തൊടുപുഴ: മണ്‍സൂണ്‍ ആരംഭിച്ച് അഞ്ചു ദിവസം പിന്നിടുന്പോൾ സംസ്ഥാനത്തു ലഭിച്ചത് 108 ശതമാനം അധികമഴ. എന്നാൽ, സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പിൽ കാര്യമായ വർധനയില്ല. എല്ലാ അണക്കെട്ടുകളിലുമായി 25 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. പദ്ധതി പ്രദേശങ്ങളിൽ മഴ കുറവായതാണ് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരാത്തതിനു കാരണം.
കോഴിക്കോട് ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്. ഇവിടെ 32 സെന്റിമീറ്റർ മഴ ലഭിച്ചപ്പോൾ കണ്ണൂർ-23, പത്തനംതിട്ട-10.51, തിരുവനന്തപുരം-17.87, ആലപ്പുഴ-10.6, മലപ്പുറം-7.51, എറണാകുളം-ഏഴ്, തൃശൂർ-6.2, വയനാട്-5.45, കൊല്ലം-5.11, ഇടുക്കി-4.82,പാലക്കാട് 2.28 സെന്റിമീറ്ററും മഴ ലഭിച്ചു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടകരയിലാണ്. ഇവിടെ 12 സെന്റിമീറ്റർ മഴ ലഭിച്ചു.
അതേസമയം, കാലവർഷം ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്താൽ ഉത്പാദനം പരമാവധി വർധിപ്പിച്ച് ജലനിരപ്പ് ക്രമീകരിക്കാനാണു ശ്രമം. എന്നാൽ, മഴക്കാലം ആരംഭിച്ചതോടെ ഉപഭോഗത്തിലുണ്ടാകുന്ന കുറവ് തിരിച്ചടിയാകുന്നുണ്ട്. ഇന്നലെ രാവിലെ ഏഴിനു ലഭിച്ച കണക്കനുസരിച്ച് 2,336.86 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇതു സംഭരണശേഷിയുടെ 35 ശതമാനം വരും. പരമാവധി സംഭരണ ശേഷി 2,403 അടിയാണ്. ഡാമിന്റെ ഷട്ടർ ലെവലിൽ വെള്ളം എത്തണമെങ്കിൽ ജലനിരപ്പ് 2,373 അടിയിലെത്തണം. ഇതിന് 37അടി വെള്ളം കൂടി വേണം. മണ്‍സൂണ്‍ ആരംഭിച്ച് അഞ്ചു ദിവസം പിന്നിടുന്പോഴും ഇടുക്കി പദ്ധതി പ്രദേശത്തും മഴ ശക്തിപ്രാപിച്ചിട്ടില്ല. ഇന്നലെ 14.22 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്.
പ്രളയസാധ്യത മുൻനിർത്തി ഇടുക്കി അടക്കം സംസ്ഥാനത്തെ നാലു അണക്കെട്ടുകളിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മീഷൻ താഴ്ത്തി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ജൂണ്‍ 30നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,373 അടിയിൽ നിജപ്പെടുത്തണമെന്നാണു നിർദേശം. നിലവിലെ സ്ഥിതിയിൽ 25 ദിവസത്തിനുള്ളിൽ ഈ അളവിലേക്ക് ജലനിരപ്പ് ഉയരാനുള്ള സാധ്യത വിരളമാണ്. വൈദ്യുതനിലയത്തിലെ രണ്ടു ജനറേറ്ററുകൾ തകരാറിലായതുമൂലം വേനൽക്കാലത്ത് ഉത്പാദനത്തെ ബാധിച്ചിരുന്നു.
ജെയിസ് വാട്ടപ്പിള്ളിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.