മിഷനെതിരേ സിബിഐക്കു പരാതി നൽകിയ വീടു മുടക്കിയായ എംഎൽഎ ഇപ്പോൾ വീട്ടിൽ ചൊറി കുത്തിയിരിക്കുകയാണെന്ന് മുരളി പെരുനെല്ലി പറഞ്ഞു. മുൻകാലത്തു യുഡിഎഫ് സർക്കാർ യാചിച്ചു നേടിയ അവാർഡുകളാണു വാങ്ങിയതെങ്കിൽ ഇപ്പോൾ യഥാർഥത്തിലുള്ള അവാർഡുകളാണു കിട്ടുന്നതെന്നു മുരളി പറഞ്ഞു. സ്കോട്ലൻഡ് യാർഡിനു സമാനമാണു കേരള പോലീസ് എന്നാണു പി. ബാലചന്ദ്രന്റെ പക്ഷം. അതിന്റെ ക്രെഡിറ്റ് സ്വാഭാവികമായും പിണറായി വിജയനു പോകും.
മുടക്കോഴിമലയിൽ വിരിഞ്ഞ രണ്ട് അധോലോക കുസുമങ്ങൾ എന്നാണ് അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും എൻ. ഷംസുദ്ദീൻ വിശേഷിപ്പിച്ചത്. ഗുണ്ടകളാൽ ഗുണ്ടകൾക്കു വേണ്ടിയുള്ള സർക്കാർ എന്ന വിശേഷണവും ഷംസുദ്ദീൻ സർക്കാരിനു പതിച്ചു നൽകി. ആയങ്കിയും തില്ലങ്കേരിയുമൊക്കെ പണിയെടുത്തുണ്ടാക്കിയ സർക്കാർ ആണിത്. കൊറോണ കാലത്തു വന്ന വർക്ക് ഫ്രം ഹോം എന്നൊക്കെയുള്ള പുതിയ പദപ്രയോഗങ്ങൾ വന്നതു പാലെ വർക്ക് ഫ്രം ജയിലും കേരളത്തിൽ തുടങ്ങിയെന്നും ഷംസുദ്ദീൻ ആക്ഷേപിച്ചു.
ഒറ്റപ്പെട്ട ഒന്നോ രണ്ടോ കേസുകൾ ഉയർത്തിക്കാട്ടി സർക്കാരിനെ അധിക്ഷേപിക്കുകയാണു പ്രതിപക്ഷം ചെയ്യുന്നതെന്നാണ് യു. പ്രതിഭയുടെ പരാതി. അരി കൊടുക്കുന്നവരെ പരിഹസിക്കുന്നവർ ഓർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന് പ്രതിഭ പ്രതിപക്ഷത്തെ നോക്കി പറഞ്ഞു.
സ്കൂൾ കുട്ടികൾക്കു സ്മാർട്ട് ഫോണ് സംഘടിപ്പിച്ചു കൊടുക്കാൻ കഷ്ടപ്പെടുന്ന കാലത്ത് കൊല നടത്തിയും മറ്റും ജയിലിൽ കിടക്കുന്നവർ യഥേഷ്ടം സ്മാർട്ട് സ്മാർട്ട് ഫോണ് ഉപയോഗിക്കുകയാണെന്നു മോൻസ് ജോസഫ് പറഞ്ഞു. കോവിഡ് കാലത്ത് പോലീസ് മഹത്തായ സേവനമാണു നടത്തിയതെന്നു ജോബ് മൈക്കിൾ ചൂണ്ടിക്കാട്ടി. കേരളത്തിലെ ജയിലുകൾ കൊടുംകുറ്റവാളികളാണു ഭരിച്ചു കൊണ്ടിരിക്കുന്നതെന്നു കെ.കെ. രമ വിമർശിച്ചു. കറക്്ഷൻ സെന്ററുകളാകേണ്ട ജയിലുകൾ ഇന്നു ക്വട്ടേഷൻ സെന്ററുകളായി മാറിയെന്നും അവർ പറഞ്ഞു.
ഗുണ്ടാ തട്ടിപ്പു സംഘങ്ങളും ബ്ലേഡ് മാഫിയ സംഘങ്ങളും സംസ്ഥാനത്ത് അരങ്ങു തകർക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുഴൽപ്പണ കേസിൽ പ്രതിയായി നിൽക്കേണ്ട കെ. സുരേന്ദ്രൻ സാക്ഷിയായി മാറുന്നത് എന്തു മറിമായമാണെന്നു രമേശ് ചോദിച്ചു.
ടി.ഐ. മധുസൂദനൻ, തോമസ് കെ. തോമസ്, പി.ടി.എ. റഹിം, വി. ജോയി, എൻ.എ. നെല്ലിക്കുന്ന്, സി.കെ. ആശ, എ.എൻ. ഷംസീർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഒതുങ്ങി നിന്നു മാത്രം മറുപടി പറഞ്ഞു.
സാബു ജോണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.