തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അടുത്തകാലത്തായി കൂടുതൽ വാക്സിൻ വന്നത് ഈ മാസം 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിനുകളാണ് എത്തിയത്. എന്നാൽ 16 മുതൽ 22 വരെ ഒരാഴ്ച ആകെ 13,47,811 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ഈ ആഴ്ചയിലാണ് ഏറ്റവും അധികം ആൾക്കാർക്ക് വാക്സിൻ നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേർക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേർക്കും വ്യാഴാഴ്ച 2.8 ലക്ഷം പേർക്കും വാക്സിൻ നൽകിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്ക് മാറ്റി നിർത്തിയാൽ പോലും ആർക്കും മനസിലാക്കാനാകും കേരളം എത്ര കാര്യക്ഷമമായാണ് വാക്സിൻ നൽകുന്നതെന്ന്. ആ നിലയ്ക്ക് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാർഥ്യത്തിന് ഒട്ടും നിരക്കുന്നതല്ല.
തുള്ളി പോലും പാഴാക്കാതെ കിട്ടിയതിനെക്കാളും അധികം ഡോസ് വാക്സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം. വാക്സിൻ സംസ്ഥാനത്തെത്തിയാൽ അതെത്രയും വേഗം താഴെത്തട്ടിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്. കുറഞ്ഞ അളവിൽ വാക്സിൻ എത്തുന്നതിനാൽ വേണ്ടത്ര സ്ലോട്ടുകളും നൽകാൻ കഴിയുന്നില്ല.
കിട്ടുന്ന വാക്സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരും. അതിനാലാണ് സംസ്ഥാനം കൂടുതൽ വാക്സിൻ ഒരുമിച്ച് ലഭ്യമാക്കണമെന്ന് അഭ്യർഥിക്കുന്നത്. ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടത്തുന്ന സംസ്ഥാനമാണു കേരളം. മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തിയാൽ ഇത് ബോധ്യമാകുന്നതേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.