കാഞ്ഞിരപ്പള്ളി: പിഎസ്സി റാങ്ക് ലിസ്റ്റ് അവഗണിച്ചുള്ള പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, സിവിൽ പോലീസ് ഓഫീസേഴ്സ് റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 21 മുതൽ കാഞ്ഞിരപ്പള്ളി എസ്എംവൈഎം രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ ഉപവാസസമരം 14 ദിവസം പിന്നിട്ടു.
പോലീസ് വകുപ്പിൽ 2019 ജൂലൈ ഒന്നിന് നിലവിൽവന്ന ലിസ്റ്റിൽ അഞ്ചു മാസത്തോളം യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസും കോപ്പിയടി വിവാദവുമായി സ്റ്റേ ആയി. പിന്നീടുള്ള മാസങ്ങളിൽ 2301/2019 എന്ന നമ്പറിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ കേസിൽ കോടതിവിധി വന്നത് 2020 ജൂൺ 29 നാണ്.
നിലവിൽ കെഎപി അഞ്ച് പട്ടിക ഉണ്ടായിരുന്നത് ഒരു ദിവസം മാത്രമാണ്. ഇതേത്തുടർന്ന് ഈ ലിസ്റ്റിന് ലഭിക്കേണ്ട നോട്ട് ജോയിൻഡ് ഡ്യൂട്ടി ഒഴിവുകളും ലഭിക്കുകയുണ്ടായില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 19 ന് ബാക്കിയുള്ള എല്ലാ ലിസ്റ്റുകളുടെയും കാലാവധി നീട്ടിക്കൊടുത്തെങ്കിലും ജൂൺ 30 ന് കാലാവധി അവസാനിച്ച ഏറ്റവും അത്യാവശ്യ സർവീസ് ആയ പോലീസ് ലിസ്റ്റിന്റെ കാലാവധി നീട്ടിത്തരാൻ സർക്കാർ നടപടിയെടുത്തില്ല. ജൂൺ 17ന് കാബിനറ്റ് മീറ്റിംഗിൽ 1500 താത്ക്കാലിക ട്രെയിനിംഗ് വേക്കൻസികൾ പാസാക്കി നൽകിയെങ്കിലും നാളിതുവരെ ഒഴിവുകൾ നികത്താൻ സർക്കാർ ഉത്തരവുണ്ടായില്ല.
1200 ട്രെയിനിംഗ് പർപ്പസ് ആന്റിസിപ്പേറ്ററി വേക്കൻസികൾ, എആർ ട്രാൻസ്ഫർ ഇവയെല്ലാം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് വകമാറ്റുകയാണുണ്ടായത്. 2020 ഫെബ്രുവരി മാസത്തിലെ ബജറ്റ് സമ്മേളനത്തിൽ പുതുതായി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് പുതുതായി 2000 ഒഴിവുകൾ നൽകുകയുണ്ടായി എന്ന രീതിയിലുള്ള പ്രചാരണവും ഉണ്ടായി.
ഇതു കൂടാതെ പാവങ്ങളുടെ സിവിൽ സർവീസ് എന്ന് വിളിപ്പേരുള്ള എൽഡിസി റാങ്ക് ലിസ്റ്റിലും മറ്റിതര വകുപ്പുകളിലും ആശ്രിത നിയമനങ്ങൾകൂടി വരുമ്പോൾ ആരും തുണയ്ക്കാനില്ലാത്ത ഉദ്യോഗാർഥികളുടെ രക്ഷയ്ക്കായിട്ടാണ് എസ്എംവൈഎം സമരം ഏറ്റെടുത്തത്.
സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി പുനർവിന്യാസ നടപടികൾ ഒരുഭാഗത്ത് നടക്കുമ്പോഴും മറുഭാഗത്ത് താത്കാലിക നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. സ്പെഷൽ റൂൾ കൊണ്ടുവരാൻ വിസമ്മതിക്കുന്നതു കാരണം പിഎസ്സി വഴി നിയമനം നടത്താൻ സാധിക്കാതെ നിരവധി വകുപ്പുകളിൽ താത്കാലിക നിയമനങ്ങൾ തുടരുകയാണ്.
നിയമന മുരടിപ്പുകൾക്കും പിൻവാതിൽ നിയമനങ്ങൾക്കുമെതിരേ പ്രകടനപത്രിക ഇറക്കി ഭരണത്തിലേറിയ സർക്കാർ നിലപാടുകളിൽ കടുത്ത അതൃപ്തിയിലാണ് ഉദ്യോഗാർഥികൾ. 20,000 റിട്ടയർമെന്റ് നടന്നിട്ടും മൂന്ന് മാസങ്ങൾക്കിടയിൽ 400 ലിസ്റ്റുകളിലായി ഏഴായിരത്തോളം നിയമനങ്ങൾ നടത്തിയെന്ന് കൊട്ടിഘോഷിക്കുന്നത് യഥാർഥ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടി ജനങ്ങളെ പറ്റിക്കുന്ന നടപടിയാണെന്നും എസ്എംവൈഎം ആരോപിക്കുന്നു.
രൂപത പ്രസിഡന്റ് ആൽബിൻ തടത്തേൽ, അബി ഐപ്പൻപറമ്പിൽ, ജോബിൻ കൊള്ളിക്കുളവിൽ, ജോമോൻ പൊടിപാറ, അഞ്ജനഫിലിപ്പ്, ഷെറിൻ വടക്കേടത്ത്, ഡാനിയ ബാബു, സ്റ്റെഫി സണ്ണി, തോമാച്ചൻ കത്തിലാങ്കൽ, ജീനാ ബാബു, അജയ് കൊടികുളം, സിജോ ജോസഫ്, ജോസിൻ കരക്കാട്ട്, ജിജി വെള്ളാപ്പള്ളി എന്നീ യുവജന നേതാക്കളാണ് ഉപവാസം അനുഷ്ഠിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് എന്നിവരും അഡ്വ. മാത്യു കുഴൽനാടൻ, അഡ്വ. നോബിൾ മാത്യു, പ്രമീള ദേവി, അഡ്വ. സിറിയക് തോമസ്, ബിജു പറയന്നിലം എന്നിവരും ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നേരിട്ടെത്തി. എസ്എംവൈഎം നേതാക്കൾ ഓഫീസിൽ ഇരുന്നു നടത്തുന്ന ഉപവാസസമരം ഫേസ്ബുക്കിലൂടെ തത്സമയ സംപ്രേഷണം ചെയ്യുന്നുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.