തിരുവനന്തപുരം: കോവിഡ്-19 എന്ന മഹാവ്യാധിയെ പ്രതിരോധിക്കാൻ ഒരുമിച്ചു നിൽക്കണമെന്നു കേരളത്തിലെ വിവിധ മത, സമുദായ നേതാക്കൾ ആഹ്വാനം ചെയ്തു. ഈ വിപത്തിനെ അതിജീവിക്കാൻ പതറാതെ മുന്നേറാമെന്ന് ഇവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അതിസന്പന്നവും വികസിതവുമായ രാഷ്ട്രങ്ങൾ പോലും നിസഹായരായി അന്പരന്നു നിൽക്കുകയാണ്. സന്പന്നനെന്നോ ദരിദ്രനെന്നോ പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവനെന്നോ അല്ലാത്തവനെന്നോ ഭേദമില്ലാതെ പടർന്നുപിടിക്കുന്ന ഈ വൈറസിനെതിരായ പോരാട്ടം മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെയുള്ള സമരമായി മാറിക്കഴിഞ്ഞിരിക്കുന്നു.
രാജ്യത്ത് കോവിഡ് -19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. വിദേശത്തുനിന്നു രോഗബാധയുമായി എത്തിയ മൂന്നു വിദ്യാർഥികളെ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കാൻ കേരളത്തിലെ ആരോഗ്യസംവിധാനത്തിനു സാധിച്ചു. തുടർന്ന് യൂറോപ്പിൽനിന്നെത്തിയ കുടുംബത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തു വീണ്ടും രോഗവ്യാപന ഭീഷണി ഉയർന്നു. പിന്നീടു പല വിദേശ രാജ്യങ്ങളിൽനിന്നും നാട്ടിലെത്തുന്നവരിൽ രോഗം കണ്ടെത്തി.
സർക്കാരിന്റെ ജാഗ്രതയും ഫലപ്രദമായ ഇടപെടലുംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കാനും വൈറസ് ബാധിച്ചവർക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും കൂടുതൽ സ്ഥലങ്ങളിലേക്കു രോഗം പടർന്നുപിടിക്കാനുള്ള സാഹചര്യം തടയാനും കഴിയുന്നുണ്ട്. നമ്മുടെ ഈ മാതൃക ലോകമാകെ ശ്രദ്ധിക്കുന്നുണ്ട്; പ്രകീർത്തിക്കുന്നുണ്ട്.
പല പ്രതിസന്ധികളെയും മറികടന്നവരാണു കേരളീയർ. കോവിഡിനെയും ഒന്നിച്ചുനിന്ന് നേരിടാൻ കഴിയുമെന്നു നമുക്ക് ഉറപ്പുണ്ട്. അതിനു വേണ്ടത് ജാതി-മതാദി വേർതിരിവുകളില്ലാതെയും ഒരു അതിർവരന്പിനെയും കൂസാതെയുമുള്ള ഐക്യമാണ്. അതു നമുക്ക് വേണ്ടത്ര അളവിലുണ്ട്.
ഒരുവശത്തു രോഗഭീഷണിയിൽനിന്നു സ്വയം മുക്തമാകുക. മറുവശത്ത് മറ്റുള്ളവരുടെ സുരക്ഷയ്ക്കു കരുതൽ നൽകുക. യാത്രാ നിയന്ത്രണങ്ങളാലും മറ്റും കേരളത്തിലേക്കു വരാനാകാതെ ലോകത്തിന്റെ പല ഭാഗങ്ങളിലായി കഴിയുന്നവരേക്കുറിച്ചും അവരുടെ നാട്ടിലുള്ള കുടുംബങ്ങളെക്കുറിച്ചും കരുതലുള്ളവരായിരിക്കണം.
ലോക്ക്ഡൗണിനെത്തുടർന്നുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. വീടുകളിൽ കഴിയുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കണം. ആരോഗ്യപ്രവർത്തകർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സഹായകമായ ഇടപെടൽ നടത്തണം. നമ്മുടെ സ്ഥാപനങ്ങൾ അത്തരം പൊതു കാര്യങ്ങൾക്കായി ഉപയുക്തമാക്കണം.
സാമൂഹികമായ ഒരുമയും ശാരീരികമായ അകലവും പാലിച്ച് ഈ നാടിന്റെ രക്ഷാദൗത്യം ഏറ്റെടുക്കാൻ ഓരോരുത്തരും തയാറാകേണ്ട അനിവാര്യഘട്ടമാണ് ഇതെന്നും അവർ പ്രസ്താവനയിലൂടെ ഓർമിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള വയോജനങ്ങളെ രോഗത്തിൽനിന്നു സംരക്ഷിച്ചുനിർത്താനും നന്നായി പരിപാലിക്കാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും മത, സമുദായ നേതാക്കൾ അഭ്യർഥിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര സുറിയാനി കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ് ഡോ. എം സൂസപാക്യം, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്എൻ. ട്രസ്റ്റ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരള മുസ്ലിം ജമാഅത്ത് സമസ്ത (എ.പി.സുന്നി) പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, കേരള ജമാഅത്ത് ഉൽഉലമ സമസ്ത പ്രസിഡന്റ് സയ്ദ് മുത്തുക്കോയ ജിഫ്രി തങ്ങൾ മുസലിയാർ, കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയിൽ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സിഎസ്ഐ മോഡറേറ്റർ റവ.എ. ധർമരാജ് റസാലം, മാർത്തോമ്മ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർത്തോമ, കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നടുവത്തുൽ മുജാഹിദ് ജനറൽ സെക്രട്ടറി ഹുസൈൻ മടവൂർ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, പെന്തക്കോസ്ത് സഭയുടെ ഡോ. ടി. വത്സൻ ഏബ്രഹാം എന്നിവരുടേതാണ് പ്രസ്താവന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.