ചങ്ങനാശേരി: കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുവാൻ കേരളസമൂഹം മത സാമുദായിക രാഷ്ട്രീയ ചിന്തകൾക്കപ്പുറം ഒറ്റക്കെട്ടായി നിന്നുവെന്നും ഈ പ്രതിസന്ധി അതീജീവിക്കാൻ സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ വലിയ കരുത്തേകുന്നുവെന്നും സംസ്ഥാന കുടുംബക്ഷേമ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.
ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോവിഡ് പ്രതിരോധ പ്രവർത്തകസംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഈ രംഗത്ത് ചങ്ങനാശേരി അതിരൂപത ചെയ്യുന്ന വലിയ സേവനങ്ങളെയും നേതൃത്വത്തെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
സീറോമലബാർ സഭയുടെ മേജർആർച്ച്ബിഷപും കെസിസിബിസി പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രതിഫലനമാണ് ഓരോ കോവിഡ് സന്നദ്ധപ്രവർത്തകനും നിർവഹിക്കുന്നതെന്ന് മാർ ആലഞ്ചേരി അഭിപ്രായപ്പെട്ടു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. അതിരൂപതയിലെ വിവിധ ഇടവകയുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ചുമതലയിൽ മൃതസംസ്കാരം, ചികിത്സാ ക്രമീകരണം, മരുന്നുവിതരണം, ഭക്ഷണവിതരണം, ആംബുലൻസ് സർവീസ്, കൗണ്‍സലിംഗ് തുടങ്ങി നിരവധി മേഖലകളിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധപ്രവർത്തകരെ സമ്മേളനത്തിൽ ആദരിച്ചു.
സന്നദ്ധപ്രവർത്തകരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡയറക്ടറി മന്ത്രി വീണ ജോർജ് പ്രകാശനം ചെയ്തു. കോവിഡ് മൂന്നാം തരംഗസാധ്യതയും മുൻകരുതലും എന്ന വിഷയം കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് അവതരിപ്പിച്ചു. സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും സമാപനസന്ദേശവും മാർ തോമസ് തറയിൽ നിർവഹിച്ചു. ജോബ് മൈക്കിൾ എംഎൽഎ, ഫാ. ജയിംസ് കൊക്കാവയലിൽ, അഡ്വ. ജോജി ചിറയിൽ, ബിനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
വിവിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പി.യു. തോമസ് നവജീവൻ, സിസ്റ്റർ ലിസ് മരിയ എഫ്സിസി, സ്റ്റാൻസണ്‍ മാത്യു ആർപ്പൂക്കര, അരുണ്‍ നെടുംപറന്പിൽ തുരുത്തി, അനീഷ് തോമസ് മലകുന്നം, ബിനു വിൽസണ്‍ ഡാൽമുഖം എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. പരിപാടികൾക്ക് ഫാ. ജോസഫ് പനക്കേഴം, ഫാ.ആന്റണി തലച്ചല്ലൂർ, ഫാ. തോമസ് തൈക്കാട്ടുശേരി, ഷിജോ ജേക്കബ്, ബോബി തോമസ്, ജോർജ് ജോസഫ് എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.