തിരുവനന്തപുരം: കോവിഡ്-19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയ്ൻമെന്റ് സോണുകളിൽ ഇന്നു വൈകുന്നേരം ആറുമുതൽ ജൂലൈ 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കും.
തിരുവനന്തപുരം കോർപറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ, കൊല്ലത്തെ ചവറ, പന്മന ആലപ്പുഴയിൽ പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീരമേഖലകളിലാണ് ഇന്നുമുതൽ നിയന്ത്രണം. ഇതിൽ ചിലയിടങ്ങൾ ഇപ്പോൾത്തന്നെ ട്രിപ്പിൾ ലോക്ക് ഡൗണിലാണ്.
തീരമേഖലകളിലെ തീവ്ര കണ്ടെയ്ന്മെന്റ് സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി സൗജന്യമായി നൽകും. ഈ പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴുമുതൽ ഒന്പതുവരെ സാധനങ്ങൾ ശേഖരിക്കാവാനും രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെ വിൽപ്പന നടത്താനും തുറന്നു പ്രവർത്തിക്കാം.
പാൽ വിൽക്കുന്ന കടകൾക്ക് പുലർച്ചെ അഞ്ചു മുതൽ 10 വരെയും വൈകുന്നേരം നാലു മുതൽ ആറുവരെയും പ്രവർത്തിക്കാം. രാത്രി യാത്ര വൈകുന്നേരം ഏഴുമുതൽ അതിരാവിലെ അഞ്ചു വരെ നിരോധിച്ചിട്ടുണ്ട്.
റവന്യു, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ് റെസ്പോൺസ് ടീം ഈ മേഖലയിൽ പ്രവർത്തനസജ്ജമായിരിക്കും.ആവശ്യക്കാർക്ക് മാറിത്താമസിക്കാൻ റിവേഴ്സ് ക്വാറന്റൈൻ സ്ഥാപനങ്ങൾ സജ്ജീകരിക്കും. നിർബന്ധപൂർവം മാറ്റി താമസിപ്പിക്കില്ല.
ഈ മേഖലകളിൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതുസേവനങ്ങൾ (പെട്രോളിയം, സിഎൻജി, എൽപിജി, പിഎൻജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉത്പാദന-വിതരണം , പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ എന്നിവ അടച്ചിടും.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ, ജില്ലാ ഭരണം, റവന്യു ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകൾ പ്രവർത്തിക്കും. ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉത്പാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും. ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും.
കണ്ടെയ്ൻമെന്റ് സോണിൽ എവിടെയും നിർത്താൻ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകൾ അനുവദനീയമാണ്.
മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയ്ൻമെന്റ് സോണുകളിലേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല.
സർക്കാർ ഓഫീസുകളിൽ പ്രത്യേക ക്രമീകരണം
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഒരാഴ്ചകൂടി ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെയും സെക്രട്ടേറിയറ്റിന്റെയും പ്രവർത്തനത്തിന് ക്രമീകരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവായി.
സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയം ഭരണം, നോർക്ക വകുപ്പുകൾക്ക് പരമാവധി 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തിന് കൂടുതൽ ജീവനക്കാർ ആവശ്യമെങ്കിൽ വകുപ്പു സെക്രട്ടറിക്ക് ക്രമീകരണം ഏർപ്പെടുത്താം.
സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളിൽ അനിവാര്യമായ പ്രവർത്തനത്തിന് ആവശ്യമുള്ള ജീവനക്കാർ മാത്രം ഹാജരാകാൻ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശിക്കാം. അവശ്യസർവീസ് വിഭാഗത്തിൽപെടാത്ത മറ്റ് ഓഫീസുകളിൽ ജോലി നിർവഹിക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ സേവനം വകുപ്പു മേധാവിക്ക് ക്രമീകരിക്കാം. ഓഫീസുകളിൽ ഹാജരാകാത്ത ജീവനക്കാർ വർക്ക് ഫ്രം ഹോം രീതിയിൽ പ്രവർത്തിക്കണം. അവശ്യസർവീസുകൾ തടസമില്ലാതെ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ വകുപ്പ് മേധാവികൾ സ്വീകരിക്കണം.
ഗവ. പ്രസിന്റെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് ആവശ്യമായ ജീവനക്കാരുടെ ക്രമീകരണം വകുപ്പു സെക്രട്ടറിക്ക് ഏർപ്പെടുത്താം.