തിരുവനന്തപുരം: 18 - 45 വയസ് പരിധയിലുള്ളവരുടെ വാക്സിനേഷൻ ആരംഭിക്കുന്പോൾ മറ്റു രോഗങ്ങൾ ഉള്ളവർക്ക് മുൻഗണന നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം ഉള്ളവരുടെയും ക്വാറന്റൈൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ്തല സമിതിക്കാർക്കും മുൻഗണന നൽകും.
ഈ വിഭാഗത്തിൽ പെട്ടവർക്കു കുത്തിവയ്പ് നൽകുന്നതിനായി ഒരു കോടി ഡോസ് വാക്സിനാണു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ചെറിയൊരു ഭാഗം മാത്രമേ ഈ മാസം ലഭ്യമാക്കാൻ സാധിക്കുകയുള്ളു എന്നാണു കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുൻഗണനാക്രമം നിശ്ചയിക്കുന്നത്.
ആരോഗ്യ പ്രവർത്തകർ മതിയാകാതെ വരുന്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിദ്യാർഥികൾക്കും മറ്റും പരിശീലനം നൽകി അവരുടെ സന്നദ്ധ പ്രവർത്തനം പ്രയോജനപ്പെടുത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകൾക്കുള്ളിലും കരുതൽ വേണം
വീടുകൾക്കുള്ളിൽ രോഗപ്പകർച്ചയ്ക്കുള്ള സാധ്യത വളരെ കൂടുതലായതിനാൽ വീടിനുള്ളിലും കരുതൽ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വെളിയിൽ പോയി വരുന്നവരിൽനിന്നും അയൽപക്കക്കാരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്. വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം. ഭക്ഷണം കഴിക്കൽ, ടിവി കാണൽ, പ്രാർഥന എന്നിവ ഒറ്റയ്ക്കോ പ്രത്യേക മുറിയിലോ ആകുന്നതാണു നല്ലത്. അയൽവീട്ടുകാരുമായി ഇടപെടുന്പോൾ ഡബിൾ മാസ്ക് നിർബന്ധം. അവരിൽനിന്ന് എന്തെങ്കിലും സ്വീകരിച്ചാൽ കൈ കഴുകണം. പുറത്തു പോയി വരുന്ന മുതിർന്നവർ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. വീട്ടിൽ വായുസഞ്ചാരം ഉറപ്പാക്കാൻ ജനലുകൾ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലുടൻ രോഗികളുടെ എണ്ണം കുറയില്ല
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനേ രോഗികളുടെ എണ്ണത്തിൽ വലിയ കുറവു പ്രതീക്ഷിക്കേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച ഉണ്ടായത് 42,000ത്തിലധികം കേസുകളാണ്. ആ കേസുകൾക്കു കാരണമായ സന്പർക്കം ഏഴു മുതൽ 10 ദിവസം മുന്‍പു വരെ സംഭവിച്ചതായിരിക്കും.
പുതുതായി രോഗികളാകുന്നവർക്ക് ഓക്സിജൻ, ഐസിയു പോലുള്ള കാര്യങ്ങൾ ആവശ്യമായി വരിക മിക്കവാറും ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ടായിരിക്കും.
അതുകൊണ്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെതന്നെ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. ഒരാഴ്ചയിൽ കൂടുതൽ സമയം ലോക്ക്ഡൗണിന്റെ ഗുണഫലം കാണുന്നതിനായി എടുക്കും.ലോക്ക്ഡൗണിനപ്പുറമുള്ള നിയന്ത്രണം ഓരോരുത്തരും പാലിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.
ജീവൻരക്ഷാ ഔഷധങ്ങൾ പോലീസ് എത്തിച്ചു നൽകും
വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ എത്തിച്ചുനൽകാൻ കഴിഞ്ഞതവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമതലപ്പെടുത്തി. ഫയർഫോഴ്സുമായി സഹകരിച്ചായിരിക്കും ഇവരുടെ പ്രവർത്തനം. ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിയാണ് ഇതിന്റെ നോഡൽ ഓഫീസർ.
വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കേസ് എടുക്കും
സാമൂഹ്യമാധ്യമങ്ങളിൽ കോവിഡിനെ സംബന്ധിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജസന്ദേശങ്ങൾ തയാറാക്കുന്നവരെയും ഷെയർ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളിലും അത്തരം വ്യാജവാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കോവിഡിനെതിരേ വീട്ടിൽ തയാറാക്കാവുന്ന മരുന്ന്, ആശുപത്രികളിൽ കിടക്കകളുടെ ദൗർലഭ്യം, ലോക്ക്ഡൗണ്‍ സംബന്ധിച്ച തെറ്റായ നിർദേശങ്ങൾ എന്നിവയാണ് അവയിൽ ചിലത്. വ്യാജസന്ദേശങ്ങൾ തയാറാക്കുന്നത് മാത്രമല്ല, അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാണ്. ചെയ്യുന്ന തെറ്റിന്റെ ആഴം മനസിലാക്കാതെയാകും പലരും അവ ഷെയർ ചെയ്യുന്നത്. ഇത്തരം വാർത്തകൾ സൃഷ്ടിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താൻ പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സൈബർഡോമിനും നിർദേശം നൽകി.
തിരുവനന്തപുരത്ത് പുതിയ ഓക്സിജൻ പ്ലാന്റ് ഇന്നു കമ്മീഷൻ ചെയ്യും
തിരുവനന്തപുരത്ത് പുതുതായി നിർമിച്ച ഓക്സിജൻ പ്ലാന്റ് ഇന്നു കമ്മീഷൻ ചെയ്യും. ഒന്‍പതു യൂണിറ്റുകൾക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട് 38 യൂണിറ്റുകൾക്ക് അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. പുനലൂർ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, എറണാകുളം, കോട്ടയം തൃശൂർ, മെഡിക്കൽ കോളജുകൾ തുടങ്ങിയ ഇടങ്ങളിൽ ഓക്സിജൻ നിർമാണം ആരംഭിച്ചിട്ടുണ്ട്. അതിന്റെ അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
ലിക്വിഡ് ഓക്സിജൻ സ്റ്റോറേജ് എട്ടു സർക്കാർ മെഡിക്കൽ കോളജുകളിലും നിലവിലുണ്ട്. സംസ്ഥാനത്തിന്റെ കൈവശം ബൾക്ക് ഓക്സിജൻ സിലിണ്ടർ 6,008 എണ്ണമുണ്ട്. സംസ്ഥാനത്തിന്റെ കൈവശം നിലവിൽ 220.09 മെട്രിക് ടണ്‍ ഓക്സിജൻ ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.