കോട്ടയം: പരിസ്ഥിതി ദിനാചരണത്തിൽ വെറുതെ കിട്ടുന്ന ഓരോ വൃക്ഷത്തൈക്കും സർക്കാരിനുണ്ടാകുന്ന പണംമുടക്ക് ചെറുതല്ല. ഒരു തൈ കിളിർപ്പിച്ചു വിതരണം നടത്താൻ വനംവകുപ്പിന് ചെലവ് 21 രൂപ. ഒരു തൈ പാകമാക്കാൻ കൃഷിവകുപ്പിന് മുടക്ക് 25 രൂപ മുതൽ 45 രൂപ വരെ.
തൊഴിലുറപ്പു ജോലിയായി പഞ്ചായത്തുകൾക്ക് തൈ ഒന്നിനു ചെലവ് 15 രൂപ. മൂന്നു വകുപ്പുകളുംകൂടി ഇക്കൊല്ലം നടാൻ തരുന്നത് 1.09 കോടി തൈകൾ. കഴിഞ്ഞ പത്തു വർഷം പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ വകുപ്പുകൾ കേരളത്തിനു നടാൻ തന്നത് ഒൻപതു കോടി തൈകൾ എന്നാണ് സർക്കാർ കണക്ക്. ശതകോടികൾ ചെലവിട്ടു നൽകിയ 10 കോടി തൈകളിൽ എത്രയെണ്ണം മരമായി ഫലം ചൂടിയെന്നതിൽ കണക്കൊന്നുമില്ല.
ഇത്തവണ വനംവകുപ്പ് 57.7 ലക്ഷം തൈകളാണ് വിതരണം തുടങ്ങുന്നത്. പരിസ്ഥിതിദിനത്തിൽ തുടങ്ങി ജൂലൈയിലെ വനമഹോത്സവം വരെ വിദ്യാഭ്യാസ, തദ്ദേശ, സർക്കാർ സർക്കാരിതര സ്ഥാപനങ്ങൾ മുഖേനയും സംഘടനകൾ, മതസ്ഥാപനങ്ങൾ എന്നിവയിലൂടെയുമാണ് സൗജന്യ വിതരണം. വനംവകുപ്പ് തൈകളിൽ 24.89 ലക്ഷം ഫലവൃക്ഷങ്ങളും 5.78 ലക്ഷം പുഷ്പിക്കുന്നവയും 7.84 ലക്ഷം ഒൗഷധ സസ്യങ്ങളും 3.77 ലക്ഷം സമുദ്ര, നദീതട സംരക്ഷണത്തിനുള്ളതും 15.37 ലക്ഷം തടി ഉപയോഗത്തിനുള്ളവയുമാണ്.
മാവ്, ഞാവൽ, പുളി, പ്ലാവ്, അന്പഴം, സപ്പോട്ട, മാതളം, റംപുട്ടാൻ, മുരിങ്ങ, കണിക്കൊന്ന, മന്ദാരം, മഞ്ചാടി, മണിമരുത്, കുന്നിവാക, തേക്ക്, വീട്ടി, കുന്പിൾ, പൂവരശ്, അഗത്തിചീര, ദന്തപാല, മുള തുടങ്ങി 40 ഇനങ്ങളാണ് വിതരണത്തിനുള്ളത്. ഇതിനൊപ്പം കൃഷിവകുപ്പ് 22 ലക്ഷവും തൊഴിലുറപ്പു പദ്ധതിക്കു കീഴിൽ പഞ്ചായത്തുകൾ 12 ലക്ഷവും തൈകൾ ഒരുക്കിയിട്ടുണ്ട്. 75 ശതമാനം തൈകളും സൗജന്യമായി നൽകും. ടിഷ്യൂ കൾച്ചർ, ഗ്രാഫ്റ്റ് ഇനങ്ങൾക്കു വിലയുടെ 25 ശതമാനം ഈടാക്കും. സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ ഇക്കൊല്ലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വീടുകളിൽ എത്തിക്കണമെന്നാണ് നിർദേശം.
റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.