തൃശൂർ: എഴുത്തിന്റെ ലോകത്ത് വേറിട്ട ഭാഷയും സ്വരവുമായി ജ്വലിച്ചുനിന്ന സാഹിത്യകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ (80) അന്തരിച്ചു. തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ഞായറാഴ്ച രാത്രി ദേഹാസ്വാസ്ഥ്യത്തെത്തുടര്ന്നു പ്രവേശിപ്പിച്ച മാടമ്പിന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം. ഉച്ചയ്ക്കുശേഷം ആശുപത്രിയിൽനിന്ന് കിരാലൂരിലെ വീട്ടിലേക്കു കൊണ്ടുപോയ മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു.
കുറച്ചുദിവസങ്ങളായി അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഭേദമായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മാറ്റിയെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായി ഞായറാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനിയുണ്ടായിരുന്നതിനാല്‍ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
മാടമ്പ് കുഞ്ഞുകുട്ടന് എന്ന പേരില്‍ അറിയപ്പെടുന്ന മാടമ്പ് ശങ്കരന് നമ്പൂതിരി 1941 ജൂണ്‍ 23ന് തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പ് മനയില്‍ ശങ്കരന് നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ് ജനിച്ചത്. ചെറുപ്പത്തിൽ ഏതാനും വർഷം അന്പലങ്ങളിലെ ശാന്തിക്കാരനായിരുന്നു. ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ട്യൂട്ടോറിയൽ കോളജ് എന്നിവ നടത്തിയിരുന്നു. പൂമുള്ളി മനയിലെ ആറാം തന്പുരാനിൽനിന്ന് ആനവൈദ്യം പഠിച്ച മാടന്പ് കുറച്ചുകാലം തൃശൂർ ആകാശവാണിയിലും ജോലിനോക്കി. തത്ത്വചിന്തയിലും വേദാന്തത്തിലും മാതംഗശാസ്ത്രത്തിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു അദ്ദേഹത്തിന്.
പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവര്‍ മക്കളാണ്.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്ര, ചക്കരക്കുട്ടിപ്പാറു, തോന്ന്യാസം എന്നിവയാണ് പ്രധാന കൃതികൾ. ‘മഹാപ്രസ്ഥാന’ത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ദേശാടനം, ആറാം തമ്പുരാൻ, അശ്വത്ഥാമാവ്, ചിത്രശലഭം, അഗ്നിസാക്ഷി, കരുണം, കാറ്റുവന്നു വിളിച്ചപ്പോൾ, അഗ്നിനക്ഷത്രം, വടക്കുന്നാഥന്, പോത്തന്‍വാവ, ആനച്ചന്തം, പൈതൃകം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ദേശാടനം, കരുണം, സഫലം, ഗൗരീശങ്കരം, മകള്‍ക്ക് തുടങ്ങിയ സിനിമകളുടെ തിരക്കഥയെഴുതി. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന സിനിമയുടെ തിരക്കഥയ്ക്ക് 2000ല്‍ മാടമ്പിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരില്‍നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.