തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് തുക കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ചെലവു ചുരുക്കുന്നതിന് 15 ഇന നിർദേശങ്ങൾ മുന്നോട്ടു വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
അധികമായി അനുവദിച്ച കാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക, വൻ സാന്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കിൽ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളിൽ തുടരാൻ അനുവദിക്കുകയോ ചെയ്യുക, ഭരണ പരിഷ്കാര കമ്മീഷൻ പിരിച്ചുവിടുക, പവൻഹാൻസിൽ നിന്നും മാസവാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ സർവീസ് അവസാനിപ്പിക്കുക, നവോത്ഥാന സമുച്ചയം നിർമിക്കാൻ അനുവദിച്ച 700 കോടി രൂപ കോവിഡ് ഫണ്ടിലേക്ക് മാറ്റുക, അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ കെൽട്രോണ്‍, സിഡ്കോ, മറ്റ് അക്രഡിറ്റഡ് ഏജൻസികൾ വഴി നൽകുന്ന പുറം കരാറുകൾ ഒഴിവാക്കി 10 മുതൽ 20 ശതമാനം വരെ അധികമായി നൽകുന്ന കണ്‍സൾട്ടൻസി ഫീസ് ഒഴിവാക്കുക, കേസ് നടത്തിപ്പിനായി വൻതുക നൽകി സുപ്രീം കോടതി അഭിഭാഷകരെ വരുത്തുന്നത് അവസാനിപ്പിക്കുക, സർക്കാർ വക ആഘോഷപരിപാടികൾ, അനാവശ്യമായ പണച്ചെലവു വരുന്ന കോണ്‍ഫറൻസുകൾ, സെമിനാറുകൾ തുടങ്ങിയവ നിർത്തലാക്കുക, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അത്യന്താപേക്ഷിതമല്ലാത്ത വിദേശയാത്രകൾക്കും ഉദ്യോഗസ്ഥരുടെ ആഭ്യന്തരയാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുക, പുതിയ വാഹനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക, വൻ ശന്പളത്തിൽ കിഫ്ബിയിൽ നിയമിച്ച ഉദ്യോഗസ്ഥരുടെ ശന്പളം വെട്ടിക്കുറയ്ക്കുക. അനാവശ്യ തസ്തികകൾ നിർത്തലാക്കുക.
12 കോടി ചെലവിൽ നടക്കുന്ന കിഫ്ബി ബോധവത്ക്കരണ പരിപാടി നിർത്തിവയ്ക്കുക, സർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ധൂർത്തും അനാവശ്യ മോടിപിടിപ്പിക്കലും അവസാനിപ്പിക്കുക തുടങ്ങി പതിനഞ്ചു നിർദേശങ്ങളാണ് പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല മുന്നോട്ടു വച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.