തിരുവനന്തപുരം: ഒരു വിഭാഗം വ്യാപാരി നേതാക്കൾ പ്രഖ്യാപിച്ച നാളത്തെ കടയടപ്പ് സമരത്തിൽ നിന്നു വിട്ടു നിൽക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് പറഞ്ഞു.
ലോക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ തുറന്നു പ്രവർത്തിക്കുന്നവ കൂടി അടച്ചിട്ടു കൊണ്ട് ഒരു വിഭാഗം വ്യാപാരി നേതാക്കൾ ആഹ്വാനം ചെയ്ത സമരം വിഷയം കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ നടന്ന അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ടി. എഫ്. സെബാസ്റ്റ്യൻ, ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണൻ, എസ്. എസ്. മനോജ്, എം. നസീർ, നുജുമുദീൻ ആലുമ്മൂട്ടിൽ, പ്രസാദ് ജോൺ മാമ്പ്ര, നിജാം ബെഷി, പി. എം. എം. ഹബീബ്, വി. എ. ജോസ് ഉഴുന്നാലിൽ, ടോമി കുറ്റ്യാങ്കൽ, ടി. കെ. ഹെൻറി, വി. വി. ജയൻ എന്നിവർ സംസാരിച്ചു. എല്ലാ ദിവസവും എല്ലാ വിഭാഗത്തിലും പെട്ട 50 ശതമാനം വ്യാപാര സ്ഥാപനങ്ങൾ വീതം തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകണമെന്ന സംഘടനയുടെ ആവശ്യം അനുഭാവപൂർവം സർക്കാരിന്റെ പരിഗണനയിലിരിക്കവെ, ആയതിന് വിഘാതം സൃഷ്ടിക്കുന്ന പ്രകോപനപരമായ സമരാഹ്വാനങ്ങളിൽ നിന്നും മാറി നിന്ന് കേരളത്തിലെ വ്യാപാരികളുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പക്വതയുള്ള നിലപാടാണ് അത്തരം നേതാക്കൾ കൈക്കൊള്ളേണ്ടതെന്നും പൊതുജനങ്ങളേയും വ്യാപാരികളേയും ഒരു പോലെ വലയ്ക്കുന്ന കടയടപ് സമരത്തിൽ നിന്നും പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.