കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിംഗ് കോളജും ജർമനിയിലെ ബെർലിൻ എസ്ആർഎച്ച് യൂണിവേഴ്സിറ്റിയും തമ്മിൽ വിദ്യാർഥിവിനിമയ പദ്ധതിക്കുള്ള ധാരണാപത്രം ഒപ്പിട്ടു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരത്തിലുള്ള വിദ്യാർഥിസമൂഹത്തെ വാർത്തെടുക്കുക, മികച്ച കന്പനികളിൽ ജോലി ലഭിക്കുന്നതിന് അവരെ സജ്ജരാകുക, സംരംഭകത്വ രംഗത്ത് വിദ്യാർഥികളെ മികവുറ്റവരാക്കുക, ആഗോളവിപണിയിൽ മത്സരിക്കുന്നതിനു പ്രാപ്തമായ രീതിയിലുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനു പരിശീലനങ്ങൾ നൽകുക എന്നിവയാണ് ഈ ധാരണാ പത്രം മുന്നിൽ കാണുന്നത്.
രാജ്യാന്തരതലത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിച്ച് അമൽജ്യോതിയിലെ 20 വിദ്യാർഥികൾക്ക് ഒരു മാസം ബർലിനിലെ വിവിധ മൾട്ടിനാഷണൽ കന്പനികളിലുള്ള പരിശീലന പരിപാടിയാണ് ആദ്യഘട്ടമായി നടപ്പിലാക്കുക.
കേരളത്തിലെ കാർഷിക മേഖലയിലെ യന്ത്രവത്ക്കരണം, സംരംഭകത്വത്തിനു സാന്പത്തിക സഹായം, സ്റ്റാർട്ടപ്പ് വാലി ടെക്നോളജി, ബിസിനസ് ഇൻക്യുബേറ്ററിൽ നിർമിക്കുന്ന നൂതന ഉത്പ ന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി ഉറപ്പുവരുത്തുക, ജർമൻ സംരംഭകർക്ക് ഇന്ത്യയിൽ വിവിധ പദ്ധതികൾ തുടങ്ങാനുള്ള സാഹചര്യമൊരുക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടി എസ്ആർഎച്ച് യൂണിവേഴ്സിറ്റിയിൽനിന്ന് അധ്യാപകരും വിദ്യാർഥികളും സംരംഭകരും ഉൾപ്പെടെ 20 പേരുടെ ഒരു സംഘം അമൽജ്യോതിയിൽ ഒരു മാസത്തെ പരിശീലന പരിപാടികൾക്കായി എത്തും. കേരളത്തിന്റെ പ്രത്യേകതകൾ മനസിലാക്കി കാർഷികരംഗത്തെ വിവിധ സംഘടനകളും ചെറുകിട കന്പനികളും ഗവണ്മെന്റിതര പ്രസ്ഥാനങ്ങളും വിവിധ ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റുകളുമായി സഹകരിച്ചു വലിയൊരു പദ്ധതിയാണു വിഭാവനം ചെയ്യുന്നത്.
അമൽജ്യോതിയിലെ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി ജർമനിയിൽ എത്തി കന്പനികളിൽ ജോലി ലഭിക്കുന്നതിനും രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ പദ്ധതികളിൽ ഏർപ്പെടുന്നതിനും ഈ ധാരണാപത്രം വഴിയൊരുക്കും. യൂറോപ്യൻ യൂണിയനിലുള്ള മറ്റു ചില രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇതേരീതിയിലുള്ള തുടർ പ്രവർത്തനങ്ങൾക്കായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. സെഡ്.വി. ളാകപ്പറന്പിൽ, ബർസാർ ഫാ. ബെന്നി കൊടിമരത്തുംമൂട്ടിൽ, രജിസ്ട്രാർ പ്രഫ. ടോമി ജോസഫ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ് മേധാവി പ്രഫ. ഷെറിൻ സാം ജോസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. എസ്ആർഎച്ച് യൂണിവേഴ്സിറ്റിയിലെ പ്രഫ. മൈക്കിൾ ഹാർഡ്മാൻ, പ്രഫ. റെയ്നർ ക്രീറ്റ്സ്ബർഗ്, പ്രഫ. സിഗിരിഡ് പിയുകർ, പ്രഫ. ക്ലോസേഷ്യസ്, ജിഷ്ണു ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.