കൊച്ചി: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്ത ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവായിരുന്നുവെന്നു കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഒരു പതിറ്റാണ്ടു കാലത്തെ പരിചയവും അടുപ്പവും പിതാവിനോട് ഉണ്ടായിരുന്നതിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വഗുണങ്ങള്‍ പലതും മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും മാര്‍ത്തോമ്മാ സഭയുടെ പാരമ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ കാലഘട്ടത്തിന്റെ വെല്ലുവിളികള്ക്കനുസരിച്ചു സഭയെ നയിക്കാന്‍ അദ്ദേഹം സര്‍വാത്മനാ പരിശ്രമിച്ചിരുന്നെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.
ഇന്ത്യയിലെ സഭകളുടെ ദേശീയ സമിതിയിലും സഭകളുടെ ലോക കൗണ്‍സിലിലും കേരളത്തിലെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ സഭകള്‍ക്കിടയില്‍ പരസ്പര ധാരണകള്‍ വളര്‍ത്തുന്നതിന് ഏറെ സഹായിച്ചു.
സാമൂഹിക വിഷയങ്ങളിലും അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സജീവ സാന്നിധ്യമായിരുന്നു. കേരളത്തിലെയും, ഭാരതത്തിലെയും സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രളയം, സുനാമി, കോവിഡ് പകര്‍ച്ചവ്യാധി മുതലായ അത്യാഹിത സന്ദര്‍ഭങ്ങളിലും പരിഹാര മാര്‍ഗങ്ങളും സഹായങ്ങളുമായി പിതാവ് മുന്പന്തിയിലുണ്ടായിരന്നു.
ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന മാര്‍ത്തോമ്മാ സഭയോടും വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയോടും സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ തെയഡോഷ്യസ് തിരുമേനിയോടും വൈദികരോടും സന്യാസിനികളോടും തിരുമേനിയുടെ കുടുംബാംഗങ്ങളോടും അനുശോചനവും ദുഃഖവും രേഖപ്പെടുത്തുകയും വന്ദ്യപിതാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായും കര്‍ദിനാള്‍ അറിയിച്ചു.
ക്രൈസ്തവസഭകൾക്ക് അതുല്യനേതൃത്വം നൽകിയ വ്യക്തിത്വം: കർദിനാൾ ക്ലീമിസ് ബാവാ
തിരുവനന്തപുരം: ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുശോചിച്ചു.
മെത്രാപ്പോലീത്തയുടെ നിര്യാണം മാർത്തോമ്മാ സഭയ്ക്കു മാത്രമല്ല ക്രൈസ്തവ സഭകൾക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്. എക്യുമെനിക്കൽ രംഗത്ത് നിരന്തരമായ ജാഗ്രതയും കരുതലും ഇടപെടലും മെത്രാപ്പോലീത്തയുടെ സവിശേഷതകളായിരുന്നു.
സഭകളുടെ ലോകകൗണ്‍സിൽ, സഭകളുടെ ദേശീയകൗണ്‍സിൽ, കേരള കൗണ്‍സിൽ ഓഫ് ചർച്ചസ്, മാർത്തോമ്മ, സിഎസ്ഐ, സിഎൻഐ സഭൈക്യസംരംഭത്തിന്റെ ശക്തനായ പ്രവാചകൻ, കാസാ, വേൾഡ് വിഷൻ തുടങ്ങിയ സാമൂഹികപ്രസ്ഥാനങ്ങളുടെ തേരാളി, തുടങ്ങിയ അനേകം മേഖലകളിൽ സവിശേഷമായ വ്യക്തിമുദ്രപതിപ്പിച്ച ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത ക്രൈസ്തവസമൂഹത്തിന്റെ ഐക്യമെന്ന വലിയ സ്വപ്നം മനസിൽ താലോലിച്ച ശ്രേഷ്ഠ ഇടയനാണെന്നുംഅനുശോചന സന്ദേശത്തിൽ കർദിനാൾ ക്ലീമിസ്കാതോലിക്കാ ബാവ പറഞ്ഞു.
സഭകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച മേൽപ്പട്ടക്കാരൻ: ശ്രേഷ്ഠ കാതോലിക്ക
ബസേലിയോസ് തോമസ് പ്രഥമൻ ബാവാ
പുത്തൻകുരിശ്: വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്പോഴും യാക്കോബായ സുറിയാനി സഭയും മർത്തോമ്മ സഭയും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മേൽപ്പട്ടക്കാരനായിരുന്നു ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ.
സുറിയാനി സഭയുമായും മെത്രാപ്പോലീത്ത ദൃഢബന്ധം കാത്തു സൂക്ഷിച്ചിരുന്നു. യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ക്ഷണിതാവായി ദമാസ്കസ് സന്ദർശിക്കുകയും അവിടെ അരമനയിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്.
യാക്കോബായ സഭയും മാർത്തോമ്മ സഭയും തമ്മിലുള്ള കൂദാശ ബന്ധം മെച്ചപ്പെടുത്തുന്നതിന് ജോസഫ് മെത്രാപ്പോലീത്ത മുൻകൈ എടുത്തിരുന്നു.
സഭയുടെ മെത്രാപ്പോലീത്തൻ ടസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത രണ്ടു ദിവസം മുന്‍പ് ജോസഫ് മെത്രാപ്പോലീത്തയെ സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്തുവെന്നു ശ്രേഷ്ഠ കാതോലിക്ക ബാവാ ഓർക്കുന്നു.
സഭാ ഐക്യവേദികളിലെ സമുന്നതനായ നേതാവ്: മാർ പെരുന്തോട്ടം
ചങ്ങനാശേരി: പണ്ഡിതനും ഏവർക്കും സുസമ്മതനുമായ ഒരു സഭാചാര്യനെയാണ് സഭയ്ക്കും സമൂഹത്തിനും നഷ്ടപ്പെട്ടിരിക്കുന്നത്. സഭാ ഐക്യ വേദികളിലും സംരംഭങ്ങളിലും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത നൽകിയത് അനിഷേധ്യവും പ്രചോദനാത്മകവുമായ നേതൃത്വമാണ്.
അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ ചിന്തകളും വിലയിരുത്തലുകളും ക്രൈസ്തവ ഐക്യവേദികളെ സന്പുഷ്ടമാക്കി. ക്രൈസ്തവസഭകളുടെ ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിലും പ്രസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യവും നേതൃത്വവും അവിസ്മരണീയമാണ്. മനുഷ്യസ്നേഹിയായിരുന്ന മെത്രാപ്പോലീത്ത പ്രകൃതി സ്നേഹിയുമായിരുന്നു. ആഴമായ, മറക്കാത്ത വ്യക്തിബന്ധങ്ങളുടെ മനുഷ്യനായിരുന്നു അദ്ദേഹം.
കത്തോലിക്കാസഭയോടു നല്ല ബന്ധം പുലർത്തിയിരുന്ന തിരുമേനി സീറോ മലബാർ സഭയുടെയും ചങ്ങനാശേരി അതിരൂപതയുടെയും ഉറ്റ സുഹൃത്തായിരുന്നു. ആ നല്ല സ്നേഹ ബന്ധങ്ങളെ ആദരവോടെ അനുസ്മരിക്കുകയും ദൈവം അദ്ദേഹത്തിന് നിത്യസമ്മാനം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.
എക്യുമെനിക്കൽ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന മെത്രാപ്പോലീത്ത: മാർ പവ്വത്തിൽ
ചങ്ങനാശേരി: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായ അഭിവന്ദ്യ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ ഇന്റർ ചർച്ച് കൗണ്‍സിൽ ഫോർ എഡ്യുക്കേഷന്റെ മുൻ ചെയർമാൻ ആർച്ച് ബിഷപ് ജോസഫ് പവ്വത്തിൽ അനുശോചനം രേഖപ്പെടുത്തി.
പതിറ്റാണ്ടുകളോളം നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിലും ഇന്റർ ചർച്ച് കൗണ്‍സിൽ ഫോർ എഡ്യുക്കേഷനിലും കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരുടെ കൗണ്‍സിലിലും തിരുമേനിയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞ കാലത്തെ സന്തോഷപൂർവം അനുസ്മരിക്കുന്നു. തിരുമേനിയുടെ സൗഹൃദവും സാഹോദര്യവും കർമ്മോത്സുകതയും തീഷ്ണതയും എല്ലാം ഈ കാലഘട്ടത്തിലെ എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെ കരുത്തും പ്രചോദനവും ആയിരുന്നു.
ക്രൈസ്തവസഭകളുടെ പൊതു നിലപാടുകൾ രൂപപ്പെടുത്താനും അതിൽ ഉറച്ചുനിന്നുകൊണ്ട് പൊതുനന്മയെ കരുതി പ്രവർത്തിക്കാനും അദ്ദേഹം കാണിച്ചിട്ടുള്ള താത്പര്യവും ശുഷ്കാന്തിയും എക്കാലവും ഓർക്കപ്പെടും. തിരുമേനിയുടെ വേർപാടിൽ ദുഃഖിതരായ മാർത്തോമാ സഭയോടും പ്രത്യേകമായി തിരുമേനിയുടെ കുടുംബാംഗങ്ങളോടുമുള്ള അനുശോചനം അറിയിക്കുന്നു. തിരുമേനിയുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു.
കരുണയുടെ മുഖം: കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: കരുണയുടെയും കരുതലിന്റെയും കരങ്ങൾ നീട്ടി അനേകർക്ക് ആശ്വാസമായ വ്യക്തിത്വമായിരുന്നു കാലം ചെയ്ത മാർത്തോമാ സഭാധ്യക്ഷ്യൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത. കരയുന്നവരുടെ കണ്ണീർ തുടയ്ക്കുന്പോഴാണ് സുവിശേഷം യാഥാർഥ്യമാകുന്നതെന്ന് കാട്ടിത്തന്ന ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയിലൂടെ ലഭിച്ച നന്മകൾ എക്കാലവും ഓർമിക്കപ്പെടുമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
സഭൈക്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നു മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു. സ്വന്തം ബോധ്യങ്ങൾ തീക്ഷ്ണതയോടെ പ്രഘോഷിച്ച് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെല്ലാം ഫലപ്രദമായി ഇടപെടുവാൻ കഴിഞ്ഞ ആത്മീയ ആചാര്യനാണെന്ന് മാർ മാത്യു അറയ്ക്കൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
പ്രമുഖർ അനുശോചിച്ചു
തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്തയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നിയമസഭാസ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ, മന്ത്രി കെ. രാജു, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, എംപിമാരായ ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, തോമസ് ചാഴികാടൻ, ജോസ് കെ. മാണി, അടൂർ പ്രകാശ്, എം.വി. ശ്രേയാംസ് കുമാര്‍, മുൻമന്ത്രി പി.ജെ. ജോസഫ്, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, എംഎൽഎമാരായ സജി ചെറിയാൻ, പി.സി. ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വീണാ ജോർജ്, കെ.യു. ജനീഷ് കുമാർ, തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാർ ആന്റണി കരിയില്‍, ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത,
വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ ഐറേനിയോസ്, കൊ ച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, പുനലൂർ രൂപതാധ്യക്ഷൻ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, വിജയപുരം രൂപതാധ്യക്ഷൻ ഡോ.സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, മാവേലിക്കര രൂപതാധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, ഓർത്തഡോക്സ് സഭയിലെ ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ജോഷ്വാ മാർ നിക്കോദിമോസ്, സഖറിയാ മാർ അപ്രേം, ക്നാനായ സഭയിലെ കുര്യാക്കോസ് മാർ ഈവാനിയോസ്, സിഎസ്ഐ ബിഷപ് തോമസ് സാമുവേൽ, കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റ് അലക്സി യോസ് മാർ യൗസേബിയോസ്, ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോണ്‍ സി ഈപ്പൻ, കെസിസി കമ്യൂണിക്കേഷൻ കമ്മീഷൻ സംസ്ഥാന ചെയർമാൻ വർഗീസ് പോത്തൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.