വീട്ടിൽ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടി മനുഷ്യത്വമല്ലെന്നു മുഖ്യമന്ത്രി
Saturday, July 4, 2020 2:13 AM IST
തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തി ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയവരെപ്പോലും വീട്ടിൽ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടി മനുഷ്യത്വമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിക്കുന്ന രോഗികൾ നമ്മുടെ ശത്രുക്കളല്ല, രോഗം മാത്രമാണു ശത്രു. രോഗികളെ ഒരു കാരണവശാലും ശത്രുക്കളായി കാണരുത്.
കോട്ടയത്തെ ഒരു യുവതിയുടെയും മക്കളുടെയും അനുഭവവും മുഖ്യമന്ത്രി വിശദീകരിച്ചു. ബംഗളൂരുവിൽനിന്ന് എത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ യുവതിയേയും ഏഴും നാലും വയസുള്ള മക്കളേയും സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ കയറ്റാത്തതിനാൽ തെരുവിൽ എട്ടുമണിക്കൂറോളം കഴിയേണ്ടിവന്നു. ഒടുവിലവർ കളക്ടറേറ്റിൽ അഭയം തേടി. ഇത്തരം അനുഭവങ്ങൾ നമ്മെ എവിടെയാണ് എത്തിക്കുന്നതെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. സാധാരണ നിലയ്ക്കു ക്വാറന്റൈനിൽ കഴിഞ്ഞു മറ്റ് അപകടങ്ങളില്ലെന്നു ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിർത്തുകയാണ്. രോഗബാധിതരെപ്പോലും അകറ്റിനിർത്തുകയല്ല വേണ്ടത്; ശാരീരിക അകലം പാലിച്ചുകൊണ്ട് നല്ല രീതിയിൽ സംരക്ഷിക്കുന്ന നിലയാണു വേണ്ടത്. ഒറ്റപ്പെട്ട ഇത്തരം മനോഭാവങ്ങൾ നമ്മുടെ സമൂഹത്തിന്റെ പൊതുവായ നിലയ്ക്ക് അപകീർത്തികരമാണെന്നത് അത്തരം ആളുകൾ മനസിലാക്കണം.
വിദേശത്തുനിന്നു വരുന്നവരിൽ ചിലർക്ക് രോഗബാധയുണ്ടാകാം. അതു പകരാതിരിക്കാനാണ് ക്വാറന്റൈൻ. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് ക്വാറന്റൈൻ നടപ്പിലാക്കിയാൽ രോഗം പകരാതെ തടയാനാകും. ക്വാറന്റൈനിൽ കഴിയുന്നവർക്ക് വിഷമമുള്ള കാര്യമാണെന്ന് ഓർക്കണം. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് ദിവസങ്ങളോളം മുറിയിൽ അടച്ചിരിക്കേണ്ടിവരികയാണ്. രോഗം ഇല്ലെങ്കിലും അതിനു തയാറാകുന്നത് അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെയാകെ സുരക്ഷയ്ക്കുവേണ്ടിയാണ്. അത് എല്ലാവരും അംഗീകരിക്കണം. തൊഴിലുൾപ്പെടെ നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മർദം നേരിടുന്ന അവസ്ഥയിലാണ് പ്രവാസികളിൽ വലിയൊരു ശതമാനവും വരുന്നത്. അവർക്കാവശ്യമായ സൗകര്യങ്ങളും മാനസിക പിന്തുണയും നൽകാൻ നാമാകെ ബാധ്യസ്ഥരാണ്.
കോവിഡ് രോഗം ഭേദമായാൽ മറ്റൊരാളിലേക്കു പകരില്ല. രോഗം മാറി വീട്ടിലെത്തുന്നവർക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണു വേണ്ടത്. നിരീക്ഷണത്തിൽ കഴിയുന്നവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറിയാൽ ശക്തമായ നടപടി സ്വീകരിക്കും. അതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.