തിരുവനന്തപുരം: നിയമസഭയിലെ ഇരിപ്പിടങ്ങളിൽ നാലിൽ ഒന്നെങ്കിലും സ്ത്രീകൾ ഇക്കുറിയെങ്കിലും കൈയടക്കുമോ? നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യതാ സ്ഥാനാർഥിപ്പട്ടിക ഓരോ കക്ഷികളും പുറത്തിറക്കുന്പോൾ, അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഈ ചോദ്യം ശ്രദ്ധേയമാകുകയാണ്. നാലിലൊന്നിൽ എത്തില്ലെങ്കിലും നിലവിലുള്ളതിലും നില മെച്ചമാകുമെന്ന സൂചനകൾ നേതാക്കളുടെ വാക്കുകളിലുണ്ട്.
നിലവിലെ 14-ാം കേരള നിയമസഭയിൽ പത്തു ശതമാനത്തിലും താഴെയായിരുന്നു വനിതകളുടെ പ്രാതിനിധ്യം. തെരഞ്ഞെടുക്കപ്പെടുന്ന 140 അംഗങ്ങളിൽ ഒൻപത് സ്ത്രീകൾ മാത്രമാണ് സഭയിലുണ്ടായിരുന്നത്. ഇതിൽ എട്ടു പേരും ഇടതു മുന്നണി പ്രതിനിധിൾ. ഒരാൾ യുഡിഎഫ് അംഗവും.
സിപിഎമ്മിനാണ് കൂടുതൽ വനിതാ അംഗങ്ങൾ ഉണ്ടായിരുന്നത്-അഞ്ചു പേർ. അതിൽ രണ്ടു പേർ മന്ത്രിമാരായിരുന്നു. സിപിഐക്ക് മൂന്നു പേരായിരുന്നു. കോണ്‍ഗ്രസിന്റെ ഏക അംഗമായ ഷാനിമോൾ ഉസ്മാനാകട്ടെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് പ്രതിപക്ഷത്തെ ഏക പെണ്‍ശബ്ദമായത്.
കോണ്‍ഗ്രസ്
ഇക്കുറി സീറ്റുകളിൽ 20 ശതമാനം വനിതകൾക്ക് സീറ്റ് നൽകണമെന്നാണു മഹിളാ കോണ്‍ഗ്രസ്, കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഓരോ ജില്ലയിലും മത്സരിക്കേണ്ടവരുടെ പട്ടികയും കൈമാറിയിരുന്നു. ഇതിൽ കുറച്ചു പേർക്കെങ്കിലും സീറ്റ് ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. വനിതകളും യുവാക്കളുമടക്കം 50 ശതമാനം പേർ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ഉണ്ടാകുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്പോൾ, ഇതേ വിഭാഗത്തിലുള്ള 60 ശതമാനം പേർ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ എച്ച്.കെ. പാട്ടീൽ പറയുന്നത്. നിലവിലെ അംഗമായ ഷാനിമോൾ ഉസ്മാൻ (അരൂർ), മുൻ മന്ത്രി പി.കെ. ജയലക്ഷ്മി (മാനന്തവാടി), പത്മജാ വേണുഗോപാൽ (തൃശൂർ), ബിന്ദുകൃഷ്ണ (കൊല്ലം, വർക്കല), അൻസജിതാ റസൽ (കാട്ടാക്കട), ജ്യോതി വിജയകുമാർ (വട്ടിയൂർക്കാവ്), ഡോ. പി.ആർ. സോന (വൈക്കം), രമണി പി.നായർ (വാമനപുരം), കെ.എ. ഷീബ (തരൂർ) തുടങ്ങിയർ സാധ്യതാ പട്ടികയിലുണ്ട്.
സിപിഎം, സിപിഐ
സിപിഎമ്മിന്റെ പുറത്തു വന്ന സാധ്യതാപട്ടിക അനുസരിച്ച് 10 വനിതകൾ മത്സരരംഗത്തുണ്ടാകും. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മയും (കുണ്ടറ), കെ.കെ. ശൈലജയും (മട്ടന്നൂർ), നിലവിലെ അംഗങ്ങളായ യു.പ്രതിഭ(കായംകുളം), വീണാ ജോർജ് (ആറന്മുള) എന്നിവർ പോരാട്ട വേദിയിലുണ്ടാകും.
ഒ.എസ്. അംബിക- ആറ്റിങ്ങൽ, ദലീമ ജോജോ- അരൂർ, ഷൈന നൗഷാദ്- ആലുവ, ആർ. ബിന്ദു- ഇരിങ്ങാലക്കുട, മിഥുന- വണ്ടൂർ എന്നിവരും കൊയിലാണ്ടിയിലേക്ക് പി. സതീദേവി, കാനത്തിൽ ജമീല എന്നിവരിൽ ഒരാളെയും പരിഗണിക്കുന്നു.
കഴിഞ്ഞ തവണ ജയിച്ചവരിൽ രണ്ടു പേർ ഇക്കുറിയും മത്സരിക്കുന്നുണ്ട്. നാട്ടികയിലെ ഗീതാ ഗോപിയും വൈക്കത്തെ സി.കെ. ആശയും. കൂടാതെ ജെ. ചിഞ്ചുറാണി (ചാത്തന്നൂർ), പി. വസന്തം (നാദാപുരം) തുടങ്ങിയവരും പരിഗണനാ പട്ടികയിലുണ്ട്.
ബിജെപി
ബിജെപി മത്സര രംഗത്തിറക്കുന്നവരിലും കുറെ വനിതാ മുഖങ്ങളുണ്ടാകും. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിതാ സുബ്രഹ്മണ്യം, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, ജെ. പ്രമീളാദേവി, പ്രഫ. വി.ടി. രമ തുടങ്ങിയവരടക്കം പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പത്താം നിയമസഭയിൽ 13 വനിതകൾ
സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ ഉണ്ടായിരുന്നത് 1996- 2001 ലെ പത്താം കേരള നിയമസഭയിലാണ്. ഈ സഭയിൽ 13 വനിത അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.
കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.