ഒൻപതാം പ്രമാണം: അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്
ഒൻപതും പത്തും പ്രമാണങ്ങൾ വാക്കുകൾക്കും പ്രവൃത്തികൾക്കും മുമ്പുള്ള അന്തഃരംഗത്തിന്റെ വ്യാപാരത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അതുപോലെ, പലരും ഒൻപതും ഏഴും പ്രമാണങ്ങൾ സ്ത്രീ-പുരുഷ സംബന്ധങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നതായതുകൊണ്ടു ഒന്നിച്ചാണ് ചർച്ചചെയ്യാറ്. പക്ഷേ ഈ പ്രമാണത്തിന് അതിന്റെതായ തനിമയുണ്ട്: പുരുഷനു വിവാഹിതയായ സ്ത്രീയോടുള്ള സമീപനമാണ് ഇതിലെ ചർച്ചാവിഷയം. ഒപ്പം സ്ത്രീക്ക് വിവാഹിതനായ അന്യപുരുഷനോടും.
അയൽക്കാരന്റെ ഭാര്യയെന്നാൽ, ഒരുവന് അടുത്തിടപഴുകാനും, കൂടുതൽ പരിചയം വളർത്താനും സാധ്യതയുള്ള സാഹചര്യത്തിൽ ഉടലെടുക്കാൻ സാധ്യതയുള്ള ബന്ധമായിരിക്കണം വിവക്ഷ. അതുകൊണ്ടുതന്നെ അയൽക്കാരൻ ആരെന്നുള്ളതിനു പുതുനിർവചനം ആവശ്യമുണ്ടെന്നു തോന്നുന്നു. ഇന്നിപ്പോൾ, മറ്റുള്ളവരുടെ ഭാര്യമാരായ സ്ത്രീകളുമായി അടുത്തിടപഴുകാനുള്ള അവസരങ്ങളും മേഖലകളും അനവധിയാണ്: ജോലിസ്ഥലങ്ങൾ, യാത്രാവേളകൾ, ഓൺലൈൻ ബന്ധങ്ങൾ മുതലായവ ചിലതുമാത്രം. ഇവിടെയെല്ലാം, ആനുകാലികതയിൽ പുരുഷന് (ഒപ്പം സ്ത്രീക്കും ) ശ്രദ്ധ ആവശ്യമുണ്ടെന്നു സാരം.
മോഹമെന്നത് ഇഷ്ടം തോന്നുന്നതിനെ സ്വന്തമാക്കാനുള്ള തൃഷ്ണയാണല്ലോ. പക്ഷെ തോന്നുന്ന മോഹത്തെ വിവേകമില്ലാതെ കയറൂരിവിടുന്നതിനെയാണ് ഈ പ്രമാണം വിലക്കുന്നത്. ഇവിടെ പരിഗണിക്കേണ്ട മൂല്യം, മനുഷ്യ ബന്ധങ്ങളോടും ജീവിതാന്തസുകളോടുമുള്ള ബഹുമാനമാണ്. ഇഷ്ടം തോന്നുക എന്നത് ഒരു വികാരമാണ്, പക്ഷെ എല്ലാ ഇഷ്ടവും, മോഹമാകാതെ ശരിയായ ബന്ധമാക്കി വളർത്താൻ വിവേകമുണ്ടാകണം.
എമ്മാനുവേൽ ലെവിനാസ് എന്ന ചിന്തകന്റെ ആശയം കടമെടുത്താൽ, എനിക്കൊരു മുഖത്തോടടുപ്പം തോന്നിയാൽ, ആ മുഖം ആരുടെ സ്വന്തമാണോ, അല്ലെങ്കിൽ, ആ മുഖം ആരുമായി സമർപ്പണത്തിലായിരിക്കുന്നുവോ, അവരുടെ തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ടേ എന്റെ അടുപ്പത്തെ എനിക്കു നിർവചിക്കാൻ അവകാശമുള്ളൂ.
അക്കാരണത്താൽ, അടുപ്പം തോന്നുന്നവരുടെ ജീവിതാന്തസിനെ കണക്കിലെടുത്തുകൊണ്ടാവണം അവരോടുള്ള ഇടപെടലെന്നാണ് ഈ പ്രമാണത്തെ ഇന്ന് മനസിലാക്കേണ്ടതെന്നു തോന്നുന്നു.
മോഹത്തിൽതുടങ്ങി, ആറും ഏഴും പ്രമാണങ്ങളുടെ ലംഘനത്തിൽ എത്തിച്ചേർന്ന സംഭവങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ദാവീദ് രാജാവിന് ഊറിയയുടെ ഭാര്യയായിരുന്ന ബെത്ഷേബായുടെ സൗന്ദര്യം കണ്ടു തോന്നിയ മോഹം, വ്യഭിചാരത്തിലേക്കും അവളെ സ്വന്തമാക്കാനായി, ഭർത്താവായ ഊറിയയെ കൊല്ലിക്കുന്നതിലേക്കും വരെ നയിച്ചു (2 സാമുവേൽ 11 :1 -27). മോഹത്തിൽത്തുടങ്ങി, ബലാത്സംഗം, കൊല മുതലായ ഹീനമായ പ്രവൃത്തികളിലേക്കു നയിക്കുന്ന എത്രയോ വാർത്തകളാണ് നാം ദിവസവും കാണുകയും കേൾക്കുകയും ചെയ്യുന്നത്?
മോഹത്തിന്റെ വഴികളെ നിയന്ത്രിക്കാനും സ്ത്രീത്വത്തെയും ജീവിതാന്തസുകളെയും ബഹുമാനിക്കാനും, ഈ പ്രമാണം നോമ്പുകാല ചിന്ത നൽകുന്നു.
ഡോ. ജോയി ഫിലിപ്പ് കാക്കനാട്ട് സിഎംഐ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.