കോട്ടയം: ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിശ്വാസസാന്ദ്രമായ ചടങ്ങിൽ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ 13-ാമതു ബിഷപ്പായി ഡോ. സാബു കെ. ചെറിയാൻ അഭിഷിക്തനായി. കത്തീഡ്രൽ ഹൗസിൽനിന്നും നിയുക്ത ബിഷപ്പിനെ സിഎസ്ഐ ബിഷപ്പുമാരുടെയും സിനഡ് ഭാരവാഹികളുടെയും വൈദികരുടെയും അകന്പടിയോടെ ദേവാലയത്തിലേക്ക് ആനയിച്ചു.
നിയുക്ത ബിഷപിന്റെ ശിരസിൽ കൈവച്ച് ബിഷപ്പുമാർ പരിശുദ്ധാത്മ അഭിഷേകത്തിനായി പ്രാർഥിച്ചു. സിഎസ്ഐ മോഡറേറ്റർ ബിഷപ് എ. ധർമ്മരാജ് റസാലം അംശവടിയും കുരിശുമാലയും മോതിരവും നല്കി സഭയുടെ ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെത്തുടർന്നു കത്തീഡ്രൽ ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ എത്തിയ ബിഷപ് വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.ആശീർവാദത്തെ തുടർന്നു വിശുദ്ധ കുർബാനയും മഹായിടവക അധ്യക്ഷനായുള്ള സ്ഥാനാരോഹണ ശുശ്രൂഷയും നടന്നു.വിദ്യാഭ്യാസ സാമൂഹിക കാർഷിക മേഖലകളിൽ സഭയുടെ ഉണർവിന് പ്രാധാന്യം നല്കുമെന്ന് ബിഷപ് റവ.ഡോ. സാബു കെ. ചെറിയാൻ വചനസന്ദേശത്തിൽ പറഞ്ഞു.
സിഎസ്ഐ മോഡറേറ്റർ ബിഷപ് എ. ധർമ്മരാജ് റസാലം, മാർത്തോമാ സഭാ പരമാധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, മധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ് ഡോ. ഉമ്മൻ ജോർജ് എന്നിവർ സ്ഥാനാഭിഷേക ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ് ഡോ. കെ. രൂബേൻ മാർക്ക്, കോയന്പത്തൂർ ബിഷപ് തിമോത്തി രവീന്ദർ, മധുര രാംനാഥ ബിഷപ് എം. ജോസഫ്, തിരുച്ചിറപ്പള്ളി ബിഷപ് ഡോ. ഡി. ചന്ദ്രശേഖർ, കന്യാകുമാരി ബിഷപ് എ.ആർ. ചെല്ലയ്യ, മേഡക് ബിഷപ് എ.സി. സോളമൻ, വെല്ലൂർ ബിഷപ് ശർമ്മ നിത്യാനന്ദം, കൃഷ്ണാ ഗോദാവരി ബിഷപ് ജോർജ് കൊർണോലിയോസ്, കൊച്ചി ബിഷപ് ബേക്കർ നൈനാൻ ഫെൻ, മലബാർ ബിഷപ് റോയ്സ് മനോജ് വിക്ടർ, ഈസ്റ്റ് കേരളാ ബിഷപ് വി.എസ്. ഫ്രാൻസിസ്, മധ്യകേരള മഹായിടവക മുൻ അധ്യക്ഷൻമാരായ ബിഷപ് തോമസ് കെ. ഉമ്മൻ, ബിഷപ് തോമസ് സാമുവൽ, ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ് ഡോ. കെ.ജി. ദാനിയേൽ എന്നിവർ സഹകാർമികത്വം വഹിച്ചു. സിഎസ്ഐ സിനഡ് ട്രഷറർ ഡോ. വിമൽ സുകുമാർ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വി.എൻ. വാസവൻ, ജോസ് കെ. മാണി, നോബിൾ മാത്യു, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്ഥാനാഭിഷേക ചടങ്ങുകൾക്കുശേഷം നടന്ന അനുമോദനസമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്ലൈനിലൂടെ ആശംസകൾ അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.