തിരുവനന്തപുരം: കേന്ദ്ര നിർദേശത്തിനു വിരുദ്ധമായി അതിർത്തി റോഡുകൾ അടയ്ക്കരുതെന്ന സംസ്ഥാന ചീഫ് സെക്രട്ടറിയുടെ കത്തു തള്ളി തമിഴ്നാട്. തിരുവനന്തപുരം- കന്യാകുമാരി അതിർത്തിയിൽ കഴിഞ്ഞ ദിവസം തമിഴ്നാട് അടച്ച റോഡുകൾ തുറന്നു കൊടുക്കാത്തതിനെത്തുടർന്ന് അതിർത്തി കടക്കേണ്ട ജനങ്ങളുടെ ജീവിതം ദുഃസഹമായി. കഴിഞ്ഞ ദിവസം ബാരിക്കേഡ് ഉപയോഗിച്ച് അടച്ച ഇടറോഡുകളിൽ ചിലത് ഇന്നലെ തമിഴ്നാട് പോലീസ് മണ്ണിട്ട് അടച്ചു.
കളിയിക്കാവിള വഴിയുള്ള പ്രധാന പാത വഴി സഞ്ചരിക്കണമെങ്കിൽ ഇ-പാസ് നിർബന്ധമാണ്. 48 മണിക്കൂറിനകം എടുത്ത കോവിഡ് പരിശോധനാ ഫലവും തമിഴ്നാട്ടിലേക്കു കടക്കാൻ ആവശ്യപ്പെടുന്നുണ്ട്.
തിരുവനന്തപുരം- കന്യാകുമാരി അതിർത്തിയിലെ നാല് പോലീസ് സ്റ്റേഷൻ പരിധിയിലെ 12 ഇടറോഡുകളാണ് കന്യാകുമാരി ജില്ലാ ഭരണകൂടത്തിന്റെ നിർദേശാനുസരണം കഴിഞ്ഞ രാത്രിയിൽ പോലീസ് അടച്ചത്.
കളിയിക്കാവിള, കൊല്ലങ്കോട്, അരുമന, പളുകൽ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള കളിയിക്കാവിള മാർക്കറ്റ് റോഡ്, പനങ്കാല-കുളപ്പുറം റോഡ്, കടുവാക്കുഴി റോഡ്, വന്യാങ്കോട് റോഡ്, മലയടി റോഡ്, രാമവർമൻ ചിറ റോഡ്, ഉണ്ടൻകോട് റോഡ്, അരുമന-പുലിയൂർശാല റോഡ്, യമുന തിയറ്റർ റോഡ്, കച്ചേരിനട റോഡ്, ഫാത്തിമാപുരം റോഡ്, പുന്നമൂട് കടറോഡ് എന്നിവയാണ് അടച്ചത്.
തമിഴ്നാട് സർക്കാരിന്റെ നടപടി കേന്ദ്ര സർക്കാരിന്റെ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകളുടെ കടുത്ത ലംഘനമാണെന്നും തിരുത്താൻ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയ് തമിഴ്നാട് ചീഫ് സെക്രട്ടറിക്കു കഴിഞ്ഞ ദിവസമാണു കത്തു നൽകിയത്.
കേന്ദ്ര സർക്കാരിന്റെ ലോക്ക്ഡൗണ്‍ ഇളവുകളിൽ അന്തർ സംസ്ഥാന യാത്ര തടയരുതെന്നും ഇ- പാസ് ഏർപ്പെടുത്തരുതെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഈ കത്തിൽ തമിഴ്നാട് സർക്കാർ തുടർനടപടി സ്വീകരിച്ചില്ല. കേരളത്തിൽനിന്നു തമിഴ്നാട്ടിലേക്ക് നിരവധി യാത്രക്കാരാണ് ദിനംപ്രതി സഞ്ചരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.