ഇന്നത്തെ വിദ്യാഭ്യാസം ഓർമശക്തിയുടേയും ബുദ്ധിശക്തിയുടേയും മൂർച്ചകൂട്ടാനുള്ള തിരക്കിലാണ്. എന്നാൽ കണ്ടും ചെയ്തും അനുഭവിച്ചും അറിവുസന്പാദിക്കാൻ ലോക്ക്ഡൗൺ കാലത്തേക്കാൾ സൗകര്യപ്രദമായ മറ്റൊരു സമയമില്ല. ക്ലാസ്മുറികളിലിരുന്ന് അന്ധമായി തലച്ചോറിൽകുത്തിനിറയ്ക്കുന്ന തിയറികളുടേയും ഫോർമുലകളുടേയും വിരസമായ ലോകത്തു നിന്നു പുറത്തേക്കു വരാം. വിദ്യാഭ്യാസ രംഗത്തെ ത്രിമൂർത്തികളായ വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളുമടങ്ങുന്ന കൂട്ടുകെട്ട് ശക്തിയാർജിച്ച് പഠന വിസ്മയങ്ങൾ സൃഷ്ടിക്കട്ടെ. അവർ ഒന്നുചേർന്ന് ഇന്നത്തെ സമൂഹത്തെയും പരിസ്ഥിതിയേയും കാർന്നു തിന്നുന്ന പ്രശ്നങ്ങളെ അപഗ്രഥിച്ചു പഠിച്ചു പരിഹാരം കണ്ടെത്തുവാൻ യത്നിക്കണം.
അറിവിന്റെ നീർച്ചാലുകൾ പാഠപുസ്തകങ്ങൾ മാത്രമല്ല. തങ്ങളുടെ ചുറ്റുപാടുകളിൽ നിന്നെല്ലാം അറിവിനെ അരിച്ചെടുക്കുവാൻ വിദ്യാർഥികൾ ശീലിക്കണം. സമീപത്തുള്ള വ്യക്തികൾ, അവരുടെ തൊഴിൽ മേഖലകൾ, പ്രകൃതിയിലെ പ്രതിഭാസങ്ങൾ, സംസ്കാരങ്ങൾ, സാങ്കേതിക വിദ്യകൾ, ഭാഷകൾ, ധാർമിക മൂല്യ വ്യവസ്ഥകൾ, വ്യത്യസ്തമായ ഉപകരണങ്ങൾ എന്നിങ്ങനെ അറിവിന്റെ അക്ഷയഖനികൾ എണ്ണമറ്റവയാണ്. കുട്ടികൾ ഇടപഴകുന്ന വ്യക്തികളുടെ തൊഴിൽമേഖലകളെക്കുറിച്ചുള്ള നല്ല കഥകൾ മാതാപിതാക്കളിൽ നിന്ന് അവർ കേൾക്കട്ടെ...
വ്യത്യസ്തമായ തൊഴിൽ മേഖലകളിൽ കുട്ടികളുടെ താത്പര്യം വളർത്തിയെടുക്കാൻ ഇതു സഹായിക്കും. ഈ മഹാമാരിയുടെ ദുർദിനങ്ങളിൽ, മാതാപിതാക്കളുടെ കൈകൾ പിടിച്ച് ചുറ്റും സംഭവിക്കുന്ന അഴകാർന്ന സംഭവങ്ങളിലേക്ക് കുട്ടികള്‍ മിഴികള്‍ തുറക്കട്ടെ. ഇപ്പോള്‍ ചുറ്റും ചിറകടിച്ചു പറക്കുന്ന പക്ഷികളുടെ കളകൂജനങ്ങള്‍ കൂടുതലായി കേള്‍ക്കുന്നില്ലേ? ആകാശത്തിന്റെ നീലിമ വര്‍ധിച്ചില്ലേ? ആശാവഹമായ ഈ മാറ്റങ്ങളുടെ കാരണങ്ങള്‍ കുട്ടികള്‍ ഐസക് ന്യൂട്ടന്റെ ജിജ്ഞാസയോടെ കണ്ടു പഠിക്കട്ടെ. കോവിഡ് കാലത്തെ ഈ ദ്രുതമാറ്റങ്ങള്‍ എവിടെ, എങ്ങനെ, എന്തുകൊണ്ട് മുതലായ ചോദ്യങ്ങളെപ്പറ്റി അവര്‍ ഗവേഷണം തന്നെ നടത്തണം. അങ്ങനെ അവര്‍ പ്രകൃതിയുടെ സ്നേഹിതരായി മാറും.
മാത്രമല്ല സമൂഹത്തിന്റെ ആശകളും നിരാശകളും പിഞ്ചുഹൃദയങ്ങളോടു ചേര്‍ത്ത് അവര്‍ വളരും. ക്ഷമയുടെയും സ്നേഹത്തിന്റെയും ഓണമുണ്ണുവാനും, വ്യത്യാസങ്ങളെ ആശ്ലേഷിക്കുവാനും അവര്‍ ശീലിക്കും.
എത്രയോ ഉപകരണങ്ങള്‍ ഓരോ ഭവനത്തിലുമുണ്ട്. പ്രഷര്‍കുക്കര്‍, ഹെയര്‍ ഡ്രൈയര്‍, സ്റ്റാപ്ലര്‍, ഇസ്തിരിപ്പെട്ടി, ക്ലോക്ക്, വൈദ്യുതവിളക്ക്, തൂക്കുന്ന യന്ത്രം, ടിവി റിമോട്ട്, മൈക്രോ ഓവന്, ടോയ്ലറ്റ് ഫ്ളഷ് എന്നിവ അവയില്‍ ചിലതു മാത്രം. അവയെല്ലാം അറിവു പകരുന്ന പാഠപുസ്തകളങ്ങളാണ്. മാതാപിതാക്കളുടെ സഹായത്തോടെയും അല്ലാതെയും അവയെല്ലാം എങ്ങനെ, എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നുവെന്നു കുട്ടികള്‍ ഗ്രഹിക്കണം. അങ്ങനെ വിപുലമായ അറിവ് ആസ്വാദ്യകരമായി സമ്പാദിക്കാം.
സമയസമ്പന്നമായ ഈ ദിനങ്ങളില്‍ കുട്ടികള്‍ അവരുടെ വീടു തന്നെ നിരീക്ഷിക്കട്ടെ. അവയുടെ ഡിസൈന്‍, ഘടന, കട്ടകള്‍, സിമന്റ്്, കമ്പി മുതലായ നിര്‍മാണ സാമഗ്രികള്‍, വീടിനന്റ് അടിത്തറ എന്നിവയിലെല്ലാം സ്കൂളില്‍ പഠിക്കുന്ന കണക്കിന്റെയും ശാസ്ത്രീയ തത്വങ്ങളുടെയും മിന്നലാട്ടമുണ്ട്. സ്വഭവനത്തിന്റെ നിര്‍മാണത്തില്‍ കണക്കും സയന്‍സും എങ്ങനെ ഉപയോഗിച്ചിരിക്കുന്നുവെന്നുകണ്ടുപിടിക്കുന്ന പ്രൊജക്ടുകള്‍ ചെയ്തുകൂടേ? കോവിഡ് കാലഘട്ടത്തില്‍ ഭാവനാശക്തി പീലികള്‍ വിടര്ത്തിയാടട്ടെ. അപ്പോള്‍ അറിവിന്റെ വിസ്ഫോടനം സംഭവിക്കും.
തയാറാക്കിയത്
ഫാ. സണ്ണി മണിയാക്കുപാറ
(സിബിഎസ്ഇ ബോർഡ് ചെയർപേഴ്സൻ അനിത കർവാൾ പുറത്തിറക്കിയ സർക്കുലർ അടിസ്ഥാനമാക്കി തയാറാക്കിയത്)
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.