തൃശൂർ: വനംകൊള്ള നടന്ന പ്രദേശങ്ങളിൽ സന്ദർശനവും പരിശോധനയുമായി കോണ്‍ഗ്രസ് നേതാക്കളും ബിജെപി സംഘവും. ടി.ജെ. സനീഷ്കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കെപിസിസി സെക്രട്ടറിമാർ അടക്കമുള്ള കോണ്‍ഗ്രസ് സംഘമാണു വനംകൊള്ള നടന്ന പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്.
കോണ്‍ഗ്രസ് സംഘം എത്തുന്നതിനു മുന്‍പേ ബിജെപി സംഘം മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ എത്തി. നാളെ സംസ്ഥാനത്തെ 20,000 കേന്ദ്രങ്ങളിൽ സമരം നടത്തുമെന്നും ലോക്ഡൗണ്‍ പിൻവലിക്കുന്ന മുറയ്ക്ക് ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ചേലക്കരയിലെ പുലാക്കോട്, വടക്കാഞ്ചേരിയിലെ അകമല, പൂമല വനമേഖലയിലാണ് ഇരുസംഘവും ഇന്നലെ ഉച്ചയ്ക്കു മുന്‍പു വെവ്വേറെ സമയങ്ങളിൽ സന്ദർശനം നടത്തിയത്.
വിവാദ ഉത്തരവിന്റെ മറവിൽ കോടിക്കണക്കിനു രൂപയുടെ വനംകൊള്ളയാണു നടന്നതെന്നു ബിജെപി നേതാവ് കൃഷ്ണദാസ് ആരോപിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ നടന്ന വനംകൊള്ളയിലൂടെ സന്പാദിച്ച അയ്യായിരം കോടി രൂപയുടെ കള്ളപ്പണമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കേരളത്തിൽ ഒഴുക്കിയത്. കൊള്ളക്കാരുടെ മറ്റൊരു പേരാണ് ഇടതുമുന്നണിയെന്നും ഉദ്യോഗസ്ഥരിൽ ചാരി രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സന്പൂർണ, വക്താവ് ബി. ഗോപാലകൃഷ്ണൻ, മേഖലാ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, ജനറൽ സെക്രട്ടറി കെ.ആർ. ഹരി, മഹിളാ മോർച്ചാ സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, പട്ടികജാതി മോർച്ച പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് തുടങ്ങിയവർ സന്ദർശകസംഘത്തിലുണ്ടായിരുന്നു.
കോണ്‍ഗ്രസ് സംഘത്തിൽ കെപിസിസി സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ. ഷാജി കോടങ്കണ്ടത്ത്, ജോണ്‍ ഡാനിയേൽ, എ. പ്രസാദ് തുടങ്ങിവർ അടക്കമുള്ള നേതാക്കൾ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എം. കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാൻ, ടി.എ. രാധാകൃഷ്ണൻ, സുലൈമാൻ, ഷാനവാസ്, വിനോദ് ചേലക്കര, ഡേവിഡ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തൃശൂർ പറവട്ടാനിയിലെ ഫോറസ്റ്റ് കണ്‍സർവേറ്ററുടെ ഓഫീസിൽ കുത്തിയിരിപ്പു സമരവും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.