നെടുങ്കണ്ടം: തമിഴ്നാട്ടിൽനിന്നും എത്തിച്ച മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടുകൾ കന്പംമെട്ടിൽ പോലീസ് പിടികൂടി. അന്തർസംസ്ഥാന കള്ളനോട്ട് വിതരണ സംഘത്തിലെ കുമളി സ്വദേശിയടക്കം ആറുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയന്പത്തൂർ സ്വദേശി ചുരുളി (32), ചിന്നമന്നൂർ സ്വദേശി മഹാരാജൻ (32), കന്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി (53), ഉത്തമപാളയം സ്വദേശി സുബ്ബയ്യൻ(53), തേക്കടി സ്വദേശി സെബാസ്റ്റ്യൻ (42) എന്നിവരാണ് പിടിയിലായത്.
ആന്റി നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജി. ലാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സംഘം പിടിയിലായത്. കന്പംമെട്ട് പോലീസും നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരുംചേർന്ന് പ്രതികളെ കുടുക്കുകയായിരുന്നു. നാർക്കോട്ടിക് ഉദ്യോഗസ്ഥർ ഇടപാടുകാരാണെന്ന വ്യാജേന തമിഴ്നാട് സ്വദേശികളെ വിളിച്ചുവരുത്തുകയായിരുന്നു.
തമിഴ്നാട്ടിൽനിന്നും സ്കോർപിയോയിൽ എത്തിയവരെ പിടികൂടി ചോദ്യംചെയ്തെങ്കിലും കള്ളനോട്ട് കണ്ടെടുക്കാനായില്ല. പിന്നീട് നടന്ന ചോദ്യംചെയ്യലിൽ രണ്ടുപേർ ബൈക്കിൽ എത്തിയിട്ടുണ്ടെന്നും ഇവരുടെ പക്കലാണ് പണമെന്നും പ്രതികൾ വെളിപ്പെടുത്തി. ബൈക്കുമായി എത്തിയവരെ പിടികൂടിയപ്പോൾ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് ഇവരിൽനിന്നും കണ്ടെടുത്തു. തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ സ്കോർപ്പിയോയുടെ മേൽത്തട്ടിൽനിന്നും ഒരുലക്ഷം രൂപകൂടി കണ്ടെത്തുകയായിരുന്നു. എല്ലാം നൂറുരൂപയുടെ നോട്ടുകളാണ്.
ഇടുക്കി എസ്പി ആർ. കറുപ്പസാമി, കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ എന്നിവരുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. കന്പംമെട്ട് സിഐ ജി. സുനിൽകുമാർ, എസ്ഐമാരായ ഹരിദാസ്, ഷിബുമോൻ, എഎസ്ഐ സജികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സാജുരാജ്, സുനീഷ്, ബിനുമോൻ, സജിമോൻ, വിനോദ്കുമാർ, നിധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.