സംഗീതം ജീവിതം തന്നെയായിരുന്നു പാറശാല പൊന്നമ്മാൾ ടീച്ചറിന്. ജീവിതം, നേട്ടങ്ങൾ ഒരുപാട് നല്കിയപ്പോഴും ടീച്ചർ പാടി. കനത്ത തിരിച്ചടികൾ നല്കിയപ്പോഴും ടീച്ചർ കണ്ണുകളടച്ചു മെല്ലെ രാഗങ്ങൾ മൂളി.
തിരുവനന്തപുരം ജില്ലയിലെ അതിർത്തി പ്രദേശമായ പാറശാലയിൽ ജനിച്ചു വളർന്ന പൊന്നമ്മാളിനെ ദക്ഷിണേന്ത്യയിലെ മികച്ച സംഗീതജ്ഞയാക്കി തീർക്കുന്നതും സംഗീതമെന്ന ജീവസ്വരം തന്നെ.
എല്ലാം ഈശ്വരന്റെ അനുഗ്രഹം. എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹം പദ്മശ്രീ ഉൾപ്പെടെയുള്ള വലിയ നേട്ടങ്ങൾ വന്നപ്പോഴെല്ലാം പാറശാല പൊന്നമ്മാൾ ടീച്ചർ കൈകൂപ്പി.... സംഗീത തലമുറയിലെ സ്ത്രീകൾക്കു അപ്രാപ്യമായ സുകൃതങ്ങളാണ് പാറശാല ബി. പൊന്നമ്മാളിനു കാലം കനിഞ്ഞു നല്കിയത്. കേരളത്തിലെ ആദ്യ സംഗീത കോളജ് അധ്യാപിക (തിരുവനന്തപുരത്തെ ശ്രീ സ്വാതി തിരുനാൾ സംഗീത അക്കാഡമിസംഗീത കോളജ്), ആദ്യ സംഗീത കോളജ് വനിതാ പ്രിൻസിപ്പൽ (തൃപ്പൂണിത്തുറ, ആർഎൽവി സംഗീത കോളജ്) എന്നിവ അവയിൽ ചിലതു മാത്രം.
നൂറ്റാണ്ടുകളായി പുരുഷന്മാരായ സംഗീതജ്ഞർ കച്ചേരി നടത്തിയിരുന്ന തിരുവനന്തപുരത്തെ നവരാത്രി മണ്ഡപ സംഗീത സദസിൽ ആദ്യം മുഴങ്ങിയ സ്ത്രീനാദവും പൊന്നമ്മാൾ ടീച്ചറിന്റേതായിരുന്നു. സ്ത്രീപക്ഷ ചിന്തകൾ, വിപ്ലവകരങ്ങളായ മാറ്റങ്ങൾക്കു വേണ്ടിയുള്ള മുന്നേറ്റങ്ങൾ അങ്ങനെയുള്ള വലിയ ചിന്തകളല്ല ടീച്ചറിനെ ഏറ്റവും വലിയ പരിവർത്തനങ്ങളുടെ മുന്നണിയിൽ എത്തിച്ചത് എന്ന സത്യം മറ്റൊരു വൈരുദ്ധ്യവും, കൗതുകവുമാണ്. പാറശാല പൊന്നമ്മാൾ അതേക്കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. ’പെണ്കുട്ടികൾ പുറത്തിറങ്ങുന്നതും വേദികളിൽ കച്ചേരി നടത്തുന്നതും സമൂഹം അംഗീകരിക്കാത്ത ഒരു കാലത്താണ് ഞാൻ സംഗീതം പഠിക്കുന്നത്. സംഗീതം പഠിക്കണം എന്നല്ലാതെ എനിക്കും വലിയ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ പോലും അറിയാതെ ദൈവം എന്നെ എവിടെയൊക്കെയോ എത്തിച്ചു. അത്രമാത്രം.’
സമൂഹം തന്നെ പൊന്നമ്മാളിനു വഴിയൊരുക്കുകയായിരുന്നു എന്നു വേണം കരുതാൻ. ടീച്ചർ അങ്ങനെയാണ് പറഞ്ഞിരുന്നത്. ’അക്കാലത്ത് വളരെ യാഥാസ്ഥിതികമായിരുന്നു സമൂഹം. എന്നാൽ എന്നെ ഒരു വാക്കുകൊണ്ടു പോലും ആരും തടഞ്ഞിട്ടില്ല. സംഗീതം പഠിക്കാൻ പോയപ്പോഴും സമുദായം തടഞ്ഞില്ല. പഠിപ്പിക്കാൻ പോയപ്പോഴും അഗ്രഹാരത്തിലുള്ളവർ സ്നേഹത്തോടെ തന്നെ നോക്കിയിട്ടുണ്ട്. ഭർത്താവ് ദേവനായകം അയ്യർ, മക്കളായ രാമസ്വാമി, മഹാദേവൻ, കമല, സുബ്രഹ്മണ്യൻ എന്നിവരും എന്നും ഒപ്പം നിന്നു.’ ജീവിതവഴികളിൽ ഭർത്താവിനെ നഷ്ടമായി. മൂത്തമകൻ രാമസ്വാമിയുടെയും പെണ്മക്കളായ ലളിതയുടെയും കമലയുടെയും അകാല വേർപാടും പാറശാല പൊന്നമ്മാളിന്റെ വേദന തന്നെയായിരുന്നു. ’എന്റെ ദുഃഖങ്ങളും നാദമായി ഞാൻ ഈശ്വര പാദങ്ങളിൽ സമർപ്പിക്കുന്നു.’ അതായിരുന്നു വാക്കുകൾ. രാജഭരണ കാലം മുതൽ തുടർന്നു വന്ന ആചാരത്തെ തിരുത്തിക്കുറിച്ചതിനെ കുറിച്ചു ചോദിക്കുന്പോഴും ടീച്ചർ കൈകൾ കൂപ്പും. ന്ധതിരുവിതാംകൂർ രാജകുടുംബാംഗവും കർണാടക സംഗീതജ്ഞനുമായ പ്രിൻസ് അശ്വതി തിരുനാൾ രാമവർമയുടെ സ്നേഹനിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ സമ്മതിക്കുന്നത്. മഹാഗുരുക്കന്മാർ പാടിയിരുന്ന സ്ഥാനത്താണ് ഞാൻ പാടേണ്ടത്. എന്റെ വീട്ടുകാരും, ശിഷ്യരും എന്നെ വളരെയേറെ പിന്താങ്ങി. എങ്കിലും എന്റെ ഹൃദയം പിടയ്ക്കുകയായിരുന്നു. പിന്നെ സരസ്വതി ദേവിക്കു മുന്നിലെ പൂജപോലെ കൃതികൾ ആലപിച്ചു.’
2006ലെ ഈ ചരിത്ര നിയോഗത്തിന്റെ അനുഗ്രഹം എന്ന പോലെ തുടർന്നു നീണ്ടവർഷങ്ങൾ നവരാത്രി മണ്ഡപത്തിൽ നക്ഷത്ര ദീപങ്ങൾ തെളിഞ്ഞപ്പോഴെല്ലാം പാറശാല പൊന്നമ്മാൾ ’ശങ്കരാഭരണവും’, ’നാട്ടുകുറിഞ്ചിയും’, ’സാവേരിയും’, ’ആരഭി’ യും ആലപിച്ചു.
കോവിഡ്19 നിയന്ത്രണങ്ങൾ കാരണം ഇക്കഴിഞ്ഞ വർഷം മാത്രമാണ് സ്വാതി തിരുനാളിന്റെ നവരാത്രി കൃതികൾ ആലപിക്കുവാൻ കഴിയാതെ വന്നത്.
’ദേവി നിശ്ചയിക്കുന്നത് വരെ പാടുക...’ തൊണ്ണൂറ്റി നാലാം വയസിന്റെ അവശതകൾ മാറ്റിവച്ച് 2019ൽ നവരാത്രി കച്ചേരിക്കായി എത്തിയപ്പോഴും ടീച്ചറിന്റെ നാവിൽ ആ മന്ത്രം മാത്രം ആയിരുന്നു.
ശുദ്ധമായ, യാതൊരു കലർപ്പുമില്ലാത്ത കർണാടക സംഗീതപുണ്യം, ഗുരുനാഥനായ ശെമ്മാങ്കുടി സ്വാമി പകർന്ന ശൈലി ഒരുപാട് തലമുറകൾക്കു പകർന്ന് നല്കിയ ശേഷമാണ് പൊന്നമ്മാൾ ടീച്ചറിന്റെ യാത്രയും അവസാനം വരെയും ശിഷ്യർക്കും, കൊച്ചുമക്കളായ ലളിതയ്ക്കും ലക്ഷ്മിക്കും സംഗീതം പകർന്ന് പകർന്ന്....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.