മൂന്നു ലക്ഷം ജീവനക്കാർ, 40,771 ബൂത്തുകൾ, 150 കന്പനി കേന്ദ്രസേന
ഒറ്റഘട്ടമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്തു പൂർണം. കോവിഡ് കാലത്തു നടക്കുന്ന തെരഞ്ഞെടുപ്പിനു മൂന്നു ലക്ഷത്തോളം ജീവനക്കാരുടെ സേവനമാണു വിനിയോഗിക്കുക. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 70,000 ത്തോളം അധിക ജീവനക്കാരുടെ അധിക സേവനമാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി വരികയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്.
1000 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 40,771 ബൂത്തുകളാണ് ഇത്തവണ സജ്ജീകരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15,730 അധിക ബൂത്തുകൾ ക്രമീകരിക്കും. നിലവിലെ പോളിംഗ് ബൂത്തിന് സമീപം തന്നെ പുതിയ ബൂത്തും ക്രമീകരിക്കും. സ്കൂളുകൾ, കോളജുകൾ, ഫാക്ടറികൾ അടക്കമുള്ള സ്ഥലങ്ങളിൽ പോളിംഗ് ബൂത്തിന് സമീപത്ത് അധിക ബൂത്ത് കണ്ടെത്തും. 200 മീറ്ററിനുള്ളിൽ അധിക ബൂത്ത് കണ്ടെത്താനാകാത്തിടത്ത് വീടുകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളും ജില്ലാ കളക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും ലഭിക്കാത്ത പ്രദേശത്ത് ടെൻഡ് ബൂത്തുകളും തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിക്കും.
2.67 കോടി (2,67,31,509) വോട്ടർമാരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക. ഇതിൽ 1,29,52,025 പുരുഷൻമാരും 1,37,79,263 സ്ത്രീകളുമാണുള്ളത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരമുള്ളതിനാൽ ഇനിയും ഉയരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) അടക്കം 2.40 ലക്ഷം ജീവനക്കാരുടെ സേവനമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിനിയോഗിച്ചതെങ്കിൽ ഇക്കുറി അത് മൂന്നു ലക്ഷം കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. ജീവനക്കാരെ തെരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കുന്ന ചുമതലകൾ പൂർത്തിയാക്കുന്നതായി ജില്ലാ കളക്ടർമാർ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുൻപു തന്നെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയുടെ നേതൃത്വത്തിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളാണ് ഇപ്പോൾ പൂർണതയിലേക്കു നീങ്ങുന്നത്.
150 കന്പനി കേന്ദ്രസേനയുടെ സുരക്ഷയിലാണ് ഇക്കുറി തെരഞ്ഞെടുപ്പ്. പ്രശ്നബാധിതവും സങ്കീർണവുമായ പോളിംഗ് ബൂത്തുകളുടെയെല്ലാം സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കും. ഇപ്പോൾ തന്നെ 30 കന്പനി കേന്ദ്രസേന സംസ്ഥാനത്തെത്തി. അഞ്ചു ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന കേന്ദ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കും.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ഇതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.