കുട്ടികളുടെ ആത്മഹത്യ: പഠിക്കാൻ സമിതി
Friday, July 10, 2020 12:38 AM IST
തിരുവനന്തപുരം: സമീപകാലത്ത് സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ ക്രമാതീതമായി വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ഇതേക്കുറിച്ചു പഠിക്കാൻ ഫയർ ആൻഡ് റെസ്ക്യു മേധാവി ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ സമിതിക്കു രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
അതിനുപുറമേ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാനായി ’ചിരി’ എന്ന ഒരു പദ്ധതിയും ആരംഭിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മുഖേന ഫോണ്‍ വഴി കൗണ്‍സലിംഗ് നൽകുന്ന സംവിധാനമാണിത്. ശിശുക്കളുടെ മാനസികാരോഗ്യ ചികിത്സയ്ക്കാവശ്യമായ കൂടുതൽ സൗകര്യങ്ങൾ കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. കൂടുതൽ ഡോക്ടർമാരും കൗണ്‍സിലർമാരും ചികിത്സാകേന്ദ്രങ്ങളും ആവശ്യമാണ്. അതിനാവശ്യമായ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കും.
കഴിഞ്ഞ മാർച്ച് 25 നു ശേഷം ഇതുവരെയായി പതിനെട്ടു വയസിൽ താഴെയുള്ള 66 കുട്ടികൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.