തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. 108 പേർക്കു രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം നൂറു കടക്കുന്നത്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആയിരം കടന്നു.
രോഗം സ്ഥിരീകരിച്ചു മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്ന മുൻ ദേശീയ ഫുട്ബോൾ താരം പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ആണ് ഇന്നലെ രാവിലെ മരിച്ചത്. ഇതോടെ കേരളത്തിലെ കോവിഡ് മരണം 15 ആയി. ഇന്നലെ 50 പേർ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽനിന്നും 34 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്.
സന്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ ഏഴു പേർക്കും മലപ്പുറം ജില്ലയിലെ രണ്ടു പേർക്കും തൃശൂർ ജില്ലയിലെ ഒരാൾക്കുമാണ് സന്പർക്കത്തിലൂടെ രോഗമുണ്ടായത്.
ഇന്നലെ രോഗം ഭേദമായവരിൽ പാലക്കാട് ജില്ലയിൽനിന്നുള്ള 30 പേരും കോഴിക്കോട് ജില്ലയിൽനിന്നുള്ള ആറ് എയർ ഇന്ത്യ ജീവനക്കാർ ഉൾപ്പെടെ ഏഴു പേരും ഉൾപ്പെടുന്നു.
1,029 പേരാണു രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 762 പേർ ഇതുവരെ കോവിഡിൽനിന്നു മുക്തി നേടി. ഇന്നലെ പുതുതായി 10 ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 138 ഹോട്ട് സ്പോട്ടുകളാണുള്ളത്.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി ഇതുവരെ 1,79,294 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 1,83,097 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 81,517 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.