വനിതകളുടെ രാഷ്ട്രീയപ്രവേശം സജീവ ചര്‍ച്ചയായിട്ടുള്ള ഈ കാലഘട്ടത്തിനു മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നുനിന്ന പേര് ഒന്നേയുണ്ടായിട്ടുള്ളൂ - കെ.ആര്. ഗൗരിയമ്മ. പ്രശസ്ത കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട് ഗൗരി എന്ന തന്റെ കവിതയില്‍ പറഞ്ഞതുപോലെ ""കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളി... ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു''- ഒരു നൂറ്റാണ്ടിലെ വനിതകളുടെ ശബ്ദവും പ്രചോദനവുമൊക്കെയായിരുന്നു അവര്‍.
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാള്‍, ആദ്യ നിയമവിദ്യാര്‍ഥിനി, ആദ്യ വനിതാ മന്ത്രി, ആദ്യമന്ത്രിസഭയിലെ ശേഷിച്ചിരുന്ന ഏക അംഗം, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വ്യക്തി (16,832 ദിവസം)- വിശേഷണങ്ങള്‍ ഏറെയായിരുന്നു കേരളരാഷ്ട്രീയത്തിലെ ഈ പെണ്‍സിംഹത്തിന്. 2016ലെ തെരഞ്ഞെടുപ്പുമുതല്‍ മത്സരരംഗത്തുനിന്നു മാറിനിന്ന ഗൗരിയമ്മയെ പരാമര്‍ശിക്കാതെ കേരളത്തിലെ ഒരു തെരഞ്ഞെടുപ്പും ഇതുവരെ മുന്നോട്ടുപോയിട്ടില്ലെന്നതും ചരിത്രം.
മുഖ്യമന്ത്രിക്കസേര ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട വനിത, പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിട്ടും പുറന്തള്ളപ്പെട്ടവള്‍, ആ വീഴ്ചയില്‍നിന്നു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റവൾ- ഗൗരിയമ്മയെന്ന പേരു കേള്‍ക്കുമ്പോള്‍തന്നെ മലയാളിയുടെ മനസിലേക്ക് ഇക്കാര്യങ്ങളും ഓടിയെത്തും. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വിജയിച്ച് ആദ്യമന്ത്രിസഭയില്‍ റവന്യു-എക്സൈസ് മന്ത്രി. ആ കാലയളവില്‍ത്തന്നെയായിരുന്നു സഹമന്ത്രിയായ ടി.വി. തോമസിനെ വിവാഹം കഴിക്കുന്നതും. (64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവും ഭാര്യയും രണ്ടിടത്തായി).
ഭൂപരിഷ്കരണം, അഴിമതി നിരോധനം, വനിതാ ബില്‍ ഉള്‍പ്പെടെ നിരവധി ബില്ലുകളാണ് ഗൗരിയമ്മ മന്ത്രിയായിരുന്ന കാലത്ത് കേരള ജനതയ്ക്കു ലഭിച്ചത്. 60ല്‍ ചേര്‍ത്തലയില്‍നിന്നു വീണ്ടും നിയമസഭയിലേക്കെത്തി. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍നിന്നായിരുന്നു ഗൗരിയമ്മയുടെ മത്സരങ്ങള്‍.
കേരള നിയമസഭയിലേക്കു നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായെങ്കിലും ആദ്യതെരഞ്ഞെടുപ്പില്‍ പരാജയമായിരുന്നു. 1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല ദ്വയാംഗ മണ്ഡലത്തില്‍ പരാജയപ്പെട്ടു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ മുഴുവന്‍ പരാജയപ്പെട്ടെങ്കിലും കെട്ടിവച്ച പണം തിരികെ കിട്ടിയ നാലു കമ്യൂണിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍. തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ച ശേഷം 52ല്‍ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു കന്നിവിജയം. 54ലും വിജയം ആവര്‍ത്തിച്ചു. തിരു-കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച കേരളത്തിന്റെ രാഷ്ട്രീയമുത്തശ്ശി 13 എണ്ണത്തില്‍ വിജയിച്ചു. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്ഷങ്ങളിലുമാണു പരാജയത്തിന്റെ കയ്പ് നുണഞ്ഞത്.
സിപിഎമ്മില്‍നിന്നു പുറത്തേക്ക്
1994 ജനുവരി ഒന്നിനു സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമായി. 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു. 87ലെ തെരഞ്ഞെടുപ്പിൽ കേരളം കെ.ആര്. ഗൗരി ഭരിക്കുമെന്ന പ്രചരണം സജീവമായിരുന്നെങ്കിലും അവർ തഴയപ്പെട്ടു. മത്സരിക്കുകപോലും ചെയ്യാതിരുന്ന ഇ.കെ. നായനാര്‍ മുഖ്യമന്ത്രിക്കസേരയിലെത്തി. പരിഭവം ഉള്ളിലൊതുക്കി ആ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായി. എന്നിട്ടും 94ല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരു പറഞ്ഞ് അവര്‍ പുറത്താക്കപ്പെട്ടു.
അവിടെനിന്നാണ് ജെഎസ്എസ് എന്ന പാര്‍ട്ടിയുടെ പിറവി. ഒരു വനിതയുടെ നേതൃത്വത്തില്‍ ഒരു പാര്‍ട്ടി രൂപംകൊണ്ടു. അതിന് എംഎല്‍എമാരും മന്ത്രിയും ഉണ്ടായി. പിന്നീട് പാര്‍ട്ടി പലതായി ചിതറിയെങ്കിലും അവരുടെയെല്ലാം നേതാവ് ഗൗരിയമ്മയായിരുന്നു. നൂറു പിന്നിട്ടിട്ടും ഒരു പാര്‍ട്ടിയെ നയിച്ച വനിത രാജ്യത്തു മാത്രമല്ല ലോകത്തുതന്നെ ചരിത്രമാണ്.
മനക്കരുത്തിന്റെ പ്രതീകം
പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും അര്‍പ്പണമനോഭാവത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമായിരുന്നു ഗൗരിയമ്മ. അതുകൊണ്ടുതന്നെ രാഷ്ട്രീയ കേരളം അവരുടെ വാക്കുകള്‍ക്കായി കാതോര്ത്തുമിരുന്നു. ഉള്ളത് വെട്ടിത്തുറന്നു പറയുന്നതായിരുന്നു ഗൗരിയമ്മയുടെ ശീലം. അഴിമതിയുടെ നേരേ അവര്‍ കാര്‍ക്കശ്യക്കാരിയായി. മന്ത്രിയായിരുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് ഗൗരിയമ്മയെ ഭയമായിരുന്നുവെന്നതു പരസ്യമായ രഹസ്യം. അപ്രിയസത്യങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന പ്രകൃതം. ജനങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കേണ്ട ഏതു കാര്യത്തിനും അവര്‍ ഉദ്യോഗസ്ഥരോടു കര്‍ക്കശ നിലപാട് സ്വീകരിച്ചിരുന്നു.
ഇടതുപക്ഷത്തും വലതുപക്ഷത്തും നിന്നപ്പോഴും പ്രവര്‍ത്തനത്തിലും സംസാരത്തിലും ശൈലിയിലും അണുവിട അവര്‍ മാറിയില്ല. അതുകൊണ്ടുതന്നെ നേതാക്കള്‍ പോലും കരുതലോടെയാണ് പ്രതികരിച്ചിരുന്നത്. കാര്ക്കശ്യമുണ്ടായിരുന്നെങ്കിലും ലാളിത്യവും ആര്‍ദ്രതയും മനസിലുണ്ടായിരുന്ന അപൂര്‍വ വ്യക്തിത്വമാണ് അവര്‍. തന്റെ മുന്നിലേക്ക് ഏതെങ്കിലും ആവശ്യവുമായെത്തിയ ആരോടെങ്കിലും അവര്‍ കയര്ത്തിട്ടുണ്ടെങ്കില് അതു നടക്കുമെന്നാണു പൊതുവേയുള്ള പറച്ചില്.
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി തന്നാലാവുന്നതെല്ലാം അവര്‍ ചെയ്തു. രാഷ്ട്രീയം സേവനമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം തറപ്പിച്ചുപറയുന്ന ജനനേതാവ് കൂടിയായിരുന്നു അവര്‍. പോലീസ് സേനയിലും നഴ്സുമാരിലും നിലനിന്നിരുന്ന സ്ത്രീവിവാഹ വിലക്ക് അവസാനിപ്പിക്കാനും സ്ത്രീകള്‍ക്കു പ്രധാനാധ്യാപികമാരാകാന് കഴിയാതിരുന്ന മേല്ക്കോയ്മയ്ക്ക് അറുതിവരുത്താനും പൊതുരംഗത്തു സ്ത്രീസാന്നിധ്യമുറപ്പാക്കാനും വനിതാമന്ത്രിയെന്ന നിലയിൽ ഗൗരിയമ്മ പ്രവര്‍ത്തിച്ചു. വീട്ടിലെത്തുന്നവരോടുള്ള ഗൗരിയമ്മയുടെ ആതിഥ്യമര്യാദയും ഏറെ പ്രശംസനീയമാണ്. വരുന്നവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കുന്നതും അവര്‍ക്കിഷ്ടമുള്ള കാര്യമായിരുന്നു. ഇന്നത്തെ രാഷ്ട്രീയരംഗത്ത് ഉന്നത പദവിയിലിരിക്കുന്ന പലരും അവരുടെ ഇത്തരത്തിലുള്ള ആതിഥ്യം സ്വീകരിച്ചിട്ടുള്ളവരാണ്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവർ ഇക്കൂട്ടത്തിൽ പെടും.
ഓര്‍മയുടെ തിരയിളക്കമായി വീട്
ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പില്‍ വീട്ടില്‍ ഓര്‍മകളുടെ തിരയിളക്കം മാത്രം. കേരളരാഷ്ട്രീയത്തില്‍ ആഘോഷിക്കപ്പട്ട രണ്ടു കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രണയപരിലാളനകള് ഏറ്റുവാങ്ങിയ വീട്. ആദ്യമന്ത്രിസഭയിലെ ദമ്പതികള്‍ മുന്‍ മന്ത്രിമാരായ ടി.വി. തോമസും കെ.ആര്. ഗൗരിയമ്മയും താമസിച്ച കളത്തിപ്പറമ്പില്‍ വീട്ടിലെ ആരവം നിലച്ചു. വാര്‍ധക്യത്തിന്റെ അവശതകള്‍ മൂലം ദിവസങ്ങള്‍ക്കു മുമ്പാണ് ഇവിടത്തെ താമസത്തിനു തിരശീലയിട്ട് ഗൗരിയമ്മ തലസ്ഥാനത്തേക്കു യാത്രയായത്.
ടി.വി. തോമസിന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ശേഷിക്കുന്ന ഈ വീട്ടിലായിരുന്നു ഗൗരിയമ്മയുടെ ജീവിതം. പാര്‍ട്ടിയിലും ജീവിതത്തിലും വേര്‍പിരിഞ്ഞിട്ടും വീട്ടിലെ ഭിത്തിയില്‍ ടിവിയുടെ ചില്ലിട്ട ചിത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു. പിതാവ് വാങ്ങി നല്കിയ വീട് ഗൗരിയമ്മയ്ക്കു നല്കി ടി.വി. വാടകവീട്ടിലേക്കു മാറുകയായിരുന്നു.
ടി.വി. തോമസിന്റെ പിതാവും ഭൂപ്രഭുവു മായിരുന്ന ടി.സി. വര്‍ഗീസ്, ചാണ്ടി വക്കീലിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ചാത്തനാട്ടിലെ വീടും പറമ്പും വാങ്ങി മകനു നല്‍കുകയായിരുന്നു. പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടി.വി. തോമസും ഗൗരിയമ്മയും താമസം അങ്ങോട്ടേക്ക് മാറ്റിയത്. പട്ടണക്കാട്ടെ തന്റെ കുടുംബ വീടിന്റെ പേരായ കളത്തിപ്പറമ്പില്‍ എന്ന പേര് ചാത്തനാട്ടിലെ വീടിനും നല്‍കണമെന്ന ഗൗരിയമ്മയുടെ അഭിപ്രായത്തിനും ടി.വി. എതിരുനിന്നില്ല.
ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പ്രധാന കേന്ദ്രവും ഈ വീടായിരുന്നു. നേതാക്കളുടെ ഘോഷയാത്രതന്നെ പലപ്പോഴായി ഈ വീട്ടിലേക്കുണ്ടായിട്ടുണ്ട്. എല്ലാ വര്‍ഷവും മിഥുനമാസത്തിലെ തിരുവോണ നാളില്‍ ഗൗരിയമ്മയുടെ ജന്മദിനം വിപുലമായി ഇവിടെ ആഘോഷിച്ചു. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഘോഷം ഒഴിവാക്കി.
പിറന്നാള്‍ദിനത്തില്‍ വീട്ടിലെ ഗേറ്റിനു മുന്നിലെത്തുന്ന ജനങ്ങളെ കാണാന്‍ തൂവെള്ള സാരിയുമുടുത്ത് പുഞ്ചിരി തൂകി ഗൗരിയമ്മ എത്തുമായിരുന്നു. അതിനി ഉണ്ടാവില്ല.
വി.എസ്. ഉമേഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.