മൂന്നാർ: മൂന്നാറിനു സമീപം കണ്ണൻദേവൻ കന്പനിയുടെ പെട്ടിമുടിയിലെ തേയിലത്തോട്ടത്തിൽ ഉരുൾപൊട്ടി 30 കുടുംബങ്ങൾ ഒലിച്ചുപോയി. 17 മൃതദേഹങ്ങൾ കണ്ടെടുത്തു. നാലു ലയങ്ങളിലെ 30 കുടുംബങ്ങളിലായി 78 പേരാണ് ഇവിടെ താമസിച്ചിരുന്നത്. 12 പേർ രക്ഷപ്പെട്ടു. ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. രക്ഷപ്പെട്ടവരിൽ നാലുപേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണ്.
പരിക്കേറ്റ പളനിയമ്മ (50) യെ കോലഞ്ചേരി മെഡിക്കൽ കോളജിലും ദീപൻ (25), ചിന്താലക്ഷ്മി (33), സരസ്വതി (52) എന്നിവരെ മൂന്നാർ ടാറ്റാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൊഴിലാളികൾക്കായി കന്പനി നിർമിച്ചുനൽകിയ ലേബർ ക്ലബ്, കാന്റീൻ, നാലു ലയങ്ങൾ എന്നിവ പൂർണമായി മണ്ണിനടിയിലായി. എസ്റ്റേറ്റ് ലയങ്ങൾ സ്ഥിതിചെയ്തിരുന്ന കുന്നിൻമുകളിൽ വ്യാഴാഴ്ച രാത്രി 10.50-ഓടെയായിരുന്നു ഉരുൾ പൊട്ടിയൊഴുകിയത്. ഒരു കിലോമീറ്ററോളം കൂറ്റൻ പാറകളും മണ്ണും നിരങ്ങിയിറങ്ങി. ലയങ്ങളും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് പാറക്കെട്ടുകളും മണ്ണും നിറഞ്ഞുകിടക്കുകയാണ്. ശക്തമായ മഴ രക്ഷാപ്രവർത്തനങ്ങൾക്കു തിരിച്ചടിയാകുന്നുണ്ട്.
ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി(48), കണ്ണൻ (40), അണ്ണാദുരൈ ( 44), രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാൾ (42), സിന്ധു (13), നിധീഷ് (25), പനീർശെൽവം( 50), ഗണേശൻ(40) എന്നിവരുൾപ്പെടെ പതിനേഴ് പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.