വനപാലകർ ഓടിയവഴിയേ പോലീസ്, പിഴവുകൾ തെളിയിക്കാൻ ശാസ്ത്രീയാന്വേഷണം
Wednesday, August 5, 2020 11:54 PM IST
പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കേ യുവകർഷകൻ മത്തായി മരിച്ച കേസിൽ ശാസ്ത്രീയ തെളിവുകൾ തേടി പോലീസ് അന്വേഷണസംഘം. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമായ സാഹചര്യത്തിൽ നിയമപരമായ നടപടിക്രമങ്ങളിലെ വീഴ്ചയാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലെ വനപാലകരെ പ്രതിചേർത്തു കേസെടുക്കാനാകൂവെന്ന നിലപാടിലാണ് പോലീസ് സംഘം. ശാസ്ത്രീയ തെളിവുകൾ ഏറെക്കുറെ പൂർണമായിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നുമാണ് അന്വേഷണസംഘം പറയുന്നത്.
വനപാലകരുടെ മൊബൈൽ ഫോണുകളുടെ സംഭവദിവസത്തെ ടവർ ലൊക്കേഷനുകൾ പരിശോധിച്ചുവരികയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷനുകൾ കണ്ടെത്തുന്നതിനുള്ള പ്രത്യേകാനുമതി ഡിജിപിയിൽനിന്ന് അന്വേഷണസംഘം വാങ്ങിയിട്ടുണ്ട്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറൽ ഡയറി രാത്രി വടശേരിക്കര റേഞ്ച് ഓഫീസിലെത്തിച്ച് മത്തായിയുടെ കസ്റ്റഡി എഴുതിച്ചേർത്തതാണെന്നു കണ്ടെത്തി. ഇതിനു ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചു.
ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്തു. പിഴവുകൾ ശാസ്ത്രീമായി തെളിയിച്ചശേഷം വനപാലകർ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. വനപാലകസംഘത്തിനുവേണ്ടി മൊഴി നൽകിയ അരുണിന്റെ പങ്കാളിത്തവും സംശയത്തോടെയാണ് കാണുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ വ്യത്യസ്തമായ മൊഴിയാണ് ലഭിച്ചത്.