തലശേരി: മന്‍സൂര്‍ വധക്കേസ് തെളിയിക്കാനും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനും യുഡിഎഫ് ഏതറ്റം വരെയുംപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്കു പോകണം. നിയമം പിണറായി വിജയന്റെ വഴിക്കല്ല പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് പ്രവത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് പാനൂരില്‍ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യം അന്വേഷിക്കുന്ന കേസ് മന്‍സൂറിന്റെ കൊലപാതകമായിരിക്കും. കണ്ണൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ഷുഹൈബ് കൊലപാതകം നടന്നത്. ഇപ്പോഴിതാ മന്‍സൂറിന്റെ കൊലപാതകവും. സിപിഎം അക്രമത്തില്‍നിന്നു പിന്തിരിയണം. സമാധാനം നിലനിര്‍ത്താന്‍ സാധാരണ ഗതിയില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്. അവര്‍ വേണം സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍. സിപിഎം നേതൃത്വത്തിലുള്ള കൊലപാതകങ്ങള്‍ വ്യാപകമാകുന്നതാണ് കേരളത്തില്‍ കാണുന്നത്. രാഷ്ട്രീയ പ്രതിയോഗികളുടെ രക്തംകുടിച്ച് സിപിഎമ്മിനു മതിയായില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കെ.പി. സാജു അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെ. സുധാകരന് എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എംഎല്‍എമാരായ കെ.എം. ഷാജി, ഷാഫി പറമ്പില്‍, പാറക്കല്‍ അബ്ദുള്ള, നേതാക്കളായ വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന് കല്ലായി, പി. കുഞ്ഞിമുഹമ്മദ്, അബ്ദുൾകരീം ചേലേരി, പൊട്ടങ്കണ്ടി അബ്ദുള്ള, കെ.എ. ലത്തീഫ്, സജീവ് മാറോളി, നൂര്‍ബിനാ റഷീദ്, പി.കെ. സുബൈര്‍, പി.കെ. നവാസ്, വി.പി. അബ്ദുല്‍റഷീദ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.