ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനു വൻ കുരുക്കായിരിക്കെ, തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പാർട്ടിതല നടപടി കൾ തീരുമാനിക്കുന്നതിനുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്നു ചേരും. രാവിലെ 10നാണ് യോഗം. സംസ്ഥാന പ്രതിനിധികളായ എൻ.ആർ. ബാലൻ, പി.കെ. ബിജു, എം.എം. വർഗീസ്, എ.സി. മൊയതീൻ, കെ. രാധാകൃഷ്ണൻ, ബേബി ജോണ്‍ എന്നിവർ യോഗത്തിനെത്തും. സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും പങ്കെടുക്കും.
ഇതിനിടെ, വായ്പാ തട്ടിപ്പിൽ കൂടുൽ സിപിഎം പ്രാദേശിക നേതാക്കൾക്കു പങ്കുള്ളതായി സൂചന ലഭിച്ചു. ഇതു സംബന്ധിച്ചു കൂടുതൽ പരാതികൾ ജില്ലാ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.
സിപിഎം നേതാക്കളുടെ മൗനസമ്മതത്തോടെ പാർട്ടി അംഗങ്ങളുടെ പേരിൽ അവരറിയാതെ ബാങ്കിൽനിന്നു കോടികൾ വായ്പ അനുവദിച്ചിട്ടുണ്ട്. ചുമട്ടുതൊഴിലാളിയുടെ പേരിൽ 50 ലക്ഷം രൂപയാണ് വായ്പ. സിഐടിയു അംഗങ്ങളായ തൊഴിലാളികൾ അടക്കമുള്ള പലരും ഇപ്പോൾ കടക്കെണിയിലാണ്. പാർട്ടി വിലക്കുള്ളതിനാലും പാർട്ടിക്കു പേരുദോഷം വരുത്തേണ്ട എന്നു കരുതിയുമാണ് പലരും ഇക്കാര്യം പുറത്തു പറയാത്തത്. പക്ഷേ, പ്രശ്നം പരിഹരി ക്കപ്പെട്ടില്ലെങ്കിൽ പൊട്ടിത്തെറിയുണ്ടാകും.
50,000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടിലേക്കു ‘കമ്മീഷൻ’ നൽകിയശേഷമാണു രേഖകളിൽ ഒപ്പുവാങ്ങി 50 ലക്ഷം വീതം അവരറിയാതെ വായ്പയെടുത്തത്. ഇതിൽ ആറുപേർ സിഐടിയുക്കാരായ ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവർമാരുമാണ്. തങ്ങളുടെ പേരിൽ വായ്പ എടുത്തെന്ന് അവർ ഇരിങ്ങാലക്കുടയിലെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം പാർട്ടി വേദികളിലോ യോഗങ്ങളിലോ ചർച്ച ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. പിന്നീട് വിവരമറിഞ്ഞ ജില്ലാ നേതൃത്വവും പ്രശ്നം അവിടെ തീർക്കാൻ നിർദേശിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് കൂടുതൽ പാർട്ടി പ്രവർത്തകർ ജില്ലാ നേതൃത്വത്തിനു മുന്നിൽ പരാതിയുമായി എത്തിയത്.
മാനേജർ ബിജു കരീം പെട്ടെന്നു ധനികനായെന്നു നാട്ടുകാർ
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പ്രതി ചേർക്കപ്പെട്ടവരുടെ സാമ്പത്തികവളർച്ച വളരെ പെട്ടെന്നായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. സാധാരണക്കാരനായിരുന്ന ബാങ്ക് മാനേജർ ബിജു കരീം വലിയ വീടുവച്ചതും സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതും ബാങ്കിലെ തിരിമറിപ്പണം കൊണ്ടാണെന്നു നാട്ടുകാർ ആരോപിച്ചു. ബിജു കരീം സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ്. ചെറിയ ജോലികൾ ചെയ്ത് ഉപജീവനം നടത്തിയ ബിജു സിപിഎമ്മിൽ അംഗമായതിനെത്തുടർന്നാണ് കരുവന്നൂർ സഹകരണ ബാങ്കിൽ മാനേജരായി ചുമതലയേല്‍ക്കുന്നത്.
സാമ്പത്തികമായി ഏറെ പിന്നാക്കം നിന്നിരുന്ന കുടുംബമാണ് ബിജുവിന്റേത്. ബാങ്കിൽ ചുമതലയേറ്റശേഷം ജീവിതം മാറി. വലിയ വീടു പണിതു. പലയിടത്തും സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. തട്ടിപ്പുകേസിലെ മുഖ്യപ്രതികളിലൊരാളാണ് ബിജു കരീം.
ഇതിനിടെ, മുൻ മന്ത്രി എ.സി. മൊയ്തീനൊപ്പം ബിജു കരീം ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബിജു കരീം മന്ത്രിയുടെ ബന്ധുവാണെന്നും ആരോപണങ്ങളുയർന്നു. എന്നാൽ, ഒരു പൊതുചടങ്ങിൽ താൻ പങ്കെടുത്തതിന്റെ ചിത്രമാണ് അതെന്നും താൻ ബിജു കരീമിനെ അറിയില്ലെന്നും എ.സി. മൊയ്തീൻ പ്രതികരിച്ചു.
ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ, കരാർ ഉദ്യോഗസ്ഥൻ ബിജോയ് കുമാർ, ചീഫ് അക്കൗണ്ടന്റ് സി.കെ. ജിൽസ്, ഏജന്റ് കിരണ്‍ തുടങ്ങിയവരും സാമ്പത്തികമായി വളർച്ചയുണ്ടാക്കിയെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ 19ന് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തെന്നു പുറംലോകം അറിഞ്ഞതോടെ പ്രതികളെല്ലാം നാടുവിട്ടിരിക്കയാണ്. പ്രതികളുടെ ഒളിയിടം പോലീസിനു കണ്ടെത്താനായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.