തിരുവനന്തപുരം:കടലാക്രമണം തടയാൻ 344 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ കടലാക്രമണ ഭീഷണിയുള്ള 206 കിലോമീറ്റർ ദൂരത്തിൽ 108 കിലോ മീറ്ററിൽ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ബാക്കി 101 കിലോമീറ്റർ പ്രദേശത്തെ സംരക്ഷണത്തിനാണ് പദ്ധതി നടപ്പാക്കുന്നത്.
അഞ്ചു വർഷംകൊണ്ട് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന 5300 കോടി രൂപയുടെ പദ്ധതിയിൽ ആദ്യഘട്ടമായി 1500 കോടിയുടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. കടലാക്രമണം രൂക്ഷമായ ചെല്ലാനം പ്രദേശത്ത് ടെട്രോപോഡ് ഉപയോഗിച്ചുള്ള 344.20 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി സഹായത്തോടെ നടപ്പാക്കാൻ പദ്ധതി തയാറാക്കി. നടപടികൾ അന്ത്യഘട്ടത്തിലാണ്.
പരിസ്ഥിതിക്ക് അനുയോജ്യമായ വിധത്തിൽ കടൽഭിത്തികളുടേയും പുലിമുട്ടുകളുടേയും പുതുക്കിയ ഡിസൈനുവേണ്ടി വിദശദ പഠനം നടത്താൻ തീരുമാനിച്ചു.
രൂക്ഷമായ കടലാക്രമണം നേരിടുന്ന കൊല്ലങ്കോട്, ശംഖുമുഖം, ആലപ്പാട് കൊടുങ്ങല്ലൂർ, പൊന്നാനി, കാപ്പാട്, തലശേരി, വലിയ പറന്പ് തുടങ്ങിയ പ്രദേശങ്ങളിൽ അനുയോജ്യമായ പദ്ധതികൾ നടപ്പാക്കും. ഇതുകൂടാതെ അടിയന്തര കടലാക്രമണ പ്രതിരോധത്തിനായി 12.69 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ജിയോ ട്യൂബ് സംവിധാനം കടലാക്രമണം തടയുന്നതിനുള്ള ശാശ്വത സംവിധാനമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.
കടലാക്രമണം ഏറ്റവും രൂക്ഷമായ വാച്ചാക്കൽ, കന്പനിപ്പടി, ബസാർ, വേളാങ്കണ്ണി, ചെറിയ കടവ് എന്നീ പ്രദേശങ്ങളിൽ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള എട്ടു കോടിയുടെ അഞ്ച് പ്രവർത്തികളാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിവരുന്നത്. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള പ്രവൃത്തി പ്രയോജനകരമായിക്കണ്ടു.ഇതിന്റെ സമീപത്തുള്ള വീടുകൾക്ക് കാര്യമായ ക്ഷതം സംഭവിച്ചതായി കണ്ടില്ല.കടൽക്ഷോഭം രൂക്ഷമാകുന്ന വേളയിൽ ജിയോ ട്യൂബുകൾക്ക് സ്ഥാന ഭ്രംശം വന്നതായും അവ കടലിലേക്ക് താഴ്ന്നു പോകുന്നതായും കാണപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.
കെ.കെ. ശൈലജ, വി.കെ. പ്രശാന്ത്, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ. ആൻസലൻ, കെ.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.