നാലരപ്പതിറ്റാണ്ട് മേല്പട്ടസ്ഥാനത്തും ഒരു വ്യാഴവട്ടത്തിലേറെ സഭയുടെ പരമാധ്യക്ഷനായും 63 വർഷത്തെ അജപാലനശുശ്രൂഷ തികച്ച ദിവസമാണ് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത വിടവാങ്ങിയത്. 1957 ഒക്ടോബർ 18നാണ് അദ്ദേഹം വൈദികനായത്. ഇന്നലെ 63-ാം വാർഷികമായിരുന്നു.
മലങ്കര സഭയിലെ നവീകരണത്തിന്റെ പിതാവായ പാലക്കുന്നത്ത് അബ്രഹാം മല്പാന്റെയും നാല് മെത്രാപ്പോലീത്തമാരുടെയും ജന്മഗൃഹമായ മാരാമണ്‍ പാലക്കുന്നത്ത് കുടുംബമാണ് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടേതും.
തീത്തൂസ് ദ്വിതീയൻ മെത്രാപ്പോലീത്തയുടെ ജ്യേഷ്ഠ സഹോദരൻ മാരാമണ്‍ പാലക്കുന്നത്ത് കടോണ്‍ തോമാച്ചന്റെ മകൻ ലൂക്കോച്ചന്റെയും പുത്തൂർ മറിയാമ്മയുടെയും മകനായി 1931 ജൂണ്‍ 27നു ജനനം.
കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ആലുവ യുസി കോളജിൽനിന്ന് ബിഎ പാസായി. സഭാ ശുശ്രൂഷയിലേക്ക് കടന്ന ജോസഫ് ബംഗളൂരു യുടി കോളജിൽനിന്ന് ബിഡി ബിരുദം കരസ്ഥമാക്കി. 1957 ജൂണ്‍ 29ന് ശെമ്മാശനും 1957 ഒക്ടോബർ 18നു വൈദികനുമായി.
റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ്, തിരുവനന്തപുരം ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. സുവിശേഷ പ്രസംഗസംഘം സഞ്ചാര സെക്രട്ടറിയായി പ്രവർത്തിച്ചു. അമേരിക്കയിലെ വിർജീനിയ സെമിനാരി, ഓക്സ്ഫഡ് വിക്ലിഫ്, കാന്റബെറി സെന്റ് അഗസ്റ്റിൻ കോളജുകളിൽ ഉപരിപഠനം നടത്തി. മാസ്റ്റർ ബിരുദങ്ങൾ കരസ്ഥമാക്കി.
1974 നവംബറിൽ ചേർന്ന സഭാ പ്രതിനിധി മണ്ഡലം എപ്പിസ്കോപ്പാ സ്ഥാനത്തേക്കു തെരഞ്ഞെടുത്തു. 1975 ജനുവരി 11നു തൃശൂർ മാർത്തോമ്മാ പള്ളിയിൽ റവ.വി.ടി. കോശിയോടൊപ്പം റന്പാനായി. 1975 ഫെബ്രുവരി എട്ടിന് തിരുവല്ല എസ്സി സെമിനാരി അങ്കണത്തിൽ സജ്ജമാക്കിയ താത്കാലിക മദ്ബഹായിൽ ജോസഫ് മാർ ഐറേനിയോസ് എന്ന പേരിൽ എപ്പിസ്കോപ്പയായി വാഴിക്കപ്പെട്ടു. തുടർന്ന് കൊല്ലം - കൊട്ടാരക്കര ഭദ്രാസനാധ്യക്ഷനായി നിയോഗിക്കപ്പെട്ടു. ഭദ്രാസനത്തിന്റെ സർവതോമുഖമായ വളർച്ചയ്ക്കായി യത്നിച്ചു. ഇതോടൊപ്പം സണ്ഡേസ്കൂൾ സമാജം, യുവജനസഖ്യം, വികസന കമ്മിറ്റി, കെസിസി എന്നിവയുടെ അധ്യക്ഷപദവും അലങ്കരിച്ചു.
സഭയുടെ ബാഹ്യകേരള ഭദ്രാസന ചുമതലയിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം ആ പ്രദേശങ്ങളിൽ സഭയുടെ വികസനപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ആസ്ഥാനങ്ങൾ ഉണ്ടായി. ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ ഇടവകകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തി. ബാഹ്യകേരള ഭദ്രാസനത്തിലും തിരുവനന്തപുരം - കൊല്ലം ഭദ്രാസന ചുമതലയിലും രണ്ടുതവണ സ്തുത്യർഹ്യ സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസ മേഖലയിലും സഭാ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായും പുതിയ സ്ഥലങ്ങളും സ്ഥാപനങ്ങളും പടുത്തുയർത്തുന്നതിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമായി. കേരളത്തിനകത്തും പുറത്തുമായി വിവിധ ഭദ്രാസന ചുമതലയിൽ എത്തിയപ്പോഴെല്ലാം പ്രത്യേകമായ ഉൗന്നൽ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ നൽകി. കാഴ്ചയിൽ കർക്കശക്കാരനെന്നു തോന്നുമെങ്കിലും ഇടപെടലിൽ സൗമ്യവും ആർദ്രത നിറഞ്ഞ മനസുമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടേത്.
ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.