പാലാ: സാധാരണക്കാർക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മീനച്ചിലാറിന്റെ തീരത്ത് ഉയർന്നുവന്ന സെന്റ് തോമസ് കോളജ് എഴുപതിന്റെ നിറവിൽ. ക്രാന്തദർശിയും വിദ്യാഭ്യാസ പ്രവർത്തകനും പാലാ രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലായിരുന്നു കോളജിന്റെ സ്ഥാപകൻ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സാന്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ. തോമസായിരുന്നു ആദ്യത്തെ പ്രിൻസിപ്പൽ.
308 വിദ്യാർഥികളുമായി 1950 ഓഗസ്റ്റ് -7ന് പ്രവർത്തനം തുടങ്ങിയ സെന്റ് തോമസ് കോളജിൽ ഏഴ് പതിറ്റാണ്ടുകൊണ്ട് ഏകദേശം എഴുപതിനായിരത്തിനുമേൽ വിദ്യാർഥികൾ അക്ഷരവെളിച്ചം സ്വീകരിച്ചിട്ടുണ്ട്. ഇന്ന് മൂവായിരത്തോളം വിദ്യാർഥികളും 154 അധ്യാപകരും 44 അനധ്യാപകരും ഉൾപ്പെടുന്നതാണ് സെന്റ് തോമസ് കുടുംബം. 18 ബിരുദ പ്രോഗ്രാമുകൾ, 15 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, 10 ഗവേഷണ പ്രോഗ്രാമുകൾ, കൂടാതെ ആഡ് ഓൺ കോഴ്സുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, വാല്യു ആഡഡ് കോഴ്സുകൾ, വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് കോഴ്സുകൾ തുടങ്ങി വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളും ഒരുമിച്ചുചേരുന്ന വിദ്യയുടെ മഹാക്ഷേത്രമാണ് സെന്റ് തോമസ് കോളജ്. എയ്ഡഡ് വിഭാഗത്തിൽ 14 പഠനവകുപ്പുകളും സ്വാശ്രയ വിഭാഗത്തിൽ 6 പഠന വകുപ്പുകളുമുള്ള വിശാലമായ, സുന്ദരമായ കാന്പസ്, ഒരു ലക്ഷത്തോളം പുസ്തകങ്ങളും മറ്റ് അനുബന്ധ പഠനസങ്കേതങ്ങളുമുള്ള ബൃഹത്തായ ലൈബ്രറി, അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സ്പോർട്സ് കോംപ്ലക്സ്, ഒളിന്പിക് നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂൾ തുടങ്ങിയവ കോളജിലെ പ്രത്യേകതകളാണ്. കൂടാതെ അതിവിശാലമായ മൈതാനം, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ഷട്ടിൽ കോർട്ടുകൾ, ഹെൽത്ത് ക്ലബ്, ജിംനേഷ്യം, ഓപ്പണ് ജിംനേഷ്യം, പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന വാക്കേഴ്സ് ലെയിൻ ഇതെല്ലാമടങ്ങുന്ന അതിവിപുലമായ കായിക-വിനോദ, ഫിറ്റ്നസ് സൗകര്യങ്ങൾ. അത്യാധുനിക ലബോട്ടറികളും ഗവേഷണ സൗകര്യങ്ങളും ഇവിടെയുണ്ട്.
മികവിന്റെ ഏഴു പതിറ്റാണ്ടുകൾ
യുജിസി അതിവിശിഷ്ട സ്ഥാപനങ്ങൾക്കുമാത്രം നൽകുന്ന സെന്റർ വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് പദവി (സിപിഇ -രണ്ടു തവണ) നാകിന്റെ എ ഗ്രേഡ്, സയൻസ് ഡിപ്പാർട്ടുമെന്റുകൾക്ക് കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഡിഎസ്ടി-എഫ്ഐഎസ്ടി അംഗീകാരം, റൂസായുടെ തിരഞ്ഞെടുപ്പുപട്ടികയിൽ 5-ാം സ്ഥാനത്തോടെ 2 കോടി രൂപയുടെ ധനസഹായത്തിനുള്ള അർഹത, മറ്റ് കോളജുകളെ നാക് ഗ്രേഡിങ്ങിന് പരിശീലിപ്പിക്കാനുള്ള പരാമർശ് പദ്ധതിയിലെ മെന്റർ കോളജ് സ്ഥാനം - ഇതൊക്കെ അംഗീകാരങ്ങളിൽ ചിലതുമാത്രം.
പ്രതിഭകളെ സൃഷ്ടിച്ച കലാലയം
കായികരംഗത്ത് സെന്റ് തോമസിന്റെ സ്ഥാനം അന്തർദേശീയ നിലവാരത്തിലുള്ളതാണ്. ദേശീയ-അന്തർദേശീയ രംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയ ഒട്ടേറെ കായിക പ്രതിഭകൾക്ക് ഈ കലാലയം ജന്മം നൽകി. കലാരംഗത്തും സാമൂഹ്യസേവനരംഗത്തും ഭരണരംഗത്തും രാഷ്ട്രീയ രംഗത്തും ശാസ്ത്രരംഗത്തും തിളങ്ങുന്ന ഒട്ടനവധി പ്രതിഭാശാലികളെ സെന്റ് തോമസ് വളർത്തിയെടുത്തു. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഗവർണർമാർ, സുപ്രീംകോടതി - ഹൈക്കോടതി ജഡ്ജിമാർ, വൈസ് ചാൻസിലർമാർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, ദേശീയ പുരസ്കാരങ്ങൾ നേടിയ ശാസ്ത്രജ്ഞർമാർ, ലോകപ്രശസ്ത സഞ്ചാരികൾ, വിദേശരാജ്യങ്ങളിലെ അന്പാസിഡർമാർ, മതമേലദ്ധ്യക്ഷൻമാർ, വൈദികർ, സന്യസ്തർ, എഴുത്തുകാർ, അദ്ധ്യാപകർ, ഡോക്ടർമാർ, ഭാഷാപണ്ഡിതർ- ഇങ്ങനെ നീളുന്നു ആ പട്ടിക.
പ്രധാനമന്ത്രിമാരായ നെഹ്റു, ഇന്ദിരാഗാന്ധി, പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾ കലാം, ഗവർണർമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാർ, വിദേശരാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാർ, ഇന്ത്യയിലെ വിദേശരാജ്യ സ്ഥാനപതിമാർ, നോബൽ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞൻമാർ, കർദിനാൾമാരും, എംപിമാരും എംഎൽഎമാരും, പ്രസിദ്ധ സാഹിത്യകാരന്മാർ, സിവിൽ സർവീസിലെ ഉന്നത ഉദ്യോഗസ്ഥർ, ലോകപ്രശസ്തരായ സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകർ, വൈസ് ചാൻസിലർമാർ - എന്നിങ്ങനെ നൂറുകണക്കിനു വിശിഷ്ട വ്യക്തികൾ ഈ വിദ്യാക്ഷേത്രത്തിൽ അതിഥികളായി.
മാർ സെബാസ്റ്റ്യൻ വയലിനു ശേഷം സെന്റ് തോമസ് കോളജിനെ നയിച്ചത് മാർ ജോസഫ് പള്ളിക്കാപറന്പിലാണ്. അദ്ദേഹത്തിന്റെ കാലത്ത് ഭൗതിക സൗകര്യങ്ങളിലും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും സെന്റ് തോമസ് കോളജ് വലിയ കുതിച്ചുചാട്ടം നടത്തി. പിന്നീട് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ കോളജ് വലിയ ദേശീയ ബഹുമതികൾ നേടിയെടുത്തു. മാർ ജേക്കബ് മുരിക്കനായിരുന്നു ഈ കാലഘട്ടത്തിൽ കോളജിന്റെ മാനേജർ.
വിശിഷ്ടമായൊരു ഗുരുപാരന്പര്യമാണ് സെന്റ് തോമസിനുള്ളത്. മികച്ച അധ്യാപകരെയാണ് കോളജ് മാനേജ്മെന്റ് എക്കാലവും നിയമിച്ചിരുന്നത്. അധ്യാപക നിയമനത്തിന് ഒരു കാലത്തും കോഴ വാങ്ങിയിരുന്നില്ല. പഠന-അധ്യാപന-ഗവേഷണരംഗങ്ങളിൽ ദേശീയ, സംസ്ഥാന അവാർഡു ജേതാക്കളും ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ് നേടിയവരും വിദേശ യൂണിവേഴ്സിറ്റികളിൽ ഗവേഷണം നടത്തിയവരും, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും വിസിറ്റിംഗ് സയന്റിസ്റ്റ് അംഗീകാരവും നേടിയവരും മികച്ച അധ്യാപകർക്കുള്ള അവാർഡ് നേടിയവരും ഒക്കെ ഇവിടെ അധ്യാപകരായി പ്രവർത്തിക്കുന്നു.
ഇപ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയും മാർ ജേക്കബ് മുരിക്കൻ മാനേജരുമാണ്. റവ. ഡോ. ജയിംസ് ജോണ് മംഗലത്താണ് പ്രിൻസിപ്പൽ. ഡോ. സണ്ണി കുര്യാക്കോസ് വൈസ് പ്രിൻസിപ്പലും റവ. ഫാ. മാത്യു കുര്യൻ കവനാടിമലയിൽ ബർസാറും ഡോ. സുനിൽ സി. മാത്യു ഐക്യുഎസി കോ-ഓർഡിനേറ്ററുമാണ്.