ചാലക്കുടി: ചാലക്കുടിയിലെ പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ തട്ടാൻ ശ്രമിച്ച നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെല്ലിമൂട് ആദിയന്നൂർ പൂതംകോട് സ്വദേശികളായ അനുരാജ് (25), പുളിമൂട് മഞ്ജുനിവാസിൽ അനന്തു (24), കാട്ടാക്കട കെളുത്തുമ്മൽ കിഴക്കേക്കര ഗോകുൽ ജി. നായർ (23), തിരുമല ലക്ഷ്മിനഗർ ജികെ നിവാസിൽ വിശ്വലാൽ (23) എന്നിവരെയാണു തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിദേശ പ്രകാരം ചാലക്കുടി ഡിവെെഎസ്പി കെ.എം. ജിജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ലോക്ക്ഡൗൺ സമയത്ത് വ്യാപാരിയുടെ ഫോണിലേക്കു വിളിച്ച് വ്യാപാരിയുടെയും കുടുംബത്തിന്റെയും സ്വകാര്യ ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നുംഅവ പുറത്തു വിടാതിരിക്കണമെങ്കിൽ ഒന്നര കോടി രൂപ തരണമെന്നും ആവശ്യപ്പെട്ടു.
ഉപയോഗിച്ചശേഷം ഉപേക്ഷിച്ച ഫോണിൽനിന്നാണു തനിക്കു സ്വകാര്യ ചിത്രങ്ങൾ ലഭിച്ചതെന്നും കൂടി അറിയിച്ചതോടെ അങ്കലാപ്പിലായ വ്യാപാരി ഇയാൾ പറഞ്ഞ അക്കൗണ്ടിലേക്കു കാൽലക്ഷം രൂപ അയച്ചു. ഏതാനും ദിവസം കഴിഞ്ഞ് ഒന്നര കോടി രൂപ തരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഫോൺ കോളെത്തി.
പണം തന്നില്ലെങ്കിൽ വൻ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നും ഇനി മുതൽ ഇൻസ്റ്റാഗ്രാമിലൂടെ മാത്രം ബന്ധപ്പെട്ടാൽ മതിയെന്നും യുവാവ് അറിയിച്ചു. തുടർന്ന് വ്യവസായി പോലീസിൽ പരാതി നല്കി.
കൂടുതൽ സമയവും പ്രവർത്തനരഹിതമായ നിലയിൽ ഉണ്ടായിരുന്ന സിം കാർഡിന്റെ ഉടമയെ തേടി പോലീസ് ആന്ധ്രയിലെത്തി. എന്നാൽ 70 വയസുള്ള മെയ്സൺ പണിക്കാരനായിരുന്നു സിം കാർഡിന്റെ ഉടമയെന്നു കണ്ടെത്തി.വർഷങ്ങൾക്കു മുമ്പ് താൻ മാർത്താണ്ഡം സ്വദേശികൾക്കൊപ്പം കെട്ടിട നിർമാണ ജോലി ചെയ്തിരുന്നതായും തന്റെ ഫോൺ നഷ്ടപ്പെട്ടതായും പോലീസിനെ അറിയിച്ചു. തുടർന്നു മാർത്താണ്ഡം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വൻ മയക്കുമരുന്നു മാഫിയയെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്നാണ് അന്വേഷണം പ്രതിയായ അനന്തുവിലേക്കെത്തിയത്.
പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ ഇയാൾ ഫോൺ ഉയോഗിച്ച് മറ്റു മൂന്നു പേരുമായി ആന്ധ്രയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ കന്യാകുമാരി ചിന്നത്തുറെയിൽവച്ച് പിടിയിലാവുകയായിരുന്നു.
ചാലക്കുടി സിഐ ബെെജു കെ. പോൾ, കൊരട്ടി സിഐ ബി.കെ. അരുൺ, എസ്ഐമാരായ എം.എസ്. ഷാജൻ, സജി വർഗീസ്, ക്രൈം ബ്രാഞ്ച് അംഗങ്ങളായ എസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ആൻസൻ പൗലോസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.