തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും അതിന്റെ പ്രഭാവത്താൽ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ബുധനാഴ്ച വരെ തുടരും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുമെന്നും ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്കു പ്രവേശിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ നിഗമനം. ഗുജറാത്ത്, ദിയു തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയ്ക്കുശേഷം വടക്കൻ കേരളത്തിൽ മഴ കുറയുമെങ്കിലും തെക്കൻ കേരളത്തിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ദുരിത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകൾ തകർന്നു. വ്യാപകമായ കൃഷിനാശവുമുണ്ടായി. 1,300 കുടുംബങ്ങളിലെ 5,297 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റി. സംസ്ഥാനത്ത് 141 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 3,071 കെട്ടിടങ്ങൾ ക്യാന്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.