തിരുവനന്തപുരം: എല്ലാ മേഖലയിലും ക്ഷേമനടപടികൾ പ്രഖ്യാപിച്ചും എട്ടു ലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തും ധനമന്ത്രി ഡോ. തോമസ് ഐസക് 2021-22 സാന്പത്തികവർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
അധിക നികുതി നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാതെയും അമിതഭാരം അടിച്ചേൽപ്പിക്കാതെയുമാണ് പിണറായി സർക്കാരിന്റെ ആറാമത്തെ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. ക്ഷേമപെൻഷനുകൾ 1,600 രൂപയായി വർധിപ്പിച്ചതിനൊപ്പം പ്രവാസി പെൻഷൻ, അങ്കണവാടി അധ്യാപകരുടെയും ഹെൽപ്പർമാരുടെയും അലവൻസ്, പെൻഷൻ എന്നിവയും ഉയർത്തി. മറ്റു നിരവധി വിഭാഗം ജീവനക്കാരുടെ ഓണറേറിയവും പ്രതിഫലവും വർധിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ വീതം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ശന്പളപരിഷ്കരണവും പ്രഖ്യാപിച്ചു.
റബറിന്റെ തറവില(വിലസ്ഥി രതാ ഫണ്ട് വില) 170 രൂപയായി വർധിപ്പിച്ചു. നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 27ൽനിന്ന് 32 രൂപയായും വർധിപ്പിച്ചു. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകളിലും വൻ പ്രഖ്യാപനങ്ങൾ നടത്തി.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റുകൾ തുടർന്നും നൽകും. കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന വാഗ് ദാനം ബജറ്റിലും ആവർത്തിച്ചു.
പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ വിജയത്തിനുശേഷം ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള വൻപദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. കേരളത്തെ വൈജ്ഞാനിക സന്പദ്ഘടനയാക്കി മാറ്റാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനൊപ്പം അടുത്ത വർഷം 2,500 സ്റ്റാർട്ടപ്പുകളിലൂടെ 20,000 പേർക്കു തൊഴിലും വാഗ്ദാനം ചെയ്യുന്നു.
പരിസ്ഥിതിസൗഹൃദ കെട്ടിടങ്ങൾക്ക് നികുതിയിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് അടുത്ത അഞ്ചു വർഷത്തേക്ക് 50 ശതമാനം വാഹനനികുതി ഒഴിവാക്കും. പുതിയ വ്യവസായ നിക്ഷേപങ്ങൾക്ക് ആദ്യത്തെ അഞ്ചു വർഷം വൈദ്യുതി ചാർജിന്മേലുള്ള ഇലക്ട്രിസിറ്റി ഡ്യൂട്ടിയിൽനിന്ന് ഒഴിവു നൽകും. എൽഎൻജി, സിഎൻജിയുടെ വാറ്റ് നികുതി 14.5 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറയ്ക്കും. സിറ്റി ഗ്യാസ് പ്രോജക്ടിനും ഗാർഹിക ഉപയോക്താക്കൾക്കും ഈ ഇളവു ഗുണം ചെയ്യും.
ഇരുന്നൂറു കോടി രൂപയുടെ അധിക വിഭവസമാഹരണവും 191 കോടി രൂപയുടെ നികുതി ഇളവുകളുമാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
റബർ തറവില ₹170, നെല്ലിന്റെ സംഭരണവില ₹28, തേങ്ങ ₹32
തിരുവനന്തപുരം: റബറിന്റെ തറവില (വിലസ്ഥിരതാ ഫണ്ട് വില)170 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് പ്രഖ്യാപനം. ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി ഉയർത്തും. നാളികേരം 32 രൂപ നിരക്കിൽ സംഭരിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
നിലവിൽ റബറിന് 150 രൂപയാണു തറവിലയായി നിശ്ചയിച്ചിട്ടുള്ളത്. റബർ വില കുറഞ്ഞപ്പോൾ കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് റബർ വില 150 രൂപയാക്കി നിശ്ചയിച്ചത്. ബാക്കി തുക സർക്കാർ സബ്ഡിസി നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, റബർ വില ഉയർന്നിട്ടും സബ്സിഡി നിരക്ക് ഉയർത്തി തറവില പുതുക്കിയിരുന്നില്ല. ഇതിലാണു വർധന വരുത്തിയത്. നാളികേരത്തിന്റെ സംഭരണ വില 27 രൂപയിൽനിന്നാണ് 32 ആക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പുതിയ കാർഷികനയം കർഷകരെ തകർക്കുമെന്നു ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക് പറഞ്ഞു. കേരളം ഒറ്റക്കെട്ടായി വാണിജ്യവിളകളെ സംരക്ഷിക്കാൻ രംഗത്തിറങ്ങണം. റബറിന് താങ്ങുവിലയായി 200 രൂപ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. ഇറക്കുമതി സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ മറ്റു വാണിജ്യവിളകൾക്കുകൂടി താങ്ങുവില പ്രഖ്യാപിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
* നെൽക്കർഷകർക്ക് ഹെക്ടറിന് 5,500 രൂപ വീതം ധനസഹായം നൽകും. നെൽകൃഷി വികസനത്തിന് വകയിരുത്തിയ 116 കോടിയിൽ 60 കോടി ഇതിനായി നീക്കിവച്ചു. കൂടാതെ തദ്ദേശ സ്ഥാപനങ്ങൾ 5,000 രൂപ മുതൽ 10,000 രൂപ വരെ അധിക സഹായം നൽകും. പുറമേ ഹെക്ടറിന് 2,000 രൂപ വീതം റോയൽറ്റിയും നൽകും. ഇതിനായി 40 കോടി നീക്കിവയ്ക്കും.
* സംഭരണവില കർഷകർക്കു കൃത്യമായി നൽകാൻ നിലവിലെ പോരായ്മ പരിഹരിക്കും.
* പഴയ തെങ്ങുകൾ വെട്ടിമാറ്റി പൊക്കം കുറഞ്ഞ ഉയർന്ന ഉത്പാദന ക്ഷമതയുള്ള നാളികേര ഇനങ്ങൾ റീ പ്ലാന്റ് ചെയ്യാൻ 75 കോടി രൂപ അനുവദിക്കും. ഇടവിള കൃഷിക്കും ജലസേചനത്തിനും പ്രത്യേക പ്രോത്സാഹനം ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.