തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം വീണ്ടും മിനി ലോക്ക് ഡൗൺ. മൂന്നു ഘട്ടമായുള്ള കടുത്ത നിയന്ത്രണം കൊണ്ടുവരണമെന്നു വിദഗ്ധ സമിതി ശിപാർശ നൽകി. ഓരോ ഘട്ടത്തിലും വരുത്തേണ്ട നിയന്ത്രണങ്ങൾ റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്.
ഇന്നുമുതല്‍ ലോക്ക് ഡൗണിന്റെ തലേന്നു വരെയുള്ള വിലയിരുത്തല്‍ കാലത്തു പുതിയ ഒരു രോഗിയില്‍ കൂടുതല്‍ ഉണ്ടാകാൻ പാടില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതല്‍ പുതുതായി നിരീക്ഷണത്തിലാകരുത്.
ജില്ലയിലൊരിടത്തും കോവിഡ് ഹോട്ട്സ്പോട്ടുകള്‍ ഉണ്ടാകാൻ പാടില്ല. ഇതാണെങ്കിൽ ഒന്നാം ഘട്ട നിയന്ത്രണത്തിലേക്കു കടക്കാം. അല്ലെങ്കിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നത് പുനരാലോചിക്കണമെന്നും കെ.എം. ഏബ്രഹാം അധ്യക്ഷനായ കർമ സമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് ഉദ്യോഗസ്ഥരടങ്ങിയ സമിതിക്കു കൈമാറി. ഇവരുടെ ശിപാർശ ഉൾപ്പെടെ ഇന്നു മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും.
ഒന്നാം ഘട്ടത്തിൽ ശിപാർശ ചെയ്യുന്ന നിയന്ത്രണങ്ങൾ:
* വീടിനു പുറത്തിറങ്ങുന്നവ൪ മുഖാവരണം ധരിക്കണം. തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കൈയിൽ കരുതണം.
* തുറക്കുന്ന സ്ഥാപനങ്ങളില്‍ സാനിറ്റേഷൻ സംവിധാനം വേണം. ജീവനക്കാര്‍ക്ക് സാനിറ്റൈസര്‍, മാസ്കുകള്‍ എന്നിവ നല്‍കണം. ഉപയോഗിച്ചവ നശിപ്പിക്കാന്‍ സംവിധാനമുണ്ടാകണം.
* 65 വയസിനു മുകളിലുള്ള കാന്‍സര്‍, പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുമുള്ളവര്‍ക്ക് പുറത്തുള്ള യാത്രയ്ക്ക് അനുമതി നല്‍കരുത്.
* ഒറ്റ, ഇരട്ട അക്കങ്ങള്‍ അനുസരിച്ച് ഇടവിട്ട ദിവസങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കാം.
* ഞായറാഴ്ച അടിയന്തര സേവന വാഹനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കാവൂ.
* ആരാധനാലയങ്ങള്‍ അടച്ചിടണം. അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കരുത്.
* നിയന്ത്രണകാലത്ത് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാ൪ സ്ഥാപനങ്ങള്‍ പകുതി ജീവനക്കാരെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കണം. അഞ്ചു ദിവസം പ്രവൃത്തിദിനമാക്കണം.
* വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പത്തുപേരില്‍ കൂടാൻ പാടില്ല.
* റെയില്‍, വ്യോമ മാര്‍ഗം സംസ്ഥാനത്തേക്ക് യാത്രക്കാരെ അനുവദിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ എത്തുന്നവരെ അതിര്‍ത്തികളില്‍ റാപ്പിഡ് ടെസ്റ്റിനു വിധേയമാക്കണം.
* എയര്‍കണ്ടീഷന്‍ സംവിധാനമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, തിയറ്ററുകള്‍, മാളുകള്‍, ബാറുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ഹോട്ടലുകള്‍, കേന്ദ്രീകൃത എയര്കണ്ടീഷനിംഗുള്ള ഹോട്ടലുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കരുത്. ജ്വല്ലറികള്‍, തുണിക്കടകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഫാന്‍സി കടകള്‍ എന്നിവ ആദ്യഘട്ടത്തില്‍ തുറക്കരുത്.
രണ്ടാംഘട്ടം
രണ്ടാഴ്ചയ്ക്കിടെ പുതിയ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിൽ രണ്ടാം ഘട്ടത്തിലേക്കു കടക്കാം.
നിയന്ത്രണങ്ങള്‍:
* ഓട്ടോയും ടാക്സിയും അനുവദിക്കാം. ഓട്ടോയില്‍ ഒരു യാത്രക്കാരനും ടാക്സിയില്‍ രണ്ടുപേരും മാത്രമേ പാടുള്ളൂ.
* നഗരത്തിലും പട്ടണങ്ങളിലും ചെറിയ ദൂരത്തില്‍ ബസ് അനുവദിക്കാം. ഒരു സീറ്റില്‍ ഒരു യാത്രക്കാരന് മാത്രം.
* മാനദണ്ഡങ്ങള്‍ പാലിച്ചു തൊഴിലുറപ്പ് അനുവദിക്കാം.
* മാനദണ്ഡങ്ങള്‍ പാലിച്ച് സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുവാദം നല്‍കാം.
* അഞ്ചു ജീവനക്കാരില്‍ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം. കോവിഡുമായി ബന്ധപ്പെട്ട ഒരു ലക്ഷണവും ജീവനക്കാര്‍ക്ക് ഉണ്ടാകരുത്.
* വിവാഹത്തിനും മരണാനന്തര ചടങ്ങിനും 20 പേരെ വരെ അനുവദിക്കാം.
* രാവിലെ 7.30നു മുമ്പ് വീടിന് അരകിലോമീറ്റര്‍ ചുറ്റളവില്‍ രാവിലെ നടക്കാൻ അനുവദിക്കാം.
മൂന്നാംഘട്ടം
വിലയിരുത്തലിനു മുൻപുള്ള രണ്ടാഴ്ച പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യാൻ പാടില്ല. മുൻപുള്ള വിലയിരുത്തലിനുശേഷം വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ കൂടാൻ പാടില്ല.
നിയന്ത്രണങ്ങള്‍:
* ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബസുകള്‍ അനുവദിക്കാം. ബസില്‍ മൊത്തം ശേഷിയുടെ മൂന്നില്‍ രണ്ട് ആളുകളെയേ അനുവദിക്കാവൂ.
* ആഭ്യന്തര വിമാനസര്‍വീസ് അനുവദിക്കാം. വിമാനത്തില്‍ സീറ്റെണ്ണത്തിന്റെ പകുതി യാത്രക്കാരേ പാടുള്ളൂ.
* വിദേശ വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി തീരും വരെ പാടില്ല.
* വിദേശമലയാളികളെ കൊണ്ടുവന്നാല്‍ അവരെ നിരീക്ഷണത്തിലാക്കണം. സംസ്ഥാനത്തേക്ക് പുതുതായി എത്തുന്നവരെയും 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കണം.
* സ്കൂള്‍, കോളജ് എന്നിവ പരീക്ഷകള്‍ക്കായി മാത്രമേ തുറക്കാവൂ. പരീക്ഷകള്‍ നടത്തുമ്പോള്‍ സുരക്ഷിത അകലം പാലിക്കണം. ഐടി കമ്പനികളെ ഭാഗികമായി തുറക്കാന്‍ അനുവദിക്കാം.
* മാളുകളും സ്റ്റോറുകളും നിയന്ത്രണങ്ങളോടെ തുറക്കാം.
* ഹോസ്റ്റലും മറ്റ് താമസ സൗകര്യങ്ങളും തുറക്കാം. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയും പാലിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഉടമകള്‍ക്കായിരിക്കും
* ബെവ്കോയ്ക്ക് ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന നടത്താം.
* വിവാഹം, മരണാനന്തര ചടങ്ങ്, പ്രാര്‍ഥന എന്നിവയ്ക്ക് നിയന്ത്രണം തുടരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.