കോട്ടയം: റവ.ഡോ. ജോർജ് കുടിലിൽ ദീപിക ചീഫ് എഡിറ്ററായി ഇന്നു ചുമതലയേൽക്കും. ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും എക്സിക്യൂട്ടീവ് എഡിറ്റർ, ചീഫ് എഡിറ്റർ പദവികളിൽ എട്ടു വർഷത്തിലധികം സേവനമനുഷ്ഠിച്ചശേഷം ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളായി ചുമതലയേറ്റതോടെയാണ് റവ.ഡോ. ജോർജ് കുടിലിലിന്റെ നിയമനം.
കണ്ണൂർ എടൂർ കുടിലിൽ ആഗസ്തി-റോസമ്മ ദന്പതികളുടെ പുത്രനായ റവ.ഡോ. ജോർജ് കുടിലിൽ തലശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരി, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷം വൈദികനായി. റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ബിരുദാനന്തര ബിരുദവും ജർമനിയിലെ ഫ്രാങ്ക്ഫർട്ട് സാങ്റ്റ് ഗെയോർഗൻ യൂണിവേഴ്സിറ്റിയിൽനിന്നു ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും ജറുസലേമിലെ എക്കോൾ ബിബ്ലിക് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പോസ്റ്റ് ഡോക്ടറൽ ഡിപ്ലോമയും കരസ്ഥമാക്കി.
ദീപിക കണ്ണൂർ റസിഡന്റ് മാനേജർ, തലശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ, അതിരൂപത ചാൻസലർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഇന്ത്യയിലെ വിവിധ സെമിനാരികളിൽ വിസിറ്റിംഗ് പ്രഫസറായും തലശേരി അതിരൂപതയിലും ജർമനിയിലെ വ്യൂർസ്ബുർഗ് രൂപതയിലും ഇടവക വികാരിയായും ശുശ്രൂഷ ചെയ്തു.
ബൈബിൾ വിജ്ഞാനീയത്തിലും ഇതര വിഷയങ്ങളിലുമായി 10 ഗ്രന്ഥങ്ങളും, അന്തർദേശീയ ജേർണലുകളിലും ആനുകാലികങ്ങളിലും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ഗ്രീക്ക്, ഹീബ്രു ഭാഷകളിൽ പാണ്ഡിത്യമുണ്ട്. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്നു ഫിലോസഫിയിലും ബിരുദാനന്തരബിരുദം നേടി. മധ്യപ്രദേശിലെ സത്ന സെന്റ് എഫ്രേംസ് തിയളോജിക്കൽ കോളജിൽ പ്രഫസറായിരിക്കെയാണ് ദീപിക ചീഫ് എഡിറ്ററായി നിയമിതനായത്.
ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ഉള്ളടക്കത്തിൽ മികവും ആധുനികീകരണവും നടപ്പാക്കിയാണ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ വിരമിക്കുന്നത്. ദീപിക ഓണ്ലൈൻ പ്ലാറ്റ്ഫോമിനു കാലോചിത പരിഷ്കരണങ്ങൾ നടപ്പാക്കി നവമാധ്യമരംഗത്തു പുതുമ പകർന്നു. 1887 മുതൽ മലയാളഭാഷയുടെയും ചരിത്രത്തിന്റെയും നേർസാക്ഷ്യമായ ദീപികയുടെ താളുകൾ വായനക്കാർക്കും ഗവേഷകർക്കും പ്രയോജനപ്പെടുംവിധം ഡിജിറ്റൈസ് ചെയ്തതും ദീപിക ലൈബ്രറി സാങ്കേതിക മികവോടെ നവീകരിച്ചതും ഫാ. ബോബി അലക്സ് നൽകിയ ഈടുറ്റ സംഭാവനയാണ്.
ദേശീയ നേതാക്കളെയും ആധ്യാത്മിക, രാഷ്ട്രീയ, സാംസ്കാരിക പ്രമുഖരെയും പങ്കെടുപ്പിച്ചു കേരളത്തിലും പുറത്തും ദീപിക നടത്തിയ വിവിധ സമ്മേളനങ്ങൾക്കു നേതൃത്വം നൽകി.
കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങി എല്ലാ മേഖലകളുടെയും ഉയർച്ച ലക്ഷ്യമാക്കി സമൂഹിക പ്രതിബദ്ധതയോടെ പത്രപ്രവർത്തനം നടത്തി. ഒപ്പം കത്തോലിക്കാ സഭ ഉയർത്തിപ്പിടിക്കുന്ന വിശ്വാസമൂല്യങ്ങളിലും ആത്മീയ ചിന്താധാരകളിലും അടിയുറച്ചു ദീപികയുടെയും സഹ പ്രസിദ്ധീകരണങ്ങളുടെയും ചുമതല വഹിച്ചു.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ലൂസിയാനയിൽനിന്നു മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തരബിരുദം നേടി. പ്രശസ്തമായ ഫുൾബ്രൈറ്റ് ഹെയ്സ് സ്കോളർഷിപ്പ് നേടിയ അദ്ദേഹം ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഉപരിഗവേഷണം നടത്തിവരവേയാണ് ദീപികയിൽ നിയമി തനായത്.
ദീപികയ്ക്കു പുതുമകളുടെ മാധ്യമതലങ്ങളെ സമ്മാനിക്കാൻ ഫാ. ബോബി അലക്സിനു കഴിഞ്ഞതിൽ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡും മാനേജ്മെന്റും നന്ദി അറിയിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിൽ അജപാലനം, സാമൂഹികക്ഷേമ ഡിപ്പാർട്ട്മെന്റുകൾ, സൊസൈറ്റികൾ, കോളജുകളും സ്കൂളുകളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലയുള്ള സിഞ്ചെല്ലൂസായാണ് ഫാ. ബോബി അലക്സ് നിയമിതനായിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.