കൊച്ചി: ജൂണ്‍ ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കുന്ന നാലു സ്പെഷല്‍ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ. ജൻശതാബ്ദി ട്രെയിനിന്റേതടക്കം നേരത്തെ നിശ്ചയിച്ച ചില സ്റ്റോപ്പുകള്‍ കുറയ്ക്കാനാണ് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് റെയില്‍വേ അറിയിച്ചു.
സാധാരണ ഷെഡ്യൂളിലാണ് നേരത്തെ സര്‍വീസ് ക്രമീകരിച്ചിരുന്നത്. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായിരിക്കും ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാവുക. ഒഴിവാക്കിയ സ്റ്റേഷനുകളിലേക്കും, ഇവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും.
കോഴിക്കോടിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വീസ് നടത്തുന്ന (ട്രെയിന്‍ നമ്പര്‍ 02075, 02076) ജന്‍ശതാബ്ദി സ്പെഷല്‍ ട്രെയിനിന്റെ ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല ശിവഗിരി സ്റ്റേഷനുകളാണ് ഒഴിവാക്കിയത്. കണ്ണൂര്‍-തിരുവനന്തപുരം പാതയിലെ ജന്‍ശതാബ്ദി സര്‍വീസിന്റെ (02081, 02082) തലശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളും ഒഴിവാക്കി.
എറണാകുളം ജംഗ്ഷനും ഡല്‍ഹിക്കും (ഹസ്രത്ത് നിസാമുദീന്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന പ്രതിദിന പ്രത്യേക ട്രെയിനിന്റെ (02671, 02618) പത്തു സ്റ്റോപ്പുകളാണ് നീക്കിയത്. ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശേരി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തില്ല. മുംബൈ ലോക്മാന്യതിലക് ടെര്‍മിനസിനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് നടത്തുന്ന പ്രതിദിന ട്രെയിനിന്റെ (06345, 06346) വര്‍ക്കല, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, ആലുവ, ഡിവൈന്‍ നഗര്‍, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, വടകര, തലശേരി, കണ്ണപുരം, പയ്യന്നൂര്‍, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.