എന്‍സിപിയില്‍ നേതൃമാറ്റ ആവശ്യം
Monday, March 1, 2021 1:21 AM IST
കൊച്ചി: വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്ന മന്ത്രി എ.കെ. ശശീന്ദ്രന് മാറിനില്‍ക്കണമെന്ന് എന്‍സിപിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പീതാംബരന് മാസ്റ്ററും മാറിനില്‍ക്കണമെന്ന ആവശ്യവും ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തില്‍ ഒരു വിഭാഗം ഉന്നയിച്ചു.
വനിതാ വിഭാഗം ഉള്‍പ്പടെയുള്ള പോഷകസംഘടനാ നേതാക്കളാണ് ശശീന്ദ്രന് മാറണമെന്ന അവശ്യം ഉന്നയിച്ചത്. ഒരുപടി കടന്നായിരുന്നു പീതാംബരന് മാസ്റ്റര്‍ക്കെതിരെ ഉണ്ടായ എതിര്‍പ്പ്. നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രതിഷേധിച്ചതോടെ അച്ചടക്ക നടപടി ഭീഷണി മുഴക്കി നേതൃത്വം അവരെ ഇരുത്തി. പാലായ്ക്കു പകരം മറ്റൊരു സീറ്റ് ഉള്‍പ്പടെ നാലു സീറ്റ് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ഏഴു പ്രാവശ്യം മത്സരിച്ച മന്ത്രി എ.കെ. ശശീന്ദ്രനെതിരേ കാപ്പന് അനുകൂലികളായ ഒരു വിഭാഗവും ശശീന്ദ്രന് വിരുദ്ധ ഗ്രൂപ്പും സംയുക്തമായി പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞതിന്റെ തെളിവായിരുന്നു ഇന്നലെ നടന്ന യോഗം. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ശശീന്ദ്രനെ മാറ്റിനിര്ത്തണമെന്നാവശ്യപ്പെട്ട സംസ്ഥാന ഭാരവാഹിയായ ജയന് വിണ്ടും യോഗത്തില്‍ പങ്കെടുത്തതും പ്രശ്നം സൃഷ്ടിച്ചു.
എന്‍സിപി സ്ഥിരമായി എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുന്ന എലത്തൂര്‍ മണ്ഡലം സിപിഎമ്മിനു നല്കി പകരം കുന്നമംഗലം മതിയെന്ന് എന്‍സിപി ജില്ലാ ഘടകം തന്നെ സിപിഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം യുവജന വിഭാഗത്തിന് സീറ്റ് ആവശ്യപ്പെട്ട് എന്‍വൈസി നേതൃത്വവും രംഗത്തുവന്നു.
മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും: ശശീന്ദ്രന്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും എന്ത് തീരുമാനം എടുത്താലും സന്തോഷമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പ്രധാന പരിഗണന വിജയസാധ്യതയ്ക്കാണ്. പാർട്ടിക്ക് കൂടുതൽ എംഎൽഎമാർ ഉണ്ടാകണം. പല തവണ മത്സരിച്ചവർ മാറണം എന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ചെറിയ പാർട്ടികൾ അങ്ങനെ തീരുമാനം എടുക്കാറില്ല. എന്നാല്‍ അങ്ങനെയൊരു മാനദണ്ഡം വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അതു പാർട്ടി പരിശോധിക്കുമെന്നും ശശീന്ദ്രന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.