അയിഷ സുല്‍ത്താന ക്വാറന്റൈന് വ്യവസ്ഥകൾ ലംഘിച്ചെന്ന് ലക്ഷദ്വീപ് ഭരണകൂടം
Friday, June 25, 2021 12:40 AM IST
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ലക്ഷദ്വീപിലെത്തിയ സംവിധായിക അയിഷ സുല്‍ത്താന കോവിഡ് പ്രോട്ടോക്കോളും ക്വാറന്റൈന് വ്യവസ്ഥകളും ലംഘിച്ചെന്ന് വ്യക്തമാക്കി ലക്ഷദ്വീപ് ഭരണകൂടവും പോലീസും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരേ ബയോ വെപ്പണ്‍ പ്രയോഗിച്ചെന്ന വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി അയിഷ സുല്‍ത്താന നല്കിയ ഹര്‍ജി പരിഗണിക്കുന്ന സിംഗിള്‍ ബെഞ്ചിലാണു റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ 19ന് ദ്വീപിലെത്തിയ അയിഷ സുല്‍ത്താനയെ ഹോം ക്വാറന്റൈന് വ്യവസ്ഥകള്‍ അറിയിച്ചിരുന്നു. ചോദ്യംചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകുന്നതൊഴികെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചു.
20ന് മറ്റു ചിലര്ക്കൊപ്പമാണു വാഹനത്തില്‍ അയിഷ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെത്തിയത്. ചോദ്യംചെയ്യലിനു ശേഷം ഇവര്‍ ആളുകളുമായി ഇടപഴകി. മാധ്യമങ്ങളുമായും ബന്ധപ്പെട്ടിരുന്നു. മടങ്ങിപ്പോകും മുമ്പ് പഞ്ചായത്ത് ഓഫീസില്‍ ചിലരുമായി ചര്‍ച്ച നടത്തി. 21ന് രാവിലെ ആറിന് ഐസൊലേഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ചില കോവിഡ് രോഗികളെ സന്ദര്‍ശിച്ചു.
ഈ നടപടികള്‍ ലക്ഷദ്വീപിലെ കോവിഡ് പ്രോട്ടോക്കോളിനു വിരുദ്ധമാണ്. ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിച്ചതിലൂടെ നിയമവ്യവസ്ഥകളോടുള്ള അനാദരവാണ് കാട്ടിയത്. ഹൈക്കോടതി നല്കിയ സംരക്ഷണം അയിഷ ദുരുപയോഗം ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുമ്പോള്‍ ഇതു കൂടി പരിഗണിക്കണമെന്നും ലക്ഷദ്വീപ് ഭരണകൂടം റിപ്പോര്‍ട്ടിൽ പറയുന്നു.