തിരുവനന്തപുരം: പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയുടെയും കാലാവസ്ഥ വിള ഇൻഷ്വറൻസ് പദ്ധതിയുടെയും ഖാരിഫ് സീസണിലേക്കുള്ള വിജ്ഞാപനമായി. പദ്ധതിയിൽ ചേരേണ്ട അവസാന തീയതി ജൂലൈ 31. പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും എല്ലാ ജില്ലകളിലേയും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
കാലാവസ്ഥ വിള ഇൻഷ്വറൻസ് പദ്ധതിയിൽ നെല്ല്, വാഴ,കുരുമുളക്, മഞ്ഞൾ, ഇഞ്ചി, കൈതച്ചക്ക ജാതി, കൊക്കോ, കരിമ്പ്,ഏലം, കവുങ്ങ്, തക്കാളി, ചെറുധാന്യങ്ങൾ (ചോളം, റാഗി മുതലായവ) പച്ചക്കറികൾ പയർ, പടവലം,പാവൽ, വെളളരി, വെണ്ട, പച്ചമുളക്, എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയിൽ വിജ്ഞാപിത പ്രദേശം അടിസ്ഥാനമാക്കി വിളവിനുള്ള നഷ്ടത്തിനും, നടീൽ തടസപ്പെടുന്നതിനും, ഇടക്കാല നഷ്ടങ്ങൾക്കും, വെള്ളക്കെട്ട് ( നെല്ല് ഒഴികെ) മഴ, ഉരുൾപൊട്ടൽ, ഇടി- മിന്നൽ മൂലമുള്ള തീപിടിത്തം, മേഘവിസ്ഫോടനം, എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും.
കാലാവസ്ഥ വിള ഇൻഷ്വറൻസ് പദ്ധതിയിൽ നഷ്ടപരിഹാര നിർണയം ഓരോ വിജ്ഞാപിത പ്രദേശത്തിനും ബന്ധപ്പെട്ട സൂചിത കാലാവസ്ഥ നിലയത്തിൽ ഇൻഷ്വറൻസ് കാലയളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥ ഡാറ്റ അനുസരിച്ച് മാത്രം. വെള്ളപ്പൊക്കം, കാറ്റ് ( വാഴ,ജാതി,കവുങ്ങ്, കുരുമുളക്, ഏലം, കൊക്കോ എന്നീ വിളകൾക്കു മാത്രം) ഉരുൾപൊട്ടൽ (ആലപ്പുഴ കാസർഗോഡ് എന്നിവ ഒഴികെ )എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും. ഓരോ വിളയുടെയും ഇൻഷ്വറൻസ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും.
ഓൺലൈനായും ( www. pmfby.go v.in ) ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയും തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങൾ വഴിയും, ഇൻഷ്വറൻസ് ബ്രോക്കർ പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാം. വിളകൾക്ക് വായ്പ എടുത്ത കർഷകരെ നിർദിഷ്ട ബാങ്കുകൾ ചേർക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാറിന്റെ കോപ്പി, നികുതി ചീട്ടിന്റെ കോപ്പി, ബാങ്ക് പാസ് ബുക്ക്ന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള കൃഷിഭവനുമായോ അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനിയുടെ റീജിയണൽ ഓഫീസുമായോ ബന്ധപ്പെടുക. 0471 2334493. അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനിയുടെ ടോൾഫ്രീ നമ്പർ- 1800 425 7064.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.